Sunday, September 17, 2006

ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും

കേരളീയരുടെ ഇഷ്ട ഒഴിവുസമയവിനോദം രാഷ്ട്രീയചര്‍ച്ചയാണ് എന്ന് ഒരു മദാമ്മ പറഞ്ഞു കേട്ടപ്പോള്‍ കൌതുകം തോന്നി.കുറേക്കാലം കേരളത്തില്‍ ജീവിക്കുകയും മലയാളികളെ അടുത്തു നിരീക്ഷിക്കുകയും ചെയ്ത മദാമ്മയുടെ നിരീക്ഷണം ശരിയല്ല എന്നു പറയാനാവില്ല.നാട്ടിന്‍പുറത്തെ ചായക്കട മുതല്‍ നഗരത്തിലെ ഓഫീസുകളും ചര്‍ച്ചാവേദിയുമൊക്കെ നാം ഈ ഇഷ്ടവിനോദത്താല്‍ മുഖരിതമാക്കാറുണ്ട്. അറിയാനും അറിയിക്കുവാനുമല്ല നമ്മുടെ രാഷ്ട്രീയചര്‍ച്ചകള്‍ .വാദിക്കാനും ജയിക്കാനുമുള്ള വിനോദമാണത്. അതിനാല്‍ അത് മാറ്റമില്ലാതെ ആവര്‍ത്തനവിരസതയില്ലാതെ എന്നും തുടരുവാന്‍ നമ്മുക്കു സാധിക്കുന്നു.നാട്ടിന്‍പുറത്തെ ഫുട്ബോള്‍ ടീമിന്റെ മത്സരം പോലെ ടീമുകളില്‍ ഓരോന്നും വിജയം നേടുന്ന വെറും കൌതുകക്കളിയാണ് നമ്മുടെ ചര്‍ച്ചകള്‍ .ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നവര്‍ എവിടെയെങ്കിലും എത്തിച്ചേരുന്നുവെന്നാ ണെങ്കില്‍ സഞ്ജയന്‍ പണ്ട് പറഞ്ഞതു പോലെ ഒരാള്‍ ആശുപത്രിയിലും അപരന്‍ പോലീസ് സ്റ്റേഷനിലുമായിരിക്കും.

രാഷ്ട്രീയം ഇഷ്ടവിഷയമല്ലാത്ത ബ്ലോഗില്‍ രാഷ്ട്രീയവുമായാണ് ഇടതുപക്ഷം ഇറങ്ങിത്തിരിച്ചത്. കൊള്ളാം നന്നായിട്ടുണ്ട് എന്നു കമന്റു പറയാന്‍ വലിയ സാദ്ധ്യതയില്ലാത്തതിനാല്‍ ഇടതുപക്ഷത്തിന്റെ പോസ്റ്റുകള്‍ക്ക് എന്നും കമന്റുകള്‍ കുറവായിരുന്നു.മുന്‍കാലത്തിന്റെ ഏകാന്തത അവസാനിപ്പിച്ചുകൊണ്ട് എഴുപത്തിയഞ്ച് കമന്റുകളുമായി ഇടതുപക്ഷം നില്ക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുവാന്‍ ആഗ്രഹം തോന്നി. അപ്പോഴാണ് ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും എന്ന ഈ പോസ്റ്റ് തയ്യാറാക്കുവാന്‍ തോന്നിയത്.രാഷ്ട്രീയം എന്ന് നമ്മള്‍ സാധാരണ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് കക്ഷിരാഷ്ട്രീയവും അതിലെ അതിജീവനത്തിന്റെ കുതന്ത്രങ്ങളുമാണ്.

ഇടതുപക്ഷം ആ അര്‍ത്ഥത്തിലല്ല രാഷ്ട്രീയത്തെ കാണുന്നത്. അത് പക്ഷാന്തരമുള്ളവരുടെ ചേരിയാണ്.അധികാരം കയ്യിലാക്കാനും വെട്ടിപ്പും തട്ടിപ്പും നടത്തുവാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത പാവം ജീവിതങ്ങളായിരുന്നില്ല ഒരിക്കലും ഒരിടത്തും രാഷ്ട്രീയക്കാരന്‍ . ദാര്‍ശനികമായ ഉള്‍ക്കരുത്തോടെ ത്യാഗത്തിന്റെ സഹനത്തിന്റേയും സാഹസികപഥങ്ങളില്‍ സഞ്ചരിക്കുന്നവനാണ് രാഷ്ട്രീയക്കാരന്‍ . അല്ലാതെ എം.എന്‍ .വിജയനെപ്പോലെ അടുത്തൂണ്‍ പറ്റി പിരിഞ്ഞതിനു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ അന്തം വിട്ട് മൈക്ക് കിട്ടുന്നേടത്തെല്ലാം കാറില്‍ സഞ്ചരിച്ച് വിപ്ലവത്തെക്കുറിച്ച് വികാരഭരിതനാകുന്ന തമാശക്കാരനല്ല.ദേശീയപ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത നേതാക്കന്മാരുടെ മാതൃക പിന്തുടരുന്ന ഇത്തരം കോമാളിത്തമല്ല ഉള്‍ക്കാമ്പുള്ള രാഷ്ട്രീയത്തിന് അടിസ്ഥാനം. അത് അധികാരത്തിന്റെ വെളിമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ട പരകോടി നിസ്വരുടെ അനാവിഷ്കൃതമായ തൃഷ്ണകള്‍ക്കു ജീവന്‍ നല്കുന്ന സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്. അത് അധികാരത്തിന്റെ എതിര്‍ദിശകളിലാണ് എന്നും സഞ്ചരിക്കുക. അധികാരം ആരുടെ മേലാണോ കുതിരകയറുന്നത് അവരോടൊപ്പമാണ് എന്നും രാഷ്ട്രീയം നിലയുറപ്പിക്കുക.അങ്ങനെയല്ലാത്ത വല്ലതുമാണ് രാഷ്ട്രീയമെന്ന് ധരിക്കാനിടയായിട്ടുണ്ടെങ്കില്‍ ആരാണ് ഈ ധാരണകള്‍ നിങ്ങളില്‍ ഉറപ്പിച്ചത് എന്ന് സ്വയംവിമര്‍ശനം നടത്തേണ്ടതാണ്.

പൊതുവ്യവഹാരത്തില്‍ ഏത് അര്‍ത്ഥത്തിലാണോ രാഷ്ട്രീയം എന്ന വാക്ക് ഉപയോഗിക്കുന്നത്,അര്‍ത്ഥത്തിലുള്ള രാഷ്ടീയം വിഷയമായുള്ള ചി ബ്ലോഗുകളെങ്കിലും ഇപ്പോഴുണ്ട്. അതിലൊന്ന് ഒരു പോസ്റ്റും ഇതു വരെ വന്നിട്ടില്ലാത്ത നക്സലിസം ബൂലോഗത്തില്‍ ആണ്. നക്സലിസത്തെ ഉപഹാസത്തോടെ കാണുന്നുവെന്നതാണ് പ്രൊഫൈലില്‍ നിന്ന് മനസ്സിലാക്കാനാവുക. സീമാ വാസുദേവിന്റെ ബ്ലോഗും അതിന്റെ നേര്‍വിപരീതസ്വഭാവമുള്ള ജനശക്തി ന്യൂസും വേറെ രണ്ടെണ്ണമാണ്. ഇവയൊക്കെ മാറ്റി നിറുത്തിയാല്‍ പൊതുവ്യവഹാരത്തിലുള്ള രാഷ്ട്രീയത്തോട് തികഞ്ഞ ഉദാസീനത പുലര്‍ത്തുന്ന ഒരു ലോകമാണ് ബൂലോഗം.രാഷ്ട്രീയത്തിന്റെ മുഖ്യപരിഗണന അധികാരമാകയാല്‍ അധികാരത്തെ സംബന്ധിച്ചതെല്ലാം രാഷ്ട്രീയബന്ധമുള്ളതാണ് എന്ന് മനസ്സിലാക്കാം.

ബൂലോഗത്തെ സംബന്ധിക്കുന്ന അധികാരമാണ് അശ്ലീലത്തിന്റെ പ്രശ്നം എന്ന പോസ്റ്റിനെക്കുറിച്ചുള്ള കമന്റുകളില്‍ പൊങ്ങി വന്നത്. ബ്ലോഗ് റോളുകളുടെ അധികാരമാണ് ആദ്യത്തെ പ്രധാനപ്രശ്നമായി ഉന്നയിക്കപ്പെട്ടത്. അസഭ്യമായ ഉള്ളടക്കം അനുവദനീയമല്ല എന്നു നിശ്ചയിക്കുവാന്‍ ഒരു ബ്ലോഗ് റോള്‍ നിര്‍മ്മാതാവിന്റെ തീര്‍പ്പ് മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ ചര്‍ച്ച ബ്ലോഗ് റോളിന്റെ അധികാരത്തില്‍ നിന്ന് അതിന്റെ സാങ്കേതികതയിലേക്ക് പെട്ടെന്നു തന്നെ വഴിമാറുന്നതാണ് കാണുന്നത്. അത് വളരെ പ്രയാസകരമാണെന്നും അനായാസമാണെന്നും വാദിക്കുവാന്‍ രണ്ട് പക്ഷവും തയ്യാറായി മുന്നോട്ടു വന്നു.ഒടുവില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ പ്രവര്‍ത്തിച്ചു കാണിക്കുവാന്‍ വെല്ലുവിളിയും ഉയര്‍ന്നു.

സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞത കാരണം അതൊക്കെ നോക്കിനില്ക്കാനല്ലെതെ എനിക്ക് ഒന്നും പറയാനില്ലായിരുന്നു.ഒടുവില്‍ ചര്‍ച്ച കലാശിക്കുന്നത് കമ്യൂണിറ്റി എന്ന സങ്കല്പത്തില്‍ ചെന്നെത്തിയാണ്.വസ്തുലോകത്തിലെ അധികാരത്തിന്റെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമാണ് വെര്‍ച്വല്‍ ലോകത്തിലെ അധികാരം. സാങ്കേതികജ്ഞാനം അവിടെ അധികാരമായി മാറുന്നു.ജ്ഞാനമാകട്ടെ നിഗൂഢവത്കരണങ്ങളെ ചെറുത്ത് സ്വതന്ത്രമാകുന്ന ഈ ഘട്ടത്തില്‍ അത്തരം അധികാരത്തിന് സാദ്ധ്യതകള്‍ കുറവാണ്. അവിടെ കൂട്ടായ്മകളുടെ രൂപവത്കരണങ്ങള്‍ക്ക് അടിത്തറയൊരുക്കുന്ന വിധേയത്വം പ്രതീക്ഷിക്കാവുന്നതല്ല.

ബ്ലോഗിനെക്കുറിച്ച് പറയുമ്പോള്‍ അവയൊരുക്കുന്ന പ്രതിരോധനിരയെന്ന് പലരും എഴുതിക്കണ്ടിട്ടുണ്ട്. അവര്‍ മലയാളത്തിലെ ബ്ലോഗുകള്‍ കാണുന്നവരല്ല എന്നു പറയാന്‍ ഈ പ്രസ്താവം തന്നെ ധാരാളം. ലോകത്തിന്റെ പല കോണുകളിലുമിരുന്ന് സ്വതന്ത്രമായി എഴുതുവാനും പ്രസിദ്ധീകരിക്കാനുമിള്ള ഈ സ്വതന്ത്രമേഖല ഇന്ന് മലയാളികളില്‍ ഒരു ചെറിയ വിഭാഗമേ ഉപയോഗിക്കുന്നുള്ളൂ. അതാവട്ടെ പ്രതിരോധം എന്ന നിലയിലല്ല,മറിച്ച് സൌഹൃദവും കൊച്ചുവര്‍ത്തമാമങ്ങളും നിറഞ്ഞ പ്രസന്നമായ ലോകമാണ്. അവിടെയൊരാള്‍ സാഹിത്യമാണ് എഴുതുന്നത് എന്ന ഭാവത്തില്‍ വല്ലതും അവതരിപ്പിക്കുന്നുവെങ്കില്‍ ഗുരുതരമായ പ്രശ്നമായി കണക്കോക്കേണ്ടതില്ല.ബ്ലോഗിലെ സാഹിത്യം ഒന്നോ രണ്ടോ അപവാദങ്ങള്‍ കാണാം,സാമാന്യേന അതിഭാവുകത്വം കലര്‍ന്ന സാഹിത്യനാട്യങ്ങള്‍ മാത്രമാണ്.അത് വായിച്ച് കമന്റിടുന്നവരും മത്സരിച്ച് അതിഭാവുകത്വമുള്ള ഭാഷയില്‍ എഴുതും.ഇതില്‍ താല്പര്യമുള്ളവര്‍ അത് വായിക്കും. ഗൌരവമുള്ള സാഹിത്യം വേണമെങ്കില്‍ മറ്റൊരാള്‍ക്ക് അതു പ്രസിദ്ധീകരിക്കാനും അവസരമുണ്ടല്ലോ.വൈവിദ്ധ്യത്തിന്റെ പ്രോജ്ജ്വലലോകമായി ബ്ലോഗ് വളരട്ടെ.

അതിനെ വര്‍ഗ്ഗീകരിക്കാന്‍ മെച്ചപ്പെട്ട സംവിധാനം ആവശ്യമെന്ന് ഒരാള്‍ക്കു തോന്നുന്നുവെങ്കില്‍ നല്ലതു തന്നെ.അതിനുള്ള സങ്കേതികവിദ്യ കൈവശമുള്ളവര്‍ അത് നിര്‍മ്മിക്കട്ടെ.

107 Comments:

At 2:18 PM, Blogger രാജ് said...

കേരളം കണ്ട ഏറ്റവും മികച്ച ‘രാഷ്ട്രീയക്കാര്‍’ ആരെന്ന ചോദ്യത്തിനു ‘ശ്രീ നാരായണ ഗുരു’ എന്നോ ‘ചട്ടമ്പി സ്വാമികള്‍’ എന്നോ ഉത്തരം നല്‍കുവാന്‍ കഴിയാത്തവരാണു് ഏറിയ പങ്കു കേരളീയരും.

‘രാഷ്ട്രീയം’ എന്ന വാക്ക് കാലങ്ങളായി തെറ്റായി ഉപയോഗിച്ചുള്ള ശീലം ബ്ലോഗിനെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ താങ്കളും തുടരുന്നു. ഇടതുപക്ഷം ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ ബ്ലോഗിനു രാഷ്ട്രീയമില്ലെങ്കിലും ബ്ലോഗെഴുതുന്നവര്‍ക്കു രാഷ്ട്രീയമുണ്ടു്; എല്ലാ സമൂഹങ്ങളിലുമെന്ന പോലെ ‘ചില’ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയം അവതരിപ്പിച്ചേ മതിയാകൂ എന്നവരും മനസ്സിലാക്കുന്നു.

 
At 2:52 PM, Blogger Unknown said...

ബ്ലോഗിലെ സാഹിത്യം ഒന്നോ രണ്ടോ അപവാദങ്ങള്‍ കാണാം,സാമാന്യേന അതിഭാവുകത്വം കലര്‍ന്ന സാഹിത്യനാട്യങ്ങള്‍ മാത്രമാണ്.അത് വായിച്ച് കമന്റിടുന്നവരും മത്സരിച്ച് അതിഭാവുകത്വമുള്ള ഭാഷയില്‍ എഴുതും.ഇതില്‍ താല്പര്യമുള്ളവര്‍ അത് വായിക്കും.

ഇടത്പക്ഷം,
താങ്കള്‍ ഈ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.

 
At 3:12 PM, Blogger myexperimentsandme said...

ചട്ടമ്പി സ്വാമികളെപ്പറ്റിയുള്ള വിക്കി ലേഖനം ഇവിടെ.

ചട്ടമ്പി സ്വാമികള്‍ അങ്ങിനെയൊന്നുമല്ലാത്തതോ അതോ നമുക്ക് അത്രയ്ക്കൊന്നും അറിയില്ലാത്തതോ?

ഇവരില്‍ ആരാണ് കേമന്‍ എന്നൊരു തര്‍ക്കം ഉണ്ടോ കേരളത്തില്‍? അറിയില്ല.

 
At 3:16 PM, Blogger Kaippally said...

കേരള മണ്ണില്‍ ജനിച്ച് ഏറ്റവും മഹാനായ വ്യക്തിയാണ്‍ "ഗുരു".

ശ്രീ അരോബിന്ദോ സ്വമികളെ പോലെയോ, വിവേകാനന്ദനെ പോലെയോ അദേഹം അര്ഹിക്കുന്ന പ്രസിദ്ദി വടകേ ഇന്ത്യയില്‍ ലഭിച്ചിട്ടില്ല. ഗുരുവിന്റെ കാല്‍ സ്പര്‍ശിക്കാന്‍ പോലും അര്ഹതയില്ലത്തവര്‍ വടക്കേ ഇന്ത്യക്കാര്‍ തലയില്‍ എടുത്തുവേച്ച് പൂവിട്ട് പൂജിക്കുന്നു.

 
At 3:21 PM, Blogger പയ്യന്‍സ് said...

"രാഷ്ട്രീയം ഇഷ്ടവിഷയമല്ലാത്ത ബ്ലോഗില്‍"

ബ്ളോഗിന് എന്താണിഷ്ടംഎന്നൊക്കെ ആരോടും ചോദിക്കാതെ ഇടതു പക്ഷം അങ്ങു കേറി തീരൂമാിച്ചു അല്ലേ?

"കൊള്ളാം നന്നായിട്ടുണ്ട് എന്നു കമന്റു പറയാന്‍ വലിയ സാദ്ധ്യതയില്ലാത്തതിനാല്‍ ഇടതുപക്ഷത്തിന്റെ പോസ്റ്റുകള്‍ക്ക് എന്നും കമന്റുകള്‍ കുറവായിരുന്നു"

നന്നായി എന്ന കമന്‍റ്‍റു കിട്ടാന്‍ വേണ്ടി ത്തന്നെയാണ് ഇടതു പക്ഷം ബ്ളോഗാന്‍ തുടങ്ങിയത് എന്ന് തീര്‍ച്ച


"എം.എന്‍ .വിജയനെപ്പോലെ അടുത്തൂണ്‍ പറ്റി പിരിഞ്ഞതിനു ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനു മുമ്പില്‍ അന്തം വിട്ട് മൈക്ക് കിട്ടുന്നേടത്തെല്ലാം കാറില്‍ സഞ്ചരിച്ച് വിപ്ലവത്തെക്കുറിച്ച് വികാരഭരിതനാകുന്ന തമാശക്കാരനല്ല"


എം.എന്‍. വിജയന് നടന്ന് പോകാമായിരൂന്നൂ അല്ലേ?

അയാള്‍ എങ്ങനെയെങ്കിലും പോകട്ടെ പക്ഷമേ. മൂപ്പര്‍ പറയുന്ന കാര്യങ്ങളോട് പ്രതികരി ക്കൂന്നതല്ലേ രാഷ്ട്റീയമര്യാദ.


രാഷ്ട്രീയത്തെക്കൂറിച്ചുള്ള പെരിങ്ങോടരൂടെ നിലപാടിനോടാണ് എനിക്ക് യോജിപ്പ്.


അന്നൂം ഇന്നൂം എന്നൂം മനൂഷ്യ സമൂഹത്തിന്‍റ്‍റെ പ്രധാന പ്രശ്നങ്ങളിലൊന്ന് അധികാരത്തിന്‍റ്‍റേത് തന്നെ.

എല്ലാക്കാലത്തും അറിവ് അധികാരത്തിലേക്കൂള്ള വഴിയായിരൂന്നൂ. അധികാരത്തിന്‍റ്‍റെ പ്രധാന ആയുധവുമായിരൂന്നൂ.

ബ്ളോഗു പോലുള്ള പുതിയ വഴികള്‍ ഒരറ്‍ഥത്തിലെങ്കിലും അറിവിനെ ജനാധിപത്യവല്‍ക്കരിക്കൂന്നൂണ്ട്.

ക്ളാസിക്കല്‍ മാര്‍ക്സിസത്തിന്‍റ്‍റെയും മുതലാളിത്തത്തിന്‍റ്‍റെയും ധനതത്വശാസ്ത്രസമീപനങ്ങളില്‍ നിന്ന് ചില വ്യതിയാനങ്ങളുണ്ടാക്കൂന്നൂണ്ട് വിര്‍ച്വല്‍ ലോകം. ഗൂഗിളിന്‍റ്‍റെ ഇതു വരെയുള്ള സാംപത്തിക സമീപനങ്ങളെ ഏതു ധനശാസ്ത്ര്‍ സിദ്ധാന്തം വച്ചാണ് വിശദ്ഈകരിക്കാനാവുക?


ഇന്‍റ്‍റര്‍നെറ്‍റില്‍ മലയാളത്തില്‍ ബ്ളോഗുന്നത് പ്രതിരോധ രാഷ്ട്രീയമല്ലെന്ന് ആരാണ് പറഞ്ഞത്?


കൈപ്പള്ളിയുടെ ബ്ളോഗിലൊന്നൂ പോയി
അതിലെ കൂറിപ്പുകളും മറ്‍റു നോക്കൂ. അതില്‍ അന്തര്‍ഭവിച്ചിരിക്കൂന്നത് രാഷ്ട്രീയമാണ്

ഭാഷയൂടെ ഉപയോഗത്തെക്കൂരിച്ചും ദ്രാവിഡീയതയെക്കൂറിച്ചുമൊക്കെ സിബുവിന്‍റ്‍റെ ബ്ളോഗില്‍ പെരിങ്ങ്സ് ഉള്‍പ്പെടെ ചിലര്‍ നടത്തിയ ചൂടന്‍ തര്‍ക്കങ്ങള്‍ നോക്കൂ അത് രാഷ്ട്റീയമല്ലാതെ മറ്‍റെന്താണ്.

സീമാ വാസുദേവിന്‍റ്‍റേതൊക്കെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ എന്ന് തെറ്‍റിദ്ധരിച്ച് ഒരാള്‍ സ്വയം ഇടതുപക്ഷമായി പ്രഖ്യാപിച്ച് ബൂലോഗത്തെ ത്തന്നെ കൂറ്‍റപ്പെടുത്തുന്നതിനെക്കൂറിച്ച് എന്തു പറയാന്‍?

രാഷ്ട്രീയം സര്‍വവ്യാപിയാണ്. അതിന്‍റ്‍റെ ഏറ്‍റവും പ്രകട രൂപം ഭരണാധികാരം തന്നെ. ഭാഷയിലൂം സാഹിത്യത്തിലും ഉടുപ്പിലും നടപ്പിലും ഒക്കെ അതുണ്ട്.

ഞാന്‍ പറയുന്നതാണ് രാഷ്ട്റീയം, ബ്ളോഗിങ്ങ് അരാഷ്ട്റീയമാണ് എന്നൊക്കെ നമ്മുടെ ആസ്ഥാനബുദ്ധി ജീവികളെപ്പോലെ ചുമ്മ കിടന്ന് കലംപല്ലേ മാഷേ.

മലയാളത്തില്‍ ബ്ളോഗിങ്ങ് തൂടങ്ങി വച്ച അനിലനൂം സിബുവും ഉമേഷ്ജിയും പെരിങ്ങ്സും കലേഷുമൊക്കെ ഒരൂ തരത്തില്‍ രാഷ്ട്രീയക്കാര്‍ തന്നെയാണ്.

അതിനകത്തെ ഭാഷയുടെ രാഷ്ട്രീയം വരൂംപോഴും സാഹിത്യത്തിന്‍റ്‍റെ രാഷ്റ്‍റ്റീയം വരൂംപോഴും ചരിത്രത്തിന്‍റ്‍റെ രാഷ്ട്രീയം വരൂംപോഴും ഒക്കെ വേറേ കലംപലുകള്‍ ഉണ്ട്. അതു സമ്മതിക്കൂന്നൂ. പക്ഷേ രാഷ്ട്റീയം അത് ലതു മാത്രമല്ല...

 
At 3:23 PM, Blogger ദേവന്‍ said...

വക്കാരിയേ
ഞാനൊന്ന് ഓടിച്ചു വായിച്ചിട്ട്‌ ഏകദേശം ശരിയാണ്‌ .

വിവേകാനന്ദന്‍ "എന്റെ ഏറ്റവും വലിയ ഗുരു" എന്നു വിശേഷിപ്പിച്ച വ്യക്തി. ബ്രാഹണ മേല്‍ക്കോയ്മയെ പുറങ്കാലിനു തൊഴിച്ച "ചട്ടമ്പി". മഹാവേദാന്തി. ഇന്ന് വെറും ഒരു നായര്‍ സ്വാമിയായി അധിക്ഷേപിക്കപ്പെട്ടിരിക്കുന്നു. കഷ്ടം

 
At 3:28 PM, Blogger പയ്യന്‍സ് said...

നാരായണോ,

നാരായണഗുരൂവിനെ ക്കൂറിച്ചു പരയുംപോഴൊക്കെ ചട്ടംപി സ്വാമികളേക്കൂറിച്ചു കൂടി പറയണം. അതും ഒരൂ രാഷ്ട്രീയമാണ്.
ക്രിസ്തുമത്ഛേദനം ഒക്കെയുണ്ടല്ലോ..
നാരായണ, നാരായണ...

ആരാണ് കേമന്‍ എന്നൊരൂ തര്‍ക്കമൊന്നൂമുള്ളതായി കേട്ടിട്ടില്ല വക്കാരീ.

നാരായണ ഗുരൂവിന്‍റ്‍റെ മാഷായിരൂന്നൂ ചട്ടംപി സ്വാമികള്‍ എന്നൂ വരൂത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരൂന്നൂ എന്നൂ മാത്രം

 
At 3:29 PM, Blogger മഹേഷ് said...

നാരായണാ,കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ നവോത്ഥാനത്തിന് ഒരു സംഭാവനയും നല്കിയിട്ടില്ല.നമ്പൂതിരിപ്പാട് ആവര്‍ത്തിച്ച് എഴുതിയ അസംബന്ധങ്ങള്‍ അനുയായികള്‍ പാടിനടന്ന് അങ്ങനെയൊരു തെറ്റിദ്ധാരണ കേരളത്തില്‍ നിലനില്ക്കുന്നുണ്ട്.അവരുടെ നവോത്ഥാനനായകര്‍ വി.ടി മുതല്പേരാണ്.അയ്യങ്കാളിയെ അവര്‍ മറന്നു പോകുകയും ചെയ്യും.

എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നല്കാം.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പുരോഗമനസാഹിത്യക്കാര്‍ എഡിറ്റു ചെയ്ത് പഠിപ്പിക്കാന്‍ വെച്ച കേരളത്തിലെ നവോത്ഥാനനായകരുടെ ജീവചരിത്രപുസ്തകം സാമ്പിളിന് നോക്കുക.

രാഷ്ട്രീയം എന്നാല്‍ അധികാരത്തിനെതിരെയുള്ള പ്രവര്‍ത്തനമാണ്.അധികാരം എങ്ങനെ സ്വന്തമാക്കാം എന്നതല്ലാത്ത ഒരു ചിന്തയും പാവം നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നില്ല.ഏതു ചെകുത്താനെയും അതിനു കൂട്ടുപിടിക്കാം എന്നത് ആദര്‍ശമാക്കിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന

 
At 3:32 PM, Blogger തറവാടി said...

ഞാന്‍ ദില്ബാസുരനെ പ്ന്താങ്ങുന്നതിനൊപ്പം ഒന്നു കൂടി ചേര്ക്കുന്നു, ഈ അപവാദങ്ങള്‍ , അതാകാന്‍ വളരെ തത്രപ്പാട് കാടുന്നത് കാണുമ്പോള്‍ ..എന്തോ ..ഞാന്‍ ഈ നാടുകാരനേയല്ല

 
At 3:58 PM, Blogger Unknown said...

ചട്ടമ്പി സ്വാമികളും നാരായണഗുരുവും തുല്ല്യരാണോ എന്നതല്ല പ്രശ്നം. ചട്ടമ്പിസ്വാമി ഞങ്ങളുടെ ഗുരുവും നാരായണഗുരു നിങ്ങളുടെ ഗുരുവുമാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് തുല്ല്യരോ? നിങ്ങളുടെ ഗുരു ഞങ്ങളുടെ ഗുരുവിന് തുല്ല്യനോ?

ഇതല്ലേ പ്രശ്നം?

 
At 4:04 PM, Blogger രാജ് said...

കുളം കലങ്ങുവാനുള്ള സാധ്യതയുണ്ടു്, അപ്പോള്‍ മീന്‍ പിടുത്തം നടന്നെന്നു വരില്ല.

നാരായണന്‍, താങ്കള്‍ എഴുതിയ കമന്റില്‍ രാഷ്ട്രീയമെന്നാല്‍ സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനം മാത്രമാണെന്നു താങ്കള്‍ നിശ്ചയിപ്പിച്ചുറച്ചതു പോലെയുണ്ടു്. എന്റെ ആദ്യത്തെ കമന്റില്‍ രണ്ടു വ്യക്തികളുടെ പേര് ഞാന്‍ ഉപയോഗിച്ചതു് കുറേ കൂടി വിശാലമായ ഇടത്തിലായിരുന്നു.

സ്വന്തം സമൂഹത്തിനു സ്കൂളുകളും കോളേജുകളും അനുവദിച്ചു കിട്ടുന്നതിനു വേണ്ടിമാത്രം സമുദായ നേതാക്കളുണ്ടാകുന്ന ഇക്കാലത്തു ചട്ടമ്പിസ്വാമികള്‍ പോലെയുള്ള വ്യക്തികളും ഹനിക്കപ്പെട്ടിരിക്കുകയാണു്. ഒരു സംഘ്‌പരിവാര്‍ ഉണ്ടായതുമൂലം ‘ഹൈന്ദവം’ എന്നുച്ചരിക്കുന്നവരുടെ വാക്കുകള്‍ ഹനിക്കപ്പെടുന്നതു പോലെ..

 
At 4:07 PM, Blogger ദേവന്‍ said...

ആരാണു കേമന്‍ എന്ന ചോദ്യം തന്നെ ഈ പേരുകള്‍ ഉച്ചരിക്കാനുള്ള യോഗ്യതയില്ലാത്ത ഒരുത്തനേ ഉന്നയിക്കാനെ കഴിയൂ എന്റെ ചേട്ടായിമാരേ. കേമത്തത്തിന്റെ കോര്‍പ്പറേറ്റ്‌ പാതയില്‍ സഞ്ചരിച്ച എക്സിക്യൂട്ടീവുകള്‍ ആയിരുന്നില്ല അവര്‍. അതു കള.

ഒരു കമ്യൂണിറ്റിക്ക്‌ വളരാനുള്ള മാര്‍ഗ്ഗങ്ങളെ പൊതുവില്‍ എക്കണോമിസ്റ്റുകള്‍ ബാലന്‍സ്ഡ്‌ ഗ്രോത്ത്‌ എന്നും അണ്‍ബാലന്‍സ്ഡ്‌ ഗ്രോത്ത്‌ എന്നുമാണ്‌ ഞാന്‍ മനസ്സിലാക്കിയേടത്തോളം Hirschman മോഡല്‍ (വിശദീകരിക്കേണ്ട കാര്യം ഗൂഗിള്‍ ഉള്ളകാലത്തോളം ഇല്ലല്ലോ) വളര്‍ച്ചയാണ്‌ ബൂലോഗത്തിന്റേത്‌. അത്‌ കമ്യൂണിറ്റിയുടെ പൊതു താല്‍പര്യമ്പോലെ വളരുന്നുണ്ടെങ്കില്‍ ഫലപ്രദം തന്നെ.

ബ്ലോഗ്‌ സാഹിത്യം നല്ലതാണോ എന്നു ചിന്തിച്ച്‌ മിനക്കെടുന്നില്ല- ബൂലോഗത്തിന്റെ പ്രിമറി അജെന്‍ഡയില്‍ സാഹിത്യം വളര്‍ത്തലിനെക്കാള്‍ വളരെ ഉയരത്തില്‍ മലയാള ഭാഷ നിലനില്‍ക്കല്‍ ആണെന്ന് എനിക്കു അനുമാനിക്കാന്‍ കഴിഞ്ഞതുകൊണ്ട്‌.

[ദില്‍ബാ, ആ പോയിന്റ്‌ കലക്കി. എന്റച്ചന്‍ നിന്റച്ചനെ ഇടിക്കുമെടാ എന്ന് നേഴ്സറിപ്പിള്ളേരു പറയുമ്പോലെ, എന്റെ ഗുരു നിന്റെ ഗുരുവിന്റെ താടി വലിച്ചു പറിക്കുമെടാ!!.. കൊഡ്‌ കൈ)

 
At 4:09 PM, Anonymous Anonymous said...

തറവാടി തന്റെ ബ്ലോഗില്‍ കമന്റൂ കമന്റൂ എന്നു കുറെക്കാലം കരഞ്ഞുവിളിച്ചുനടന്നിരുന്നല്ലോ, ഇപ്പോള്‍ ആര്‍ക്കെങ്കിലും കമന്റുകിട്ടുന്നതിനെ വിഷമമാണോ?

 
At 4:17 PM, Blogger Unknown said...

ആഹാ....
അനോണി എത്തിയല്ലോ... ഈ ബസ്സിന് വരും ഇല്ലെങ്കില്‍ അടുത്തതിന് എന്തയാലും വരും എന്ന് കരുതി കാത്തിരിക്ക്യായിരുന്നു. :-)

 
At 4:47 PM, Blogger കണ്ണൂസ്‌ said...

കേരളത്തിന്റെ സാംസ്‌കാരിക / സാമൂഹ്യ നവോത്ഥാനത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്ന ഇടതുപക്ഷം തന്നെ, അധികാരത്തിന്റെ വെളിമ്പുറങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെട്ടവരുടെ പക്ഷത്തു നില്‍ക്കുന്നതാണ്‌ യഥാര്‍ത്ഥ രാഷ്ട്രീയം എന്നു വിലയിരുത്തുന്നത്‌ രസകരമായിരിക്കുന്നു. ഇതും, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പഴയ ബൂര്‍ഷ്വാ-അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം സിദ്ധാന്തവും തമ്മില്‍ എന്തു വ്യത്യാസമുണ്ട്‌ മാഷേ?

ആരാ ഈ അധികാരത്തിന്റെ വെളിമ്പുറങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെട്ടവര്‍? ഗള്‍ഫില്‍ അദ്ധ്വാനിച്ച്‌ നാല്‌ കാശുണ്ടാക്കി, മല്‍മല്‍ മുണ്ടും ഉടുത്ത്‌ ഒരു ജനന സര്‍ട്ടിഫികറ്റിന്‌ എന്റെ വില്ലേജ്‌ ഓഫീസിലേക്ക്‌ പോവുന്ന ഞാനല്ലേ? എനിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ തരാന്‍ കൈക്കൂലി ചോദിച്ച വില്ലേജ്‌ ഓഫീസര്‍ ഒരു പ്രമോഷന്‍ കിട്ടാന്‍ വേണ്ടി യൂണിയന്‍ ഓഫീസില്‍ ചായ-കടി വിതരണം നടത്തുമ്പോള്‍ അയാള്‍ ആയില്ലേ അടിച്ചമര്‍ത്തപ്പെട്ടവന്‍? യൂണിയന്‍ സെക്രട്ടറി പത്തു പറ കണ്ടം കിളപ്പിക്കന്‍ വിളിച്ചാല്‍ "പിന്നെ നോക്കാം" എന്നു പറയുന്ന ചങ്ങായ്‌ അടിച്ചമര്‍ത്തപ്പെട്ടവരില്‍ പെടുമോ? അല്ല, നമ്മുടെ ലീഡര്‍ കരുജി ഏതു വിഭാഗത്തില്‍ പെടും? :-)

ചൂഷിതന്‍ ചൂഷകനും തിരിച്ചും ആവുന്ന ചാക്രിക പ്രക്രിയ മനസ്സിലാക്കലല്ലേ യഥാര്‍ത്ഥ രാഷ്ട്രീയം? ബ്ലോഗിലാരും ഇതും വിളിച്ചു പറയുന്നില്ല ഇപ്പോള്‍ എന്നു വെച്ച്‌, ബ്ലോഗ്‌ അരാഷ്ട്രീയമാവുമോ?

പണ്ട്‌ കുറുക്കന്‍ ചാടി നോക്കിയ സാധനം തന്നെ അധികാരം ഇടതു പക്ഷമേ. കിട്ടാത്തതു വരെയേ അതു പുളിക്കൂ.

 
At 4:56 PM, Blogger ഇടിവാള്‍ said...

ദില്‍ബാ, മഹനേ...
അതൊരലക്കായീലോ ഗെഡീ...
എനിക്കങ്ങു ചിരിപൊട്ടി..

ദേവേട്ടന്റെ അടിക്കുറിപ്പുകൂടിയായപ്പോ പൂര്‍‌ണ്ണം !

 
At 4:56 PM, Blogger വേണു venu said...

ദില്‍ബാ കലക്കി.ഗുരുവും സ്വാമിയും മാറിയിരുന്നു
ചിരിക്കുന്നു.കൊടു കയ് എനിക്കും.
വേണു.

 
At 5:11 PM, Blogger Unknown said...

അമ്പലവാസികളല്ല ഒരു തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടിയുടെ തലപ്പത്തിരിക്കേണ്ടത്‌ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.

നാരായണേട്ടാ,
ഈ പറഞ്ഞത് മനസ്സിലായില്ല.ഞാനാണോ താങ്കളാണോ മഞ്ഞക്കണ്ണട ധരിച്ചിരിക്കുന്നത്?

 
At 5:13 PM, Blogger Rasheed Chalil said...

ദില്‍ബൂ സൂപ്പര്‍ കമന്റ്... അതിന് ദേവേട്ടന്റെ ഒരു കുറിപ്പും... സൂപ്പര്‍..

 
At 5:16 PM, Blogger കണ്ണൂസ്‌ said...

എ.കെ. ഗോപാലനെ തന്നെ പ്രതിനിധിയായി സങ്കല്‍പ്പിച്ചു ഒരു അവലോകനം നടത്തൂ, നാരായണാ. അതും കൂടി പറഞ്ഞാലല്ലേ നവോത്ഥാനത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം നല്‍കി എന്നു താങ്കള്‍ സമ്മതിക്കുന്ന രാഷ്ട്രീയമുഖത്തിന്റെ മുഴുവന്‍ രൂപം വ്യക്തമാവൂ. ബ്രാഞ്ച്‌ സെക്രട്ടറി മുതല്‍ മുകളിലേക്കുണ്ടായിരുന്ന മുഴുവന്‍ അമ്പലവാസികളേയും നമുക്ക്‌ മറക്കാം.

(ദൈവമേ, എന്നാണാവോ ഇനി വി.ടി. യും പ്രേംജിയുമൊക്കെ അമ്പലവാസി ആയിപ്പോയതിനാല്‍ അനഭിമതരാവുന്ന കാലം വരുന്നത്‌?)

 
At 5:22 PM, Anonymous Anonymous said...

അമ്പലവാസികളല്ല ഒരു തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടിയുടെ തലപ്പത്തിരിക്കേണ്ടത്‌ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.?????

 
At 5:23 PM, Blogger രാജ് said...

ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണഗുരുവിന്റെ മീതെയാണോ താഴെയാണോ എന്നതിനെപ്പറ്റി ഞാനാലോചിച്ചിട്ടുപോലുമില്ല ആ കമന്റെഴുതുമ്പോള്‍, കേമത്തത്തിന്റെ കോര്‍പ്പറേറ്റ്‌ പാതയില്‍ സഞ്ചരിച്ച എക്സിക്യൂട്ടീവുകള്‍ ആയിരുന്നില്ല അവര്‍. പക്ഷേ അങ്ങനെയൊരു വിവക്ഷ എന്തിനുവേണ്ടിയാണ്‌ വ്യാഖ്യാനിച്ചുണ്ടാക്കുന്നതെന്ന് എനിക്ക്‌ വ്യക്തമായും മനസ്സിലാവും. ആ പരിപ്പ്‌ ഈ അടുപ്പില്‍വേണോ വേവിക്കാന്‍? സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം നരായണഗുരുവിന്റേതല്ല എന്നു പറഞ്ഞാല്‍ വേറെ എവിടെയും സ്ഥാനമില്ല എന്നല്ലല്ലോ അര്‍ത്ഥം?

ഇതായിരുന്നോ നമ്മുടെ വിഷയം? രാഷ്ട്രീയം എന്നതിന്റെ നിര്‍വചനം സാമൂഹിക-സാംസ്കാരികം മാത്രമായി ഒതുക്കിയാല്‍ രാജ്യവും പ്രജയും ആത്മീയമായി ദുര്‍ബലരാവും. ഒരു ക്ഷേത്രപ്രവേശനത്തിലൂടെ ഒരുപാടാളുകളുടെ ആത്മീയചൈതന്യം കെടുത്തിക്കളഞ്ഞു മഹാക്ഷേത്രങ്ങളിലേയ്ക്കു തള്ളിവിടുമ്പോള്‍ സംഭവിച്ചതു രാഷ്ട്രീയപരമായ നവോത്ഥാനമെന്നു പണ്ടും ഇപ്പോഴും പലരും തെറ്റിദ്ധരിക്കുന്നുണ്ടു്. അതുപോലെയാണു നാരായണന്‍ രാഷ്ട്രീയത്തെ ‘സാംസ്കാരിക-സാമൂഹികം’ എന്ന സ്വയംകൃത മൈതാനത്തിലിട്ടു ഒറ്റയ്ക്ക് പന്തുതട്ടിക്കളിക്കുന്നതു്.

ബ്രഹ്മൊ എന്നൊരു സമൂഹം തന്നെ സൃഷ്ടിച്ചെടുത്ത രാജാറാം മോഹന്‍ റോയ് ഒരു കൂട്ടം ജനതയ്ക്കു രാഷ്ട്രീയമായി ചിന്തിക്കുവാന്‍ അവസരമുണ്ടാക്കി കൊടുക്കുകയാണു തന്റെ ബ്രഹ്മസമാജം രൂപീകരിച്ചതിലൂടെ ചെയ്തതു്. അത്തരം നവോത്ഥാനത്തെയായിരിക്കണം രാഷ്ട്രീയമെന്നു പറയേണ്ടതും. ‘രാഷ്ട്രം’ എന്ന ബൃഹത് സങ്കല്പം പേറി നടക്കുവാന്‍ ഒരു ബ്രഹ്മസമാജക്കാരും നിര്‍ബന്ധിക്കപ്പെട്ടിരുന്നില്ല. രാഷ്ട്രം നിര്‍മ്മിക്കപ്പെടുന്ന ‘ഇഷ്ടികകളാകുവാനായിരുന്നു’ അവര്‍ക്കു ലഭിച്ച ശിക്ഷണം. വിവേകാനന്ദനും മറ്റു പലരും ചെയ്തതും ഇതു തന്നെ. ‘സ്റ്റേറ്റ്’ എന്ന പരമാധികാര രാഷ്ട്രത്തിനെ മനസ്സില്‍ നിരൂപിച്ചു പോന്നവര്‍ക്കു തങ്ങളാണു യഥാര്‍ത്ഥ രാഷ്ട്രീയക്കാര്‍ എന്നൊരു തോന്നലുണ്ടായേക്കാം (കടയുന്ന പാല്‍ മുഴുവന്‍ വെണ്ണയാകുന്നതൊരു സ്വപ്നമാണു്, പാലിനു വെണ്ണയാവുക എന്ന ധര്‍മ്മം മാത്രമല്ലുള്ളതു്)

disclaimer - അമ്പലവാസികളോടുള്ള വിരോധമായി ഇതിനെ വ്യാഖ്യാനിക്കരുത്‌ ദയവായി. അമ്പലവാസികളല്ല ഒരു തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടിയുടെ തലപ്പത്തിരിക്കേണ്ടത്‌ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.

അമ്പലത്തില്‍ ഉരുളി മോറുന്നതെന്താ തൊഴിലല്ലേ ;)

 
At 5:25 PM, Blogger vimathan said...

മലയാളം ബ്ലോഗുകളില്‍ രാഷ്ട്രീയം കാണുന്നില്ല എന്നു പറയുന്നത് ശരിയല്ല. അരാഷ്ട്രീയ വാദതിന്റേതായ ഒരു വലതുപക്ഷ രാഷ്ട്രീയം മലയാളം ബ്ലൊഗുകളുടെ സ്ഥിരം സ്വഭാവമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. നമ്മുടെ സിനിമാല / മിമിക്രി രാഷ്ട്രീയം പോലെ.

പിന്നെ ബ്ലോഗിന്റെ രാഷ്ട്രീയം. ഇന്റെര്‍നെറ്റും, ബ്ലൊഗാനുള്ള സൌകര്യവും ഒരു ജനാധിപത്യ സാധ്യതയാണ്. അതുകൊണ്ട് തന്നെ അതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍, അല്ലെങ്കില്‍ ആ “ഇടം” ചിലര്‍ക്ക് മാത്രമായി പരിമിതിപ്പെടുത്താന്‍ മേല്‍ പറഞ്ഞ വലതുപക്ഷ രാഷ്ട്രീയത്തിന് താല്‍പ്പര്യമുണ്ടാകുക സ്വാഭാവികം മാത്രം. ബൂലോഗ ക്ലബില്‍ എങിനത്തെ പോസ്റ്റ് ആവണം എന്നും, അനോണി കമെന്റ് വേണൊ വേണ്ട്‌യൊ എന്നൊക്കെയുള്ള വിവാദം ഇതിന്റെ സൂചനയാണൊ? എന്തോ?

 
At 5:56 PM, Anonymous Anonymous said...

മാഷെ, ബ്ലോഗിങ്ങ് എന്ന പ്രോസ്സസ് തന്നെ രാഷ്ട്രീയമാണ്, ഒരു വിപ്ലവമാണ്. അതു താങ്കള്‍ക്ക് മനസ്സിലായിട്ടില്ലാന്ന് എനിക്ക് ഒരു തോന്നല്‍.

പിന്നെ ബ്ലോഗിങ്ങ് എന്ന് പറഞ്ഞാല്‍ സാഹിത്യം എഴുതുക എന്നാണ് എന്ന് താങ്കളുള്‍പ്പടെ പലരും തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത്. അതില്‍പ്പരം ഒരു തെറ്റായ വ്യാഖ്യാനം ഇല്ല. അതുകൊണ്ടാണ് സാ‍ഹിത്യനാട്യം എന്ന് താങ്കള്‍ക്ക് തോന്നുന്നത് എന്നാണ് എന്റെ എ.ഭി പ്രിയ.

 
At 7:09 PM, Blogger Radheyan said...

ഇന്നലെ വരെ ആരാലും ശ്രദ്ധിക്കപ്പെടാത്ത എന്റെ ശബ്ദം ആരെങ്കിലുമൊക്കെ കേള്‍ക്കുന്നു എന്നതാണ് ബ്ലോഗിന്റെ രാഷ്ട്രീയം.സാങ്കേതികവിദ്യ കൈകാര്യം ചെയാത്തവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്നതാണ് ഇതിലെ അരാഷ്ട്രീയത.അതിരുകള്‍ തകര്‍ക്കപ്പെടുമ്പൊള്‍ ഇതിന്റെ രാഷ്ട്രീയം കുറെ കൂടി പ്രസക്തമാകും.

ബഹുസരതയാണ് ഇതിന്റെ മുഖമുദ്ര.എല്ലാ പോസ്റ്റുകളും ഒരുപോലെയെങ്കില്‍ പിന്നെന്ത് രസം.ചിലര്‍ പ്രണയം വിഷയമാക്കുന്നു,പ്രയോഗിച്ച് തേഞ്ഞതെങ്കിലും ഗ്രഹാതുരതയാണ് മറ്റൊരു പൊതു ഇഷ്ടവിഷയം.
രാഷ്ട്രീയം കേരളഭൂമികയില്‍ വളരെ ചിലവുള്ള ചരക്കു തന്നെയാണ്.രാഷ്ട്രീയത്തെ ഒരു ആഭാസവാക്കാക്കിയത് ഇവിടുത്തെ പൊതുസമൂഹമാണ്.ഒരു സീനില്‍ ഇരയാവുന്നനന്‍ തന്നെ അടുത്ത സീനില്‍ വേട്ടക്കാരനാവുന്ന അവസ്ഥ നമ്മുടെ പൊതു സമൂഹത്തിനുണ്ട്.
രാഷ്ട്രീയം,അധികാരം,ആത്മശുദ്ധി ഇവയെ ഇഴ ചേര്‍ത്ത് സൈദ്ധാന്തവല്‍ക്കരിച്ചത് ഗാന്ധിജി ആയിരുന്നു,അദ്ദേഹത്തിന്റെ പരീക്ഷണത്തിന്റെ ഇരകള്‍ സ്വന്തം മക്കളും.ഗാന്ധിസത്തില്‍ തനിക്ക് ആവശ്യമുള്ളവ മാ‍ത്രം ഏടുത്ത് പ്രയോഗിച്ച നെഹ്രു, സ്വന്തം പിന്‍ഗാമികള്‍ക്ക് അധികാരം ഒസ്യത്താക്കുന്നതില്‍ വിജയിച്ചു.
തന്റെ പ്രജയില്‍ ഒരുവനെങ്കിലും പട്ടിണികിടക്കുന്നുണ്ടെങ്കില്‍ തനിക്കു അമ്രുതേതുണ്ണാനും കൊട്ടാരത്തില്‍ വസിക്കാനും അവകാശമില്ല എന്നു കരുതിയ ഖലീഫ ഉമറിനെ പോലെ ആത്മശുദ്ധിയോടെ, രാഷ്ട്രീയം കൈകാര്യം ചെയ്യപ്പെടത്ത കാല‍ത്തോളം രാഷ്ട്രീയം,അധികാരം തുടങ്ങിയവ എല്ലാം സാധാരണക്കാരന് കര്‍ണ്ണകഠോര പദങ്ങള്‍ ആകും.

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഭാവന വിലയിരുത്തേണ്ടത് ചരിത്രമാണ്;പിന്നെ സാധാര ണക്കാരും. പാര്‍ട്ടി ഒന്നും ചെയ്തില്ല എന്നു പറയുമ്പോള്‍ ബീഹാറിലൊക്കെ ഇന്നും തുടരുന്ന ജന്മിത്വം എങ്ങനെ ഇവിടെ ഇല്ലാതായി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്.EMS നെ പോലെ ഒരു രാഷ്ട്രീയ അവസരവാദിയെ മുന്‍ നിറുത്തി കമ്മ്യൂണിസ്റ്റ് പാര്‍ടിയെ വിലയിരുത്തുന്നത് ശരിയാകുമെന്നു തോന്നുന്നില്ല.അവസരവാദിയെന്നത് ഒരു അമാന്യമായ അര്‍ത്ഥത്തിലല്ല,മറിച്ച് പ്രായോഗികവാദിയെന്ന അര്‍ത്ഥത്തില്‍ എടുക്കാന്‍ അപേക്ഷ.മെച്ചപ്പെട്ട സാമൂഹ്യ ജീവിതം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ഹേതു കമ്മ്യൂണിസ്റ്റ് പാര്‍ടി സെറ്റ് ചെയ്ത വികസനമോഡല്‍ തന്നെയാണ്.അതിന്റെ പ്രതുല്‍പ്പാദനശേഷിക്കുറവ് ഒരു പ്രശ്നം തന്നെ ആണ് എന്ന് സമ്മതിക്കുന്നു.

വിഷയം ഗഹനമാകില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ആഴത്തിലുള്ള വിശകലനത്തിനു സഹായമായേക്കും

 
At 8:16 PM, Blogger Unknown said...

നാരായണേട്ടാ,
ആ ആംഗിളില്‍ നിന്ന് നോക്കിയാല്‍ താങ്കള്‍ പറഞ്ഞത് ന്യായം തന്നെ.

 
At 10:14 PM, Blogger myexperimentsandme said...

ഈശ്വരാ, ഞാനായിട്ട് ഓഫ് ടോപ്പിക് ആരംഭിച്ചോ?

നാരായണന്‍ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ ആരാണ്‌ ചട്ടമ്പിസ്വാമികള്‍ എന്ന് ചോദിച്ചത് കണ്ടപ്പോള്‍ ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള വിക്കി ലേഖനം നോക്കി. അതില്‍ ഇങ്ങിനെ പറയുന്നത് കണ്ടു.

Chattampi Swamikal was one of Kerala’s famed social reform activists and learned men. Chattampi Swamikal worked in parallel with his contemporary and soul mate Sree Nārāyana Guru to bring social equality to an otherwise heavily ritualistic and caste ridden Hindu society that prevailed around the late 19th and early 20th centuries across the present-day Kerala.

വിക്കിപ്രകാരം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ ചട്ടമ്പി സ്വാമികള്‍ക്കും ഒരു സ്ഥാനമുണ്ട് എന്ന് മനസ്സിലായി.

പിന്നെ നാരായണന്‍ എനിക്കും എന്റെ ഏമാനുംകൂടി എണ്ണൂറ്റെട്ടുരൂപയാ ശമ്പളം എന്നു പറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് നാരായണന്‍ ശ്രീനാരായണ ഗുരുവിന് എണ്ണൂറ് രൂപാ ശമ്പളവും ചട്ടമ്പി സ്വാമികള്‍ക്ക് എട്ട് രൂപാ ശമ്പളവും എന്ന അര്‍ത്ഥത്തിലായിരിക്കും അങ്ങിനെ പറഞ്ഞതെന്ന്. അങ്ങിനെയാണെങ്കില്‍, ഇവരില്‍ ആരാണ് കേമന്‍ എന്നെങ്ങാനും ഒരു തര്‍ക്കം കേരളത്തില്‍ ഉണ്ടോ എന്നും ഇനി അതിന്റെ അടിസ്ഥാനത്തിലെങ്ങാനുമാണോ ശ്രീനാരായണഗുരുവിനെപ്പറ്റിയും ചട്ടമ്പിസ്വാമികളെപ്പറ്റിയും ഒരേ പശ്ചാത്തലത്തില്‍ പറയുമ്പോള്‍ എനിക്കും ഏമാനും കൂടി എണ്ണൂറ്റെട്ട് രൂപാ ശമ്പളം എന്ന് നാരായണന്‍ പറഞ്ഞതെന്നും കരുതിപ്പോയി.

പക്ഷേ നാരായണന്റെ വിശദീകരണപ്രകാരം ആരാണ് കേമന്‍ എന്നല്ല ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം നരായണഗുരുവിന്റേതല്ല എന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു.ഒരു spiritualist എന്നതിനപ്പുറം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ ആരാണ്‌ ചട്ടമ്പിസ്വാമികള്‍ എന്നാണ് അദ്ദേഹം ചോദിച്ചത്. ഞാന്‍ കരുതിയത് നാരായണഗുരുക്കള്‍ക്ക് ആണ് സാമൂഹിക-സാംസ്കാരിക ചരിത്രത്തില്‍ ചട്ടമ്പിസ്വാമികളേക്കാള്‍ സ്ഥാനം, അതുകൊണ്ട് താരതമ്യേന സ്ഥാനം കുറഞ്ഞ ചട്ടമ്പിസ്വാമികളെപ്പറ്റി എന്തിനാണ് എപ്പോഴും നാരായണഗുരുക്കളെപ്പറ്റി പറയുമ്പോള്‍ പറയുന്നത് എന്നാണ് നാരായണന്‍ ഉദ്ദേശിച്ചതെന്നാണ്.ആദ്ദേഹം അങ്ങിനെയല്ല ഉദ്ദേശിച്ചതെങ്കില്‍ ആ രീതിയില്‍ ഞാന്‍ ധരിച്ചത് പൂര്‍ണ്ണമായും എന്റെ തെറ്റ്.

അതുകൊണ്ട് ഈ ടോപ്പിക് ഞാന്‍ മൂലം വഴിതെറ്റിയെങ്കില്‍ മാപ്പ്, മാപ്പ്.

ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും ചര്‍ച്ച തുടരട്ടെ. പക്ഷേ അരാഷ്ട്രീയ വാദതിന്റേതായ ഒരു വലതുപക്ഷ രാഷ്ട്രീയം എന്ന് പറഞ്ഞത് എന്താണെന്ന് പിടികിട്ടിയില്ല. അരാഷ്ട്രീയം, വലതുപക്ഷരാഷ്ട്രീയം എന്നൊക്കെ പറഞ്ഞാല്‍ എന്താണ്? പ്രത്യേകിച്ചും ബ്ലോഗിനെ സംബന്ധിച്ചിടത്തോളം?

 
At 11:07 PM, Blogger myexperimentsandme said...

ഒരൊറ്റ ഓഫ് ടോപ്പിക്കും കൂടി-മാപ്പ്.

അമ്പലത്തില്‍ ഉരുളി മോറുന്നതിനെപ്പറ്റി നാരായണന്‍ പറഞ്ഞത് വായിച്ചു. അപ്പോള്‍ ഒരു സംശയം. കുലത്തൊഴില്‍ ചെയ്യുന്നവരോടുള്ള സമീപനം എന്തായിരിക്കണം? ‍ഉദാഹരണത്തിന് ചെത്തുകാരന്‍, ആശാരി, കൊല്ലന്‍ (ഉദാഹരണങ്ങള്‍ മാത്രം), ഇവയൊക്കെ പ്രധാനമായും ഓരോ സമുദായങ്ങള്‍ ചെയ്യുന്നതല്ലേ (മാറ്റങ്ങള്‍ ധാരാളം വരുന്നുണ്ട്-എങ്കിലും പണ്ട് കാലങ്ങളിലൊക്കെ ഇതൊക്കെ പ്രധാനമായും അതാത് സമുദായങ്ങള്‍ മാത്രമായിരുന്നല്ലോ ചെയ്‌തിരുന്നത്). അപ്പോള്‍ അവരെപ്പറ്റയൊക്കെ പറയുമ്പോള്‍ ഒരു പ്രത്യേക സമുദായം ചെയ്യുന്ന ജോലിയായതുകാരണം അവര പ്രതിനിധീകരിക്കേണ്ട ബാധ്യത ഒരു തൊഴിലാളി സമൂഹത്തിനുമില്ല എന്ന് പറയാമോ? അതുപോലെ അങ്ങിനത്തെ തൊഴിലുകള്‍ ചെയ്യുന്നവര്‍ തൊഴിലാളികളെ മൊത്തം പ്രതിനിധീകരിക്കാന്‍ വരരുത് എന്നും പറയാമോ?

അതോ ഇനി എല്ലാ സമുദായത്തിനും പ്രാതിനിധ്യം കൊടുക്കുന്നവരല്ലാത്ത, മറ്റു സമുദായക്കാരെ അടുപ്പിക്കാത്ത ജോലികള്‍ ചെയ്യുന്നവരായ ആള്‍ക്കാരെ തൊഴിലാളികള്‍ എന്ന നിലയില്‍ ആരും പ്രതിനിധീകരിക്കേണ്ട എന്നാണോ ഉദ്ദേശിച്ചത്?
അങ്ങിനെ നോക്കുമ്പോള്‍ ആരാണ് പിന്നെ തൊഴിലാളിവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കേണ്ടത്? ആരാണ് തൊഴിലാളി? സംശയമായി.

ഓഫിനു വീണ്ടും മാപ്പ് (മനഃപൂര്‍വ്വം ഓഫിട്ടിട്ട് ഓഫിനു മാപ്പ് എന്ന ടോക്കണ്‍ ഖേദപ്രകടനത്തിലെ ഹിപ്പോക്രിസിയും ഇരട്ടത്താപ്പും തോന്ന്യവാസവും എല്ലാം ശരിക്കും മനസ്സിലാക്കുന്നു)

 
At 11:18 PM, Blogger Manjithkaini said...

ഇടതുപക്ഷം ഇതിനു മുന്‍‌പൊരു ലേഖനത്തില്‍ ഇടതുപക്ഷം എന്ന പദത്തിന്റെ അര്‍ത്ഥവ്യതിയാനത്തെപ്പറ്റി വിശദമായി എഴുതിയിരുന്നു. ഈ ലേഖനം വായിച്ചപ്പോള്‍ ഇടതിന്റെ അര്‍ത്ഥം വലത് എന്നാക്കി മാറ്റിയെഴുതാന്‍ അത്യധ്വാനം ചെയ്യുന്നവരില്‍ ഒരാളാണു താങ്കളുമെന്നു ഞാന്‍ സന്ദേഹിക്കുന്നു. ചിലപ്പോള്‍ ഞാന്‍ മനസിലാക്കുന്നതിലെ പിഴവായിരിക്കാം. എങ്കിലും താങ്കള്‍ ഇടയ്ക്കിടെ ഇ.എം.എസിനെ കുറ്റം പറയുന്നതു കാണുമ്പോള്‍ ഇ.എം.എസും താങ്കളും തമ്മിലെന്തു വ്യത്യാസമെന്നും എനിക്കു സംശയമുണ്ടാകുന്നു. താല്പര്യമില്ലാത്ത സംഗതികളെയൊക്കെ പാര്‍ശ്വവല്‍ക്കരിക്കുക എന്നതാണല്ലോ കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമതം. ബ്ലോഗുകളെക്കുറിച്ചു പറയുമ്പോള്‍ താങ്കളും ആ നിലപാടുതന്നെയാണു സ്വീകരിക്കുന്നത്.

ബ്ലോഗെഴുത്ത് സാഹിത്യം മാത്രമാകണമെന്നു വാദിക്കുന്നത് ഈ പാര്‍ശ്വവല്‍ക്കരണത്തിന്റെ ആദ്യപടി. കൊച്ചുവര്‍ത്തമാനങ്ങള്‍ എന്നു പറഞ്ഞു നിസാരവല്‍ക്കരിക്കുന്നതു രണ്ടാമത്തെ ഘട്ടം. സാഹിത്യം എന്നു പറയുന്നത് അച്ചടിക്കപ്പെട്ട കൃതികളില്‍ മാത്രമൊതുങ്ങുന്നതാണ് എന്ന അഭിപ്രായം ബാലിശമാണ്. ഇതിനേക്കാള്‍ വലിയ കൊച്ചുവര്‍ത്താമനങ്ങളുടെയും കൂട്ടായ്മകളുടെയും ആ‍കെത്തുകയാണു സാഹിത്യം.

തൃശൂര്‍ സാഹിത്യ അക്കാദമിയുടെ നടുമുറ്റത്ത് ഏതാനും നാള്‍മുന്‍പ് അധികമാരും അറിയാത്ത ഒരു സംഭവമുണ്ടായിരുന്നു. കേരളത്തിലെ സ്ത്രീ എഴുത്തുകാരെപ്പറ്റിയുള്ള ശില്പശാലക്കിടെയുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയിലാണ് ഈ സംഭവം. മലയാളത്തില്‍ ഏറ്റവും ബൌദ്ധികമായി എഴുതുന്ന ഒരു സാഹിത്യകാരനോട് പേരെടുത്ത ഒരു വിമര്‍ശക നമസ്കാരം പറയുന്നു. അപ്പോള്‍ ഈ സാഹിത്യകാരന്‍ തിരിച്ച്. നമസ്കാരം ടീച്ചറേ, ഒന്നു കാണണം കാണണം എന്നുകരുതിയിരിക്കുകയായിരുന്നു. ടീച്ചര്‍: എന്താ വിശേഷം മാഷേ. മറുപടിയായി സാഹിത്യകാരന്‍ പ്രസ്തുത വിമര്‍ശകയുടെ ഉടുതുണി മേലോട്ടി പൊക്കി. (സന്ദേഹം വേണ്ട, മുഴുവന്‍ പൊങ്ങിയിരുന്നില്ല കേട്ടോ) സ്ത്രീ എഴുത്തുകാരെ മുതിര്‍ന്ന എഴുത്തുകാര്‍ ഉയര്‍ത്തിക്കൊണ്ടുവരണം എന്ന വിമര്‍ശകയുടെ വാദത്തോട് ടി സാഹിത്യകാരന്റെ പ്രതികരണമിതായിരുന്നു. ഈ പ്രവര്‍ത്തിക്കു ദൃക്‌സാക്ഷിയായവര്‍ പ്രസ്തുത സാഹിത്യകാരനെ തറ സാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചു തുടങ്ങിയാല്‍ എങ്ങനെയിരിക്കും?

ബ്ലോഗു രചനകളെ പിന്‍‌പറ്റി അരങ്ങേറുന്ന ചര്‍ച്ചകള്‍ക്കിടയിലും ഇത്തരം കൊച്ചുവര്‍ത്തമാനങ്ങളും അതിനിടയില്‍ ഇങ്ങനെചില "ഉയര്‍ച്ച താഴ്ചകളും" ഉണ്ടായെന്നുവരും. കൊച്ചുവര്‍ത്തമാനങ്ങളുടെ നിലവാരമളന്ന് ബ്ലോഗുരചനകളെ വിലയിരുത്തുന്നത് അപകടമാണെന്നു പറയുകയായിരുന്നു.

“ഗൌരവമേറിയ” താങ്കളുടെ ബ്ലോഗില്‍ മറുമൊഴികള്‍ അധികമുണ്ടായില്ല എന്ന വസ്തുതയില്‍ തൂങ്ങിപ്പിടിച്ച് താങ്കള്‍ ബ്ലോഗിലെ രാഷ്ട്രീയം നിര്‍വചിക്കാന്‍ തുനിയുന്നതു കാണുമ്പോള്‍ അല്പം സഹതാപമുണ്ടിഷ്ടാ.

ഒന്നും ഒന്നും രണ്ട് എന്നുമാത്രം മനുഷ്യന്‍ ചിന്തിക്കുകയും പറയുകയും ചെയ്താല്‍ സംസാരജീവിതം ആകെ ദുസ്സഹമായേനെ ഇടതുപക്ഷമേ. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്നു സരസമായി പറയാനുള്ള പരിസരം ഉണ്ടാവുകകൂടിച്ചെയ്യുമ്പോഴേ ദര്‍ശനങ്ങളും യഥാര്‍ത്ഥ ചെറുത്തു നില്പുകളും പിറവിയെടുക്കുകയുള്ളൂ.

ബഷീര്‍ നുണയാനാണെന്നു സ്ഥാപിക്കാന്‍ എന്‍ എസ് മാധവന്‍ വൈക്കത്തു ജീവിച്ച ഒരു കെ ആര്‍ നാരായണനെ കൂട്ടുപിടിച്ച് ഒരു കസര്‍ത്തു നടത്തിയിരുന്നു. വൈക്കത്തെത്ര നാരായണന്മാര്‍ ഉണ്ടെന്നറിയാത്തതായിരുന്നു മാധവന്റെ പ്രശ്നം.

സൈദ്ധാന്തികവല്‍ക്കരണം നല്ലതാണ്; ചിലപ്പോഴെങ്കിലും. അതിനുമുന്‍പ് വൈക്കത്തെത്ര നാരായണന്മാരും എത്ര നാരായണീയവും ഉണ്ടെന്നുകൂടി അറിയണം മാഷേ.

 
At 1:18 AM, Anonymous Anonymous said...

ഇവിടെ ഡയലോഗുകൊണ്ട്‌ താജ്മഹല്‍ തീര്‍ക്കുന്നത്‌ കണ്ട്‌ മിണ്ഡാതിരുന്നാല്‍ അത്‌ കുറ്റകരമായ അനാസ്ഥയാകുമെന്നു വിചാരിച്ചു പ്രതികരിക്കുന്നു.

വടക്കേയിന്ത്യ എന്ന പാഴ്‌ രാജ്യം വിടൂ. കേരളത്തില്‍ നമ്പൂരിയും നായരും കൃസ്ത്യാനിയും അനുഭവിക്കാത്ത ഏത്‌ അവശത ആണ്‌ ഇന്ന് മുസ്ലീമും ഈഴവരും ദളിതര്‍ എന്നു സ്വയം വിളിക്കുന്ന മുന്നോക്ക ജാതിക്കാരും അനുഭവിക്കുന്നത്‌? ആദിവാസികള്‍ ഒഴിച്ചാല്‍ ഏറെക്കൂറേ തുല്യരാണ്‌ എല്ലാരും. മൂന്നാം റാങ്കോടെ ബിരുദം എടുത്ത എനിക്ക്‌ മൂന്നു നേരം അരി വാങ്ങാനായി ഒരു വഴിയും ഇല്ലാതെ പ്രബുദ്ധ കേരളം വിട്ടു പോന്നു. ഇന്നെനിക്ക്‌ വിലയുണ്ട്‌ ചെയ്യുന്ന പണിക്ക്‌ കൂലിയുണ്ട്‌, കാരണം ഇന്നാട്ടില്‍ പണി ചെയ്യുന്നവനാണു ജോലി.

ഒരുത്തന്‍ പറയുന്നു, സമൂഹത്തിന്റെ ഏതെന്‍ങ്കിലു ഫങ്കഷണല്‍ റികയര്‍മന്റ്‌ നിറവേട്ടുന്നവന്റെ പ്രശ്നമേ അഡ്രസ്സ്‌ ചെയ്യേണ്ടിയുള്ളു എന്ന്. എന്തു ഫങ്ക്ഷണള്‍ റിക്വയര്‍മന്റ്‌ ആണാവോ ജില്ലാ കളക്റ്റര്‍ ആനന്ദ ബോസിന്റെ മകന്‌ മുഴുത്ത പട്ടിണിയിലായിരുന്ന എന്റെ സീട്ട്‌ കൊടുത്ത്‌ ഫലിപ്പിച്ചത്‌?

ഞാന്‍ മുന്നോക്കമാണത്രേ. ഞാനാണ്‌ അധകൃതന്‍. വിശന്നപ്പോള്‍ ഭക്ഷണം തരാതെ, പഠിച്ചിട്ടും തൊഴില്‍ തരാതെ എന്നെ എന്റെ രാഷ്ട്രം എന്നെ വഞ്ചിച്ചു. എന്റെ ജാതി എന്റെ ജീവനു ഭീഷണിയായപ്പോള്‍ ജാതിയില്ലാത്ത രാജ്യത്തേക്കു ഞാന്‍ വന്നു.

ഇടതുപക്ഷം എന്ന ഒരു പേരുമിട്ട്‌ തെറി
വിളിച്ചാല്‍ വിജയന്‍ മാഷ്‌ ഇല്ലാതാകില്ല. ഏ കെ ജിയും ഇല്ലാതാവില്ല. സഖാവ്‌ പി ഇല്ലതവില്ല. ഇന്നത്തെ പിണറായി വിജയന്റെയും കോടിയേരിയുടെയും ജയരജന്റെയും ഒരു ലക്ഷം ലിറ്റര്‍ ചരയം വാറ്റിയ കായംകുളം സഖവിന്റെയും പാര്‍ട്ടിയാണ്‌. അതിനു കേരളത്തെ രക്ഷിക്കാന്‍ കഴിയില്ല. അചുമാമന്റെ കരുവാക്കി കോണ്‍ ഗ്രസ്സിന്റെക്കാള്‍ തറ ജാതിമത രാഷ്ട്രീയം കളിക്കുക ഇടതേ. ലാല്‍ സലാം
.

 
At 1:57 AM, Blogger രാജ് said...

അന്ധതയെന്നു പറഞ്ഞാല്‍ ഒരു അവസ്ഥയല്ല പ്രതിഭാസമാണെന്നു നാരായണന്റെ കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നു.

അമ്പലത്തില്‍ പൂജാരി എന്ന യന്ത്രം സ്ഥാപിക്കുന്നതു പോലെ ഒരു പെണ്ണൊരുത്തി പെറ്റു പിള്ളയെ പാലൂട്ടി വളര്‍ത്തുന്ന പ്രോസസിനെ യന്ത്രവല്‍ക്കരിക്കുവാന്‍ കഴിയുമോ? കുട്ടിയെ മുലയൂട്ടാന്‍ കഴിവുള്ള ഏതെങ്കിലും സ്ത്രീയെ അമ്മയായി നിയമിച്ചാല്‍ ഫങ്ഷണല്‍ റിക്വയര്‍മെന്റ് നടന്നുപോകുമോ? അതു മാത്രമാണല്ലോ നാച്വറലായ ഒരു ഫങ്ഷണല്‍ റിക്വയര്‍മെന്റ്, മറ്റു പലതിനും ഇപ്പോള്‍ കുറുക്കുവഴികളുണ്ടു്? ഇവിടെ യന്ത്രവല്‍‌ക്കരണത്തിനെ കുറിച്ചുള്ള മേനിപറച്ചിലില്‍ നഷ്ടമാകുന്ന ഒരു dimension ആകുന്നു സ്നേഹത്തിന്റെ അല്ലെങ്കില്‍ മാതൃത്വത്തിന്റെ. അമ്മ എന്ന അവസ്ഥയെ തൊഴിലാക്കുമ്പോള്‍ നഷ്ടപ്പെടുന്നതും ഈ dimension തന്നെയാണു്. ഉറുളി മോറുന്ന വാര്യസ്യാരോ തുളസിമാല കെട്ടുന്ന ബ്രാഹ്മണ്യേമ്മയോ പ്രവര്‍ത്തിക്കിടയില്‍ ചൊല്ലുന്ന ഗാനശകലം ഭക്തിയുടേതാണു്, പ്രത്യേകമൊരു ഭാഷയിലേതല്ല. ഒരു പക്ഷെ ‘പ്രൊഡക്റ്റിവിറ്റി’ എന്നൊരു മാനദണ്ഡം ഉപയോഗിച്ചു ഇവിടെ തൊഴിലിനെ തിരിച്ചറിയുവാനും സംഘനകളുണ്ടാക്കുവാനും കഴിഞ്ഞെന്നു വരില്ല. ദൂരമളക്കുവാനുള്ള ഉപകരണം വച്ചു തീയിന്റെ ചൂടളക്കുന്നതുപോലെയുള്ള വൃഥാവ്യായാമമാകുമതു്.

സമൂഹം വ്യക്തിക്കു വേണ്ടിയിട്ടുള്ളതാണു് (സമൂഹമെന്ന എസ്റ്റാബ്ലിഷ്‌മെന്റിനൂ വേണ്ടിയുള്ളതല്ല). വ്യക്തിയുടെ സാംസ്കാരിക-ആത്മീയ-ഭൌതിക ജീവിതത്തില്‍ തൊഴിലെന്നോ തൊഴിലാളിയെന്നോയുള്ള നിര്‍വചനം അത്യന്തം കാപട്യം നിറഞ്ഞതാണു്. നിര്‍വചിക്കപ്പെട്ടിരിക്കുന്ന ഛന്ദസ്സുകള്‍ ഉപയോഗിച്ചു്, ഇവയിലൂടെ ഒരുവന്‍ ജീവിച്ചുപോകുന്നതിന്റെ കണക്കെടുക്കുവാന്‍ സാധിക്കില്ല എന്നതു തന്നെ കാപട്യത്തിന്റെ പ്രധാന കാരണവും.

ചതുരാകൃതിയിലുള്ള ഒരു പെട്ടിയിലേയ്ക്കു വ്യക്തിയെ തിരുകിക്കയറ്റുക എന്ന ഹീനമായ ക്രിയയാണു കമ്യൂണിസം ഇപ്പോഴും ചെയ്യുന്നതു്.

ബ്ലോഗിലെ വലതുപക്ഷ അരാഷ്ട്രീയം വ്യക്തികള്‍ ഈ ‘തിരുകിക്കയറ്റിലിനെതിരെ’ പ്രതികരിക്കുന്നതിന്റെ പ്രത്യക്ഷ അടയാളമാണു്. അതില്‍ കെറുവിച്ചിട്ടു കാര്യമൊന്നുമില്ല.

 
At 3:58 AM, Blogger evuraan said...

മനുഷ്യനെ മനുഷ്യനായിക്കാണാതെ നിര്‍വചനങ്ങളിലൂടെ കാണാന്‍ ശ്രമിക്കുന്ന ഏതൊരു പ്രത്യയ ശാസ്ത്രത്തിനും അപചയമാണു വിധി. കമ്മ്യൂണിസത്തിനു പറ്റിയതും അതു തന്നെയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ വരാനിരിക്കുന്നതും അതു തന്നെയാണ്.

ശ്വസിക്കുകയും ഭോജിക്കുകയും അമേധ്യമിടുകയും മാത്രം ചെയ്യുന്ന ജീവിയല്ല മനുഷ്യന്‍. മനുഷ്യ ജീവിതമെന്നാല്‍ ചെങ്കൊടിയുടെ മറവിലൂടെ മാത്രം നോക്കിക്കണ്ടു നിര്‍വചിക്കാനാവുന്നതുമല്ല.

ചില ചോദ്യങ്ങളില്‍ തന്നെ ഉത്തരവുമുണ്ടെന്നതു പോലെ -- ഇടതുപക്ഷത്തെ നിരീശ്വര വാദിയായിരുന്ന ഏതെങ്കിലും ഒരു വന്‍ നേതാവിന്റെ ശവസംസ്കാര സമയത്ത്, അവരുടെ ബന്ധുക്കളാരും തന്നെ, “ഭഗവാനേ ഈയാത്മാവിനു ശാന്തി കൊടുക്കേണമേ” എന്നൊരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ പ്രത്യയശാസ്ത്രവും ആശയങ്ങളും നൂറ്റാണ്ടുകള്‍ക്ക് ശേഷം ചവറ്റുകൊട്ടയിലെത്തും എന്നതിനു സംശയമില്ല.


ഈശ്വരനില്‍ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ അനുവദിക്കുന്ന, സാധാരണക്കാ‍രന്റെ ചിന്തകള്ക്ക് പുറത്തേക്ക് അങ്ങ് മേലേ, പോളിറ്റ് ബ്യൂറോകളുടെ തലപ്പത്തിരിക്കുന്നവര്‍ ചിന്തിച്ചു കല്പിച്ചു തരുന്ന മേലങ്കി നിര്‍ബന്ധമായും അണിയിക്കാത്ത ഒരു ലോകം പുലരണം.

കൊട്ട വരിയുന്ന പണി (കുലത്തൊഴിലോ അക്വയേര്‍ഡ് സ്കില്ലോ എന്തുമാവട്ടെ) നിര്‍ത്തി നേതാവു ചമഞ്ഞ് കൊടിയും പൊക്ക്കി കാശും പിരിച്ചു നടക്കുന്നവന്‍, ബന്ദിന്റെ അന്ന് പാവം വ്യാപാരിയുടെ ഷട്ടര്‍ താക്കാനെത്തുന്നു. ഈയാള്‍, സമൂഹത്തിനൊരു ഭാരം മാത്രമെന്നു പ്രത്യക്ഷത്തില്‍ ബോധ്യമാകുന്ന ഈയാള്‍ക്കെന്തു ഫങ്ഷനല്‍ റിക്വയര്‍മെന്റാണോ എന്തോ?

മാനുഷികമായും ചെയ്യാനവകാശമുള്ളവ ചെയ്തു പോയതിന്റെ പേരില്‍, മനുഷ്യര്‍ക്കെതിരേ ഊരുവിലക്കു കല്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്തു ഫങ്ക്ഷണനാണോ നിര്‍വഹിക്കുന്നത്?

ആധുനിക ലോകത്തിലെ, ജനാധിപത്യത്തിലെ നന്മ മുതലാക്കി, നിയമത്തിന്റെ പുറം പറ്റി, ജീവിക്കുന്ന രാഷ്ട്രീയക്കാരെല്ലാം തന്നെ എന്തു ഫങ്ക്ഷണല്‍ റോളാണോ നിര്‍വഹിക്കുന്നത്?

കൊടിപിടിക്കാനെത്തുന്ന പപ്പനും മാധവനും ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്, മനുഷ്യരാണ്. കൊടിപിടിക്കാനെത്താഞ്ഞവരും അതേ. പിരിവു തരാഞ്ഞവരും, അമ്പലത്തില്‍ പാത്രം മെഴുകുന്നവനും അതേ.

നഷ്ടപ്പെടുവാനില്ലൊന്നും, പക്ഷെ കിടയ്ക്കാന്‍ പോകുന്നതോ, നല്ല ഭാവി, നല്ലൊരു നാളെ എന്ന് പറയുന്ന രാഷ്ട്രീയക്കാര്‍, മനുഷ്യന്റെ പ്രത്യാശയെ മുതലെടുക്കുക മാത്രമാണ്‍ ചെയ്യുന്നത്.

ഗുണത്തെക്കാളേറെ ശല്ല്യമുണ്ടാക്കുന്ന ഇക്കൂട്ടര്‍ ഉള്ള സമൂഹത്തില്‍, ആത്മശാന്തിയില്‍ വിശ്വസിക്കുന്നവന്‍ അതിനുള്ള വഴിയൊരുക്കുന്നവരിലെ ഒരുവനാണ് എവിടെയൊക്കെയോ അങ്ങിനെ പാത്രം മെഴുകുന്നവര്‍.

അതിനു ഫങ്ക്ഷണല്‍ റോളില്ലാ, അതു കൊണ്ട്,
ആത്മീയതയ്ക്ക് പകരം ഇതാ, ഈ ചെങ്കൊടി പിടിക്കൂ എന്നൊന്നും പറഞ്ഞ് സാധാരണക്കാരന്റെ അടുത്തേക്ക് സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് റിലീജയണുമായി ചൈനയെ പോലെ ഒന്നു ചെന്ന് നോക്കൂ. (നാമമാത്രമെങ്കിലും ജനാധിപത്യമില്ലായിരുന്നുവെങ്കില്‍, നാമെപ്പോഴേ അതായേനെ.. മര്‍ദ്ദിതനും തരം കിട്ടുമ്പോള്‍ മര്‍ദ്ദകനാവും എന്നല്ലേ?)

പോളിറ്റ് ബ്യൂറോയില്‍ നാലും മൂന്നും ഏഴു പേര്‍ക്ക് കാണാ‍വുന്നതല്ല, മനുഷ്യ ജീവിതത്തിന്റെ നിര്‍വചനം.

അതു മനസ്സിലാക്കാന്‍ അതൊന്നു നിര്‍വചിക്കാന്‍, ഒരു മനുഷ്യായുസ്സു തന്നെ വേണം, ജീവിച്ചു മനസ്സിലാക്കാന്‍.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്, മാഫിയാ രീതിയിലുള്ളാ വിളയാട്ടമല്ല, അമ്മാനമാടലല്ല. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ജനതികയുടെ ഉന്നമനമാണ്.

പൊതുജനമെന്ന കഴുത അതു മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു എന്നതിന്റെ early signs ആവും ബ്ലോഗിലെ ഈ “അരാഷ്ട്രീയത്വത്തിനു” കാ‍രണം.

 
At 10:07 AM, Anonymous Anonymous said...

ഇത് തരക്കേടില്ല. മെയിലുകള്‍ക്കൊക്കെ മറുപടിയയച്ച്, അത്യാവശ്യം ജോലി തീര്‍ത്ത് ദേ ഞാനും വരുന്നൂ..

 
At 10:17 AM, Anonymous Anonymous said...

പിന്നെ ഏവൂരാനേ, ലോകത്തിലെ ബ്ലോഗര്‍മാരെല്ലാവരും കൂടിയാലും, കേരളത്തിലെ ജനസംഖ്യയുടെ അത്രയും എത്തില്ലെന്ന് തോന്നുന്നു. അപ്പോള്‍ പിന്നെ ഇത്തിരിവട്ടത്തിനുള്ളില്‍ കടന്നു കറങ്ങുന്ന ആയിരം പേരെ (അത്രയും പേര്‍, മലയാള ബ്ലോഗുകള്‍ വായിക്കുന്നുണ്ടെന്ന് തോന്നുന്നു) മാത്രമെടുത്ത് പൊതുജനമെന്നൊക്കെ പറയാമോ? (കേരളത്തിലെ മൊത്തം ജനങ്ങളെയല്ലേ പൊതുജനമെന്ന് വിളിക്കേണ്ടത്?)

അസ്സലായ രാഷ്ട്രീയമുള്ളവരാണ് ബ്ലോഗര്‍മാരെന്ന ന്യൂനപക്ഷം. അവരവരുടെ ആനന്ദം കണ്ടെത്താനുള്ള വഴി നോക്കുന്നതുതന്നെ ഒരുതരം രാഷ്ട്രീയം തന്നെയല്ലേ. നമ്മളൊക്കെ അങ്ങനെ ചെയ്യുന്നവരല്ലേ?

പിന്നെ, ഓഷോ രജനീഷിന്‍റെ പിള്ളാര്‍, ആനന്ദം കിട്ടാന്‍ വേണ്ടി തുണിയഴിച്ചിട്ടാടുന്നതും കണ്ട്, കണ്ടില്ലേ, പൊതുജനം തുണിയഴിച്ചിടാന്‍ ആഗ്രഹിച്ചുതുടങ്ങിയിരിക്കുന്നു എന്ന പൊതുസിദ്ധാന്തത്തില്‍ എത്തുന്നത് എടുത്തുചാട്ടമല്ലേ?

 
At 10:24 AM, Blogger vimathan said...

പ്രിയ പൂജനീയ പെരിങോടര്‍ജീ... താങള്‍ ഇങിനെ എഴുതി: “ചതുരാകൃതിയിലുള്ള ഒരു പെട്ടിയിലേയ്ക്കു വ്യക്തിയെ തിരുകിക്കയറ്റുക എന്ന ഹീനമായ ക്രിയയാണു കമ്യൂണിസം ഇപ്പോഴും ചെയ്യുന്നതു്.

ബ്ലോഗിലെ വലതുപക്ഷ അരാഷ്ട്രീയം വ്യക്തികള്‍ ഈ ‘തിരുകിക്കയറ്റിലിനെതിരെ’ പ്രതികരിക്കുന്നതിന്റെ പ്രത്യക്ഷ അടയാളമാണു്. അതില്‍ കെറുവിച്ചിട്ടു കാര്യമൊന്നുമില്ല.“

കെറുവിക്കുന്നില്ല. താങളുടെ രാഷ്ട്രീയം എന്തെന്നു വെളിപ്പെടുത്തിയതിനു നന്ദി.

 
At 11:26 AM, Blogger രാജ് said...

എന്റെ രാഷ്ട്രീയം ആ രണ്ടു വരികളില്‍ ഒതുങ്ങിയെന്നു ഞാന്‍ കരുതുന്നില്ല. വിമതനു് അങ്ങിനെ ‘ഒതുക്കുവാന്‍’‍ അവകാശമുണ്ടു്, വിമതന്‍ വിമതനാണല്ലോ ;)

ശ്രീനാരായണഗുരുവിനേയും വിവേകാനന്ദനേയും ഉത്തമരാഷ്ട്രീയക്കാരായി കാണുന്ന ഞാന്‍ പല കമ്യൂണിസ്റ്റുകളേയും രാഷ്ട്രീയക്കാരായി കാണുന്നില്ല, അവരുടെ ആശയങ്ങളില്‍ യഥാര്‍ത്ഥ രാഷ്ട്രീയമുണ്ടെന്നും കരുതുന്നില്ല. സമത്വത്തിന്റെ ‘മോഹനവാഗ്ദാനം’ കാണ്‍കെ അതില്‍ ഭ്രമിച്ചു കേരളീയരില്‍ കമ്യൂണിസ്റ്റായവര്‍ ഏറെയാണു്, ഇതില്‍ ഭൌതികപരമായ നിലനില്പിനു ‘സമം’ ആവശ്യമില്ലാതിരുന്നവരും ഏറെയാണു്, ഇവരെ സമത്വത്തിനെ കുറിച്ചു ചിന്തിക്കുവാന്‍ പാകപ്പെടുത്തിയ ഗുരുവോ ചട്ടമ്പിയോ വി.ടിയോ ചിത്രത്തില്‍ എവിടെയാണു്?

ഒരു പക്ഷെ കമ്യൂണിസം വന്നില്ലായിരുന്നെങ്കില്‍ തന്നെയും കേരളത്തില്‍ നടന്നേയ്ക്കാവുന്ന സാമൂഹിക-വിപ്ലവത്തിനു കമ്യൂണിസം വേഗത കൂട്ടി, അതുള്‍ക്കൊള്ളുന്ന ജനതയെ ‘ട്രെയിന്‍’ പോലെ നിശ്ചിത പാളങ്ങളില്‍ സഞ്ചരിക്കുന്ന യന്ത്രസംവിധാനത്തിലേയ്ക്കു മാറ്റിയെന്നു സാരം. ട്രെയിന്‍ കൊള്ളാം പക്ഷെ വെളിച്ചമില്ലെന്നു മാത്രം.

 
At 11:46 AM, Blogger കണ്ണൂസ്‌ said...

അരാഷ്ട്രീയതയോ? ബ്ലോഗിലോ? ഇടതുപക്ഷത്തിന്റെ രണ്ട്‌ മൂന്ന് പോസ്റ്റുകള്‍ക്ക്‌ കാര്യമായ മറുപടികള്‍ ഉണ്ടായില്ലെന്നത്‌ സത്യം തന്നെ. പക്ഷേ ഇതൊക്കെ അപ്പോള്‍ എന്താ?

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെപ്പറ്റി

കോക്കക്കോള നിരോധനത്തെപ്പറ്റി
കോര്‍പ്പറേറ്റ്‌ മുഷ്‌കിനെപ്പറ്റി
സംവരണത്തെപ്പറ്റി
സ്ത്രീസമത്വത്തെപ്പറ്റി

ഇതൊന്നും ഇനി രാഷ്ട്രീയമല്ലെന്നുണ്ടോ? ഓരോ വിഷയത്തിലും ഇവിടെ സജീവമായ മിക്ക ബ്ലോഗര്‍മാരും പ്രതികരിച്ചിട്ടുണ്ട്‌. അവരുടെ കാഴ്ച്ചപ്പാടുകള്‍ വ്യക്തവുമാണ്‌.

വലതു പക്ഷ രാഷ്ട്രീയം എന്താ സാധനം? ഇടതു പക്ഷമെന്താണെന്ന് നിര്‍വചിച്ച ഈ ബ്ലോഗിന്റെ നാഥന്‍ തന്നെ പറയൂ. പരസ്പര സൌഹൃദവും മാന്യതയും കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണോ ബ്ലോഗിന്റെ രാഷ്ട്രീയം വലതു പക്ഷമായത്‌?

രാഷ്ട്രീയം, അധികാരത്തോടും സ്ഥാപനങ്ങളോടും ഉള്ള കലഹമാണ്‌ എന്ന നിരീക്ഷണത്തിന്റെ വൈകല്യമാണ്‌ ഈ പൊരുത്തമില്ലായ്‌മകള്‍ ശരിവെക്കുന്നത്‌. മുതലാളി, തൊഴിലാളി, മര്‍ദ്ദിതന്‍, മര്‍ദ്ദകന്‍ എന്നിങ്ങനെ വര്‍ഗ്ഗങ്ങളുണ്ടാക്കലും പക്ഷം പിടിക്കലുമല്ല, ഇവരെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ പ്രോസസ്സുകളുടെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കല്‍ ആകണം രാഷ്ട്രീയം. ഈ പ്രക്രിയ നടക്കേണ്ടത്‌ ചിന്തകളിലൂടേയും, സംവാദങ്ങളിലൂടേയും, ആശയവിനിമയത്തിലൂടേയും തന്നെയാണ്‌. അതിനുള്ള സാധ്യതകള്‍ ബ്ലോഗിലില്ലേ? പരിമിതമായാണെങ്കിലും മലയാളം ബ്ലോഗുകളും അതില്‍ ഭാഗഭാക്കാകാന്‍ തുടങ്ങിയിട്ടില്ലേ?

സാധാരണ കക്ഷി രാഷ്ട്രീയ വേദികളില്‍ കാണാത്ത മാന്യതയും, പ്രതിപക്ഷ ബഹുമാനവും ഇവിടെ കാണുന്നുണ്ട്‌ എന്നതു കൊണ്ടാണോ, ബ്ലോഗുകള്‍ അരാഷ്ട്രീയവും വലതുപക്ഷവുമാവുന്നത്‌?

ഏവൂരാനേ, പെരിങ്ങോടാ, കാലാകാലങ്ങളായി കമ്മ്യൂണിസത്തിനെതിരെയുള്ള വാദങ്ങളാണ്‌ നിങ്ങളും ഉന്നയിക്കുന്നത്‌. ശക്തവും, അടിയുറച്ചുതുമായ ഒരു യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥയില്‍, ഒരു പുതിയ ആശയത്തിന്‌ ചുവടുറപ്പിക്കാന്‍ പഴയ കാലത്ത്‌ വ്യക്തമായ ചില ചട്ടക്കൂടുകള്‍ നിര്‍വചിക്കേണ്ടി വന്നിട്ടുണ്ടാവാം. (മതനേതൃത്വത്തിനാണ്‌ സാധാരണക്കാരെ ഏറ്റവും സ്വാധീനിക്കാന്‍ കഴിയുക എന്നതിനാലാവാം, പുതിയ ആശയത്തോട്‌ യോജിപ്പുള്ളവര്‍ മതത്തില്‍ നിന്നും ദൈവത്തില്‍ നിന്നും മാറി നില്‍ക്കണം എന്ന് അന്നത്തെ നേതൃത്വം ആവശ്യപ്പെട്ടത്‌). അത്തരം ചട്ടക്കൂടുകള്‍ തിരുത്തന്നതില്‍ വന്ന കാലതാമസമാണ്‌ കമ്മ്യൂണിസത്തിന്‌ പറ്റിയ ചരിത്രപരമായ അബദ്ധം. റഷ്യയിലോ ചൈനയിലോ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയ നയങ്ങളും കര്‍ശന നിയമങ്ങളും കമ്മ്യൂണിസത്തിന്റെ ആശയങ്ങളായി വ്യാഖ്യാനിക്കേണ്ടതില്ല. (മാര്‍ക്‍സ്‌ ഉദ്ദേശിച്ച വ്യവസ്ഥിതിയില്‍ ഒരു കേന്ദ്രീകൃത ഭരണ സംവിധാനം തന്നെ ഇല്ലല്ലോ). ഒരു സാമൂഹ്യ, സാമ്പത്തിക പദ്ധതി എന്ന നിലയില്‍ കമ്മ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയുമില്ല. ബെന്നിയുടെ ത്രെഡില്‍ നമ്മള്‍ പറഞ്ഞ പോലെ രാഷ്ട്രവും, ഭരണകൂടവും ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യങ്ങളായിരിക്കുന്ന ഈ വര്‍ത്തമാനത്തില്‍, അതിനനുസൃതമായി ആശയങ്ങളെ മാറ്റിയെടുക്കുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ ഇപ്പോഴത്തെ ദൌത്യം.

 
At 12:04 PM, Blogger കണ്ണൂസ്‌ said...

വിരോധാഭാസം നോക്കൂ. പോസ്റ്റ്‌ തുടങ്ങിയ ഇടതുപക്ഷം എന്ന ബ്ലോഗ്ഗറും, കുറെയൊക്കെ അദ്ദേഹത്തിന്റെ ആശയം പിന്തുടരുന്ന നാരായണന്‍, വിമതന്‍ എന്നീ ബ്ലോഗ്ഗര്‍മാരും അവരോട്‌ വാദിക്കുന്ന ഏവൂരാനും, പെരിങ്ങോടനും ഒരു കാര്യത്തില്‍ സര്‍വാത്‌മനാ യോജിക്കുന്നു.

ബ്ലോഗിന്റെ രാഷ്ട്രീയം, അരാഷ്ട്രീയമാണ്‌ - അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമാണ്‌. ( വലതുപക്ഷം എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അതാണെങ്കില്‍)

ഈ വര്‍ഗീകരണവും ഒഴിവാക്കേണ്ടതു തന്നെ സുഹൃത്തുക്കളെ. ഒരു നൂറ്റാണ്ട്‌ കാലമായി കമ്മ്യൂണിസം കേട്ടു വന്ന പഴി അതിന്റെ closed structure-നെ പറ്റിയുള്ളതാണ്‌. ഇന്ന്, പുതിയ പന്ഥാവുകള്‍ അവര്‍ അന്വേഷിച്ചു തുടങ്ങുമ്പോള്‍, കമ്മ്യൂണിസം എന്ന വാക്കിനോടു തന്നെ അലര്‍ജിയുള്ളവര്‍ പെട്ടെന്ന് വര്‍ഗ്ഗസിദ്ധാനതത്തിന്റെ വക്താക്കളാവുന്നു. മര്‍ദ്ദിതനും, അടിച്ചമര്‍ത്തപ്പെട്ടവനും ഒക്കെ കൂടുതല്‍ കടന്നു വരുന്നത്‌ അവരുടെ ഭാഷയിലാണ്‌. അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗത്തിന്‌ വേണ്ടി മാത്രം പ്രവര്‍ത്തിക്കുകയാണ്‌ കമ്മ്യൂണിസ്റ്റുകളുടെ ധര്‍മം എന്ന് അവര്‍ പ്രചരിപ്പിക്കുന്നു, മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

അന്ധനായ ഒരു കമ്മ്യൂണിസ്റ്റ്‌ ഫോളോവറെപ്പോലെ തന്നെ പ്രയോജനരഹിതനാണ്‌ അന്ധനായ ഒരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധനും, സമൂഹത്തിന്‌. "തുറന്ന സമീപനം" വെറുതെ പറയാന്‍ മാത്രമുള്ള ഒരു പദമായിക്കൂടാ.

 
At 12:16 PM, Blogger ദേവന്‍ said...

ഒറ്റപ്പെട്ടു നിലനിന്നു പോകുന്ന ബ്ലോഗ്ഗുകള്‍ എന്നതിലുപരി പൊതുവില്‍ അംഗങ്ങളുടെ നന്മക്കായി ഒരു കളക്റ്റീവ്‌ നമ്മള്‍ തീര്‍ത്തു. ബൂലോഗം ഒരു തരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ കമ്യൂണിറ്റി ആണ്‌. ഇല്ലിയോ?

 
At 12:24 PM, Blogger Unknown said...

ദേവേട്ടാ,
ശരിയാണ്.ക്ലബ്ബിലെ നിയമങ്ങളെപ്പറ്റിയൊക്കെയുള്ള ‘റിവിഷനിസ്റ്റ്’ ചിന്താധാര കാണുമ്പോള്‍ എനിക്കും തോന്നുന്നു.:-)

(ഓടോ:ഇത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ‘സന്ദേശം’ സിനിമയില്‍ ശങ്കരാടി പറഞ്ഞ “റാഡിക്കല്‍ ചിന്താധാര അപ്പോഴും സജീവമായിരുന്നു എന്ന് വേണം കരുതാന്‍” എന്ന ഡയലോഗാണ്.) :-)

 
At 12:25 PM, Blogger vimathan said...

പ്രിയ പെരിങോടര്‍ജീ..
താങ്കളുടെ രാഷ്ട്രീയം ആ രണ്ടു വരികളില്‍ ഒതുങുന്നില്ല എന്ന് മനസ്സിലായി. പിന്നെ വിമതനാവാനുള്ള അവകാശം അംഗീകരിച്ചതിന് നന്ദി.

പിന്നെ ശ്രീ നാരായണ ഗുരു, VT, etc..
ഗുരു പറഞ്ഞ ചില കാര്യങള്‍ ഓര്‍മ്മ വന്നത് കുറിക്കട്ടെ: 1) “ നമുക്ക് ( എനിക്ക്) സന്യാസം തന്നത്, ബ്രിട്ടിഷ്കാരാണ്”
2) “ നമുക്കിനി അമ്പലങള്‍ എന്തിന്”

താങ്കള്‍ പറഞ്ഞത് പോലെ “ സമത്വം” ഭൌതികമായി ആവശ്യം ഇല്ലാതിരുന്ന പലരും സമത്വത്തെകുറിച്ചു ചിന്തിച്ചു ചിന്തിച്ചു ( വശം കെട്ട്? ) ഒരുകാലത്ത് പുരോഗമനപ്രസ്ഥാനങളുടെ കൂടെ നടന്നിരുനു. പക്ഷെ അതില്‍ പലരെയും പിന്നീട് “ തപസ്യ” യില്‍ കാണാ‍ാനുള്ള മഹാഭാഗ്യവും നമുക്കുണ്ടായി.

VT പറഞ്ഞത് നമ്പൂരിയെ മനുഷ്യനാക്കാനാണ്. ഇന്ന് മനുഷ്യനെ നമ്പൂരിയാക്കാന്‍ ഒരു ശ്രമം നടക്കുന്നില്ലേ എന്ന് ഒരു സംശയം ( sorry ഒരു വിമത സംശയം)

റിട്ടയെര്‍മെന്റിനു ശേഷം കവി വിഷ്ണു നാരായണന്‍ നമ്പൂരി ക്ഷേത്രത്തില്‍ തന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ മാധവികുട്ടി പറഞ്ഞതാണ് എനിക്ക് ഓര്‍മ്മ വരുന്നത് “മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി”

 
At 12:35 PM, Blogger കണ്ണൂസ്‌ said...

ദേവാ, അതു കലക്കി!! അസ്സല്‍ ഉദാഹരണം. സ്വയം പര്യാപ്തമായ ഒറ്റ ബ്ലോഗുകള്‍ ബൂലോഗം എന്ന കുടക്കീഴില്‍ അണിനിരന്നിരിക്കുന്നതിനേക്കാള്‍ സിംപിള്‍ ആയ ഉദാഹരണം വേറെ പറയാനില്ല.

ദില്‍ബൂ, മനസ്സിലാക്കിയത്‌ നേരേ തിരിച്ചാണോ? ഈ കമ്മ്യൂണിറ്റിയിലെ "റിവിഷനിസ്റ്റ്‌" ചിന്തകളല്ല കമ്മ്യൂണിസത്തിന്റെ ഉദാഹരണം. അത്‌ ഈ കമ്മ്യൂണിറ്റി തന്നെയാണ്‌. റിവിഷനിസ്റ്റ്‌ ചിന്തകള്‍ ആന്റികമ്മ്യൂണിസ്റ്റുകളുടെയാണ്‌. :-)

എവൂരാന്‍ നമ്മുടെ താത്വികാചാര്യന്‍. :-)

 
At 12:36 PM, Blogger രാജ് said...

കണ്ണൂസേ താങ്കള്‍ ഈ ത്രെഡില്‍ പറഞ്ഞ കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ബോധ്യമാകുന്ന ഒന്നുണ്ടു്: തൊഴില്‍-സാമ്പത്തിക രാഷ്ട്രീയത്തില്‍ മാത്രമേ കമ്യൂണിസത്തിനു പ്രസക്തിയുള്ളൂ. പിന്നെ വേണ്ടുന്ന രാഷ്ട്രീയ ചിന്തകളെ ന്യായീകരിക്കുവാനോ പരിപാലിക്കുവാനോ കമ്യൂണിസത്തിനു കഴിയുന്നുമില്ല.

ഇതല്ലെങ്കില്‍ തിരുത്തിത്തരണം.

അമ്പലത്തില്‍ ‘ഉറുളി കഴുകുന്ന’ തൊഴില്‍ സമൂഹത്തിലെ ഒരു ഫങ്ഷണല്‍ റിക്വയര്‍മെന്റ് നിറവേറ്റുന്നില്ല എന്ന തരത്തിലുള്ളതാണു കമ്യൂണിസത്തിലെ തൊഴില്‍ സങ്കല്പമെങ്കില്‍ അതിനെ ആരെങ്കിലും എതിര്‍ക്കുന്നതു് അന്ധത കാരണമാണെന്നു കരുതുവാന്‍ കഴിയില്ല. ഈ ഉദാഹരണം തന്നെ തുടര്‍ന്നും പഠനവിഷയമാക്കുമ്പോള്‍ മനസ്സിലാകും, ഇപ്രകാരം ‘ഉറുളിമോറുന്നവര്‍ക്കു’ മുന്‍‌കാലങ്ങളില്‍ ‘ക്ഷേത്രം’ തന്നെ നല്‍കിയിരുന്ന സംരംക്ഷണം (അതൊരു ഇല നേദ്യച്ചോറാണെങ്കില്‍ അതെങ്കിലും) ക്ഷേത്രങ്ങള്‍ പൊതുസ്വത്താകുന്നതോടെ അവസാനിച്ചിരിക്കുന്നു. ‘ഉറുളി കഴുകുന്നതില്‍’ അന്തര്‍ലീനമായിരിക്കുന്ന ഭക്തിക്കുള്ള പ്രതിഫലമാണു ‘നേദ്യച്ചോറു്’ എന്ന കാഴ്ചപ്പാടു ഉപരിപ്ലവമാകുന്നേയുള്ളൂ. നേദ്യച്ചോറെന്ന പ്രതിഫലം ഉറുളി കഴുകുന്ന ജോലിക്കായിരിക്കാം, ഇതില്‍ ‘ജാതി’ എന്ന നിര്‍ണ്ണയത്തെ ഒഴിവാക്കി മറ്റൊരാളെ ജോലിക്കു നിയമിച്ചു് അയാള്‍ക്കും നേദ്യച്ചോറെന്ന പ്രതിഫലം നല്‍കുന്നുവെന്നിരിക്കട്ടെ അപ്പോള്‍ ക്ഷേത്രത്തിനെ സംബന്ധിച്ചു അവശ്യം വേണ്ടിയിരുന്ന ‘ഭക്തി’ എവിടെ?

‘ജാതീയമായ’ അധികാരത്തിന്റെ പേരില്‍ ‘ഉറുളി കഴുകുന്ന’ പണി ചെയ്തിരുന്നവര്‍ക്കു ‘ഭക്തി’യുണ്ടായിരുന്നെന്നു തിട്ടപ്പെടുത്താന്‍ കഴിയുമോ? അതുമില്ല. എന്നാല്‍ പൊതു ഇന്റര്‍വ്യൂ ചെയ്തു ഭക്തിയുണ്ടോയെന്ന് തീര്‍ച്ചപ്പെടുത്താമോ? അതിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ. ഒരു അനുഷ്ഠാനമെന്നോണം അമ്പലത്തിലെ വേലകള്‍ ചെയ്തുവരുന്ന ഒരു കൂട്ടരെ (ക്ഷേത്രങ്ങള്‍ ഗോത്ര സംസ്കാരത്തിന്റെ... പണ്ടു പലയിടത്തും പറഞ്ഞതാണു, ഒരു വിശദീകരണം ഇവിടെയും നല്‍കുന്നില്ല) ഇതിനായി തുടര്‍ന്നും കരുതുമ്പോള്‍ ചോദ്യങ്ങള്‍ക്കു ഒരു പരിധിവരെയെങ്കിലും ഉത്തരം ലഭിക്കുന്നു. ഇവിടെ ഫങ്ഷണല്‍ റിക്വയര്‍മെന്റിന്റെ കണക്കു പറയുന്നവര്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ അത്ഭുതമൊന്നുമില്ല.

(ബ്ലോഗിലെ രാഷ്ട്രീയം എന്ന വിഷയവുമായി ഒരു ബന്ധമില്ലാത്ത കാര്യമാണു മുകളിലേതെങ്കിലും ‘തുടര്‍ച്ച’ അവകാശമാക്കി എഴുതിയിടുന്നു. കാടോ മലയോ കയറട്ടെ.)

 
At 12:56 PM, Blogger Unknown said...

കണ്ണൂസേട്ടാ,
റിവിഷനിസം വരെ എത്തി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് കമ്മ്യൂണിറ്റി എന്നാണ് ഉദ്ദേശിച്ചത്.

 
At 1:12 PM, Blogger അരവിന്ദ് :: aravind said...

ഇവിടെ 1:18എ,എം ഇല്‍ കമന്റിട്ട സുഹൃത്തിന് എന്റെ സലാം.

 
At 1:20 PM, Blogger കണ്ണൂസ്‌ said...

പെരിങ്ങ്‌സേ, അടിസ്ഥാനപരമായി ഒരു സാമ്പത്തിക സിദ്ധാന്തമാണ്‌ കമ്മ്യൂണിസം എങ്കിലും അതിന്റെ സാധ്യതകളെ ആ നിര്‍വചനത്തില്‍ ഒതുക്കി നിര്‍ത്തേണ്ടതില്ല. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യ വ്യവസ്ഥ അംഗീകരിച്ചപ്പോള്‍ ഉയര്‍ന്ന ജനാധിപത്യവും കമ്മ്യൂണിസവും എങ്ങനെ ഒന്നിച്ചു പോവും എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലല്ലോ. അതു പോലെ തന്നെ, രാഷ്ട്ര നിര്‍മ്മാണത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിക്കുന്ന രീതിയില്‍ കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളെ ഏകോപിപ്പിക്കാവുന്നതേ ഉള്ളൂ. അതെത്രമാത്രം കാലിക പ്രസക്തവും ഫലപ്രദവുമായി ചെയ്യാന്‍ കഴിയും എന്ന വെല്ലുവിളിയാണ്‌ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ മുന്നില്‍ ഇപ്പോഴുള്ളത്‌.

തൊഴിലിന്റെ ഫങ്ക്ഷണല്‍ സ്വഭാവം എന്റെ വിഷയമായിരുന്നില്ല. പേനയുന്തുന്നവനുള്‍പ്പടെ ഏതു തൊഴില്‍ ചെയ്യുന്നവനും തൊഴിലാളിയാണ്‌ എന്ന വിശാലമായ സമീപനമാണ്‌ എനിക്കുള്ളത്‌. അതുകൊണ്ടു തന്നെ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എന്നെ ബാധിക്കുന്നില്ല.

നാരായണന്റെ വീക്ഷണം, ഒരു കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയാണ്‌ എന്ന തെറ്റിദ്ധാരണയാണ്‌ പെരിങ്ങ്‌സിന്‌ ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പ്രേരണയായത്‌ എന്നു തോന്നുന്നു. നമ്മള്‍ എല്ലായ്‌പ്പോഴും കമ്മ്യൂണിസത്തെ വിലയിരുത്തുന്നത്‌ " കേരളത്തിലെ CPM നേതൃത്വം" എന്ന റെയര്‍ സ്പീഷിസിനെ അടിസ്ഥാനമാക്കിയാണ്‌. അതൊഴിവാക്കി, കൂടുതല്‍ ഗ്ലോബല്‍ ആയ ഒരു സമീപനം സ്വീകരിച്ചാല്‍, കമ്മ്യൂണിസത്തിന്റെ മാറിയ മുഖങ്ങള്‍ കാണാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

 
At 1:24 PM, Blogger കേരളീയന്‍ said...

പെരിങ്ങോടരുടെയും, ഇടതുപക്ഷത്തിന്റെയും അഭിപ്രായങ്ങള്‍ പരിഗണനാര്‍ഹമാണ്‍. നാരായണഗുരു ഒരു രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തു എന്നത് ശരി. ആ രാഷ്ട്രീയത്തിന്‍ ചട്ടമ്പി സ്വാമികളുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നുവെന്നതും ശരി. എന്നാല്‍ നാരായണഗുരു നവീനകേരളത്തിന്റെ നിര്‍മ്മിതിക്ക് കാരണഭൂതനായപ്പോള്‍ ചട്ടമ്പി സ്വാമികള്‍ പ്രത്യക്ഷമായ സമരത്തിനിറങ്ങാതെ ആത്മീയമായ ഔന്നത്യത്തിലെത്തുകയാണ്‍ ചെയ്തത്.
ഗുരു കേരളത്തിലുടനീളം സാമൂഹ്യമാറ്റത്തിന്‍ വഴി വച്ചപ്പോള്‍ ചട്ടമ്പി സ്വാമികളുടെ സാമൂഹ്യ വീക്ഷണവും മറിച്ചായിരുന്നില്ല.
പല്‍പ്പു നാരായണഗുരുവിനെ മുന്‌നിര്‍ത്തി എസ്.എന്‍.ഡി.പി ഉണ്ടാക്കിയതു പോലെ ചട്ടമ്പി സ്വാമിയെ എന്‍.എസ്.എസ്സിന്റെ ആത്മീയഗുരുവാക്കാന്‍ മന്നം ഒരിക്കല്‍ ഒരു ശ്രമം നടത്തിയതാണ്‍. സ്വാമികള്‍ ആ കളിക്കു വഴങ്ങിയില്ല എന്നത് ചരിത്രം. യോഗവിദ്യയില്‍ നാ‍രായണഗുരുവിന്റെ ഗുരുസ്ഥാനീയന്‍ തന്നെയാണ്‍ ചട്ടമ്പി സ്വാമികള്‍ എന്ന്‍ ഒരു വാര്‍ത്തയുണ്ട്. ഇതു നാരായണഗുരു തന്നെ ശരി വച്ചിട്ടൂമുണ്ട്. താത്പര്യമുള്ളവര്‍ പി.കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ “നാരായണഗുരു” എന്ന സമാഹാരം വാ‍യിക്കുമല്ലോ.

നാരായണഗുരുവും, അയ്യങ്കാളിയും ഉണര്‍ത്തിവിട്ട നവകേരളീയാവബോധത്തിന്റെ വളക്കൂറുള്ള മണ്ണിലാണ്‍ ഇടതുപക്ഷം വേരു പിടിച്ചത്. അതില്‍ പി.കൃഷ്ണപിള്ള, എ.കെ.ജി. തുടങ്ങിയവര്‍ ഈ അവബോധത്തോടൊപ്പം സഞ്ചരിച്ചപ്പോള്‍, ഇ.എം.എസ് വര്‍ഗ്ഗസമരത്തെ മുന്‍‌നിര്‍ത്തി ഈ സാമൂഹികമുന്നേറ്റത്തെ നിരാകരിച്ചിട്ടുണ്ട് എന്നാണ്‍ അദ്ദേഹത്തിന്റെ ആദ്യകാല പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പില്‍ക്കാലത്ത് അദ്ദേഹം ഈ വീക്ഷണം ഏറെയൊന്നും തിരുത്തിയതായി അറിവില്ല. വര്‍ഗ്ഗത്തിനുപരി, ജാതിയെന്ന സ്വത്വത്തിന്‍ ഇന്ത്യന്‍ സമൂഹത്തിലുള്ള പ്രതിലോമകരമായ സ്വാധീനത്തെ പറ്റി മനസ്സിലാക്കാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പോരായ്മയായിത്തോന്നുന്നു. ഇത് മനസ്സിലാക്കിയിരുന്നുവെങ്കില്‍ നാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന ഈ സാമൂഹികമുന്നേറ്റം പാതി വഴിയില്‍ നിന്നു പോകുമായിരുന്നില്ല.

ഇനി ബൂലോകക്കാരുടെ രാഷ്ട്രീയം. മധ്യവര്‍ത്തി ജനതക്ക് എക്കാലവും നട്ടെല്ല് വളക്കേണ്ടി വരും എന്ന് മാര്‍ക്സ്. ഇന്ന് ഇന്റര്‍നെറ്റ് മാധ്യമം ഉപയോഗിക്കാന്‍ കഴിയുന്നവര്‍ ഈ മധ്യവര്‍ത്തി സമൂഹത്തിന്റെ ഭാഗമാണ്‍ (ഞാനടക്കം.)അതു കൊണ്ട് തന്നെ സാമൂഹികമാറ്റങ്ങള്‍ക്കുള്ള ഉപാധിയല്ല ബൂലോകം. ഒരു ബൂര്‍ഷ്വാ ലിബറല്‍ കൂട്ടായ്മയായി ബൂലോകത്തെ മനസ്സിലാക്കിയാ‍ല്‍ പ്രശ്നം തീര്‍ന്നില്ലേ ഇടതുപക്ഷമേ :)

 
At 1:34 PM, Blogger കണ്ണൂസ്‌ said...

കേരളീയാ, ബ്ലോഗിന്റെ രാഷ്ട്രീയം എന്നത്‌ ബൂലോഗത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയം എന്ന് വായിക്കേണ്ടതില്ല. ഒരു മാധ്യമവും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഉപാധിയല്ല, ഉത്‌പ്രേരകങ്ങള്‍ മാത്രമാണ്‌. ആ നിലക്ക്‌ ബ്ലോഗുകള്‍ക്ക്‌ അതിലുള്ള പങ്ക്‌ നമ്മള്‍ ഇനിയും മനസ്സിലാക്കാനിരിക്കുന്നേ ഉള്ളൂ. ബൂലോഗം നീങ്ങുന്നതും അതിനോട്‌ ചേര്‍ന്ന് തന്നെ; എഴുതി തള്ളാനുള്ള സമയമായിട്ടില്ല.

 
At 1:42 PM, Blogger രാജ് said...

രാധേയന്റെ ഇടതു/വലതുപക്ഷ നിര്‍വചനം കൊള്ളാം. ആ നിര്‍വചനപ്രകാരം എല്ലാ മനുഷ്യസ്നേഹികളും ഇടതുപക്ഷമാണു്.

വലതുപക്ഷം ഇടതുപക്ഷമെന്നു നടിക്കുന്നതിനെ കുറിച്ചും, ഇടതുള്ളവരെ വലതാണെന്നു ‘ബ്രാന്‍ഡ്’ ചെയ്യുന്ന പക്ഷക്കാരെ കുറിച്ചും രാധേയന്‍ ഒന്നും പറഞ്ഞില്ല. ഇവര്‍ക്കും ഒരു പേരു കൊടുക്കെന്നേ ;) [പെരിങ്ങോടന്‍ എന്ന പേരു കൊടുക്കരുതേ ;) ഞാനാ ടൈപ്പല്ല.]

 
At 1:47 PM, Blogger ദേവന്‍ said...

തത്വത്തില്‍ സംഭവം ശരി കേരളീയാ. ഒരു കാര്യത്തില്‍ അഭിപ്രായവത്യാസവുമുണ്ട്‌.

ഹോ ചിമിന്‍ എന്ന തൊഴിലാളിയോടോ മാവോ എന്ന പട്ടാളവിരമിതനോടോ സാമ്യമുള്ള നേതാക്കളായിരുന്നില്ല കേരളത്തില്‍ കമ്യൂണിസം പാകിയത്‌. അവരെല്ലാം ( പി, എകെജി, ഈ എം എസ്‌, എം എന്‍ മുതല്‍ ശ്രീകണ്ഠന്‍ നായര്‍ വരെ) ഒന്നുകില്‍ സ്വയം പരിവര്‍ത്തനം വന്ന യുവ ഭൂ ജന്മികളോ അല്ലെങ്കില്‍ പെറ്റി ബൂര്‍ഷ്വകളോ ആയിരുന്ന്നു. ആരറിയുന്നു രാഷ്ട്രീയമോ സാംസ്കാരികമോ സാമ്പത്തികമോ ആയ ഒരു നവോത്ഥാനം ബൂലോഗമെന്ന ചിതറിപ്പോയ മലയാളി petty bourgeoisie regiment ന്റെ കളക്റ്റീവ്‌ ഹൃദയയത്തില്‍ ഉദിക്കില്ലെന്ന്? ഈ ഹനുമാന്‍ വാലു പോലെ നീളുന്ന ബ്ലോഗ്ഗ്‌ റോളിന്റെ ഉള്ളിലായിരിക്കാം ഒരുപക്ഷേ 21 ആം നൂറ്റാണ്ടിലെ സഖാവ്‌ പി. ഇവരിലാകാം കൊലമരം ഗോപാലന്‍. ഇവരിലുണ്ടാകും തോപ്പില്‍ ഭാസി. ഇവരിലുണ്ടാകും കാമ്പിശ്ശേരി കരുണാകരന്‍. എനിക്ക്‌ ശുഭപ്രതീക്ഷയാണ്‌. നമ്മള്‍ കൊളുത്തുന്ന തിരികള്‍ നാളത്തെ പന്തങ്ങളാകട്ടെ. ഇന്ന് നിര്‍മ്മല ഹൃദയങ്ങളൊഴുക്കുന്ന നമ്മുടെ വാക്കുകള്‍ എതെങ്കിലും കാലത്ത്‌ നവകേരള ശില്‍പികളെ ജനിപ്പിക്കട്ടെ.

 
At 2:11 PM, Anonymous Anonymous said...

ഹനുമാന്‍ വാലിന്റകത്ത് പമ്മനുണ്ടാവുമോ?

 
At 2:20 PM, Blogger ദേവന്‍ said...

തീര്‍ച്ചയായും.
പമ്മനുണ്ടാവും ഗുമ്മന്‍ പിടിച്ച തൊമ്മനുണ്ടാവും, എട്ടുകാലി മമ്മൂഞ്ഞ്‌, കായംകുളം കൊച്ചുണ്ണി, കവളപ്പാറ മൂപ്പില്‍ നായര്‍ മുതല്‍ വെറും റാന്‍ മൂളി കാര്യസ്സന്‍ നായര്‍ വരെ സര്‍വ്വാണിയും കാണും.

ബൂലോഗം ഒരു മിനിയേച്ചര്‍ ഭൂമി മലയാളമല്ലേ, എല്ലാത്തരം ആള്‍ക്കാരും കാണും. വക്കാരി പറഞ്ഞപോലെ ചൂണ്ടിക്കാട്ടാന്‍ നമുക്ക്‌ ഉദാഹരണവും വേണമല്ലോ.

 
At 2:28 PM, Blogger കേരളീയന്‍ said...

ദേവരാഗമേ, കണ്ണൂസേ - എനിക്കു തികച്ചും യോജിപ്പാ. ബൂര്‍ഷ്വാ ലിബെറലിസവും ഹ്യൂമനിസവും മോശമാണെന്ന ധാരണയില്ല; മറിച്ച് സാമൂഹ്യമാറ്റത്തിനുള്ള ചില ഉത്പ്രേരകങ്ങള്‍ അതില്‍ ഉണ്ട് താനും. എന്നാല്‍ അതൊരു പ്രീ റെവലൂഷണറി ഘട്ടമാണെന്നും യഥാര്‍ഥ ഇന്റര്‍നെറ്റ് വിപ്ലവം നടക്കാനിരിക്കുന്നതേയുള്ളൂ എന്നുമാണുദ്ദേശിച്ചത്. കേരളത്തിലെ അനേകലക്ഷം കുഞ്ഞുങ്ങള്‍ വിക്കിയില്‍ കേരളത്തിന്റെ ചരിത്രമെഴുതുകുകയും‍, ഓരോ മലയാളിയും ബൂലോകചായക്കടയില്‍ പറ്റുപിടിക്കാരനാകുകയും ചെയ്യുന്ന ആ നാളെ വരാതിരിക്കില്ല അല്ലേ :)

 
At 2:46 PM, Anonymous Anonymous said...

appol ee KNOWN bloggermaarkku KNOWN aaya appanmaaraanu undaavuka alle? Karunakaran, kodiyeri, Mohanlal, Nampoothiri pole?

 
At 2:46 PM, Blogger കണ്ണൂസ്‌ said...

നാരായണാ, ഇന്നത്തെ നിലക്ക്‌ ജാതിയില്‍ അമ്പലവാസിയല്ലാത്ത ഒരാള്‍, കഴകം ചെയ്യില്ല എന്നു വെച്ച്‌ അത്‌ ജോലിയേ അല്ല എന്ന് പറഞ്ഞ്‌ "പാര്‍ശ്വവല്‍ക്കരിക്കുന്നത്‌", അവിടെയുള്ള ആ "ഗ്യാപ്‌" എന്നത്തേക്കും നിലനില്‍ക്കാനേ ഉപകരിക്കൂ. 50 വര്‍ഷം മുന്‍പ്‌, ഒരു പട്ടികജാതിക്കാരനോ അല്ലെങ്കില്‍ ഈഴവനോ എന്തിന്‌ ഒരു നായരോ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭരണാധികാരി ആവുന്നത്‌ സങ്കല്‍പ്പിക്കാമായിരുന്നോ? ഇന്ന് ഏതു ഹിന്ദുവിനും ആ സ്ഥാനത്തെത്താം. അബ്രാഹ്‌മണന്‍ പൂജാരി ആവുനന്തിനെക്കുറിച്ചും നമ്മള്‍ ചര്‍ച്ച ചെയ്യാനെങ്കിലും തുടങ്ങിയില്ലേ?

നമ്മുടെ സമൂഹം വികസിതമായിട്ടില്ല. അതില്‍ ഇനി വരാനുള്ള മാറ്റങ്ങള്‍ മുന്‍കൂട്ടി കാണേണ്ടതും, അതുള്‍ക്കൊള്ളാനുള്ള open mindness കാട്ടേണ്ടതും നാമോരുത്തരുമാണ്‌. ഒരു പക്ഷം പിടിച്ചുള്ള വാദങ്ങള്‍, മറുപക്ഷത്തെ ശക്തിപ്പെടുത്തും.

 
At 3:01 PM, Blogger രാജ് said...

നാരായണന്‍ എന്റെ ഈ കമന്റ് വായിച്ചില്ലെങ്കില്‍ ഒന്നു വായിക്കൂ. താങ്കളുടെ മറുപടി എപ്രകാരമാണെന്നു് അറിയുവാന്‍ താല്പര്യമുണ്ടു്.

ജാതിയാണു് ആദ്യമുണ്ടാ‍യതു്, തൊഴില്‍ പിന്നീടു ജാതികള്‍ക്കു വിഭജിച്ചു നല്‍കപ്പെടുകയാണുണ്ടായതെന്നു് ഇപ്പോഴും പലരും വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നു.

പൂജമാത്രം ചെയ്യുന്ന ഒരു നമ്പൂതിരി കഴകത്തിനു ആളില്ലെങ്കില്‍ ആ പണിയും, മാലകെട്ടുവാന്‍ വാരസ്സ്യാരില്ലെങ്കില്‍ ആ പണിയും, ചന്ദനമരയ്ക്കുവാനോ, പായസ്സച്ചെമ്പു കഴുവാനോ ആളില്ലെങ്കില്‍ ആ പണിയും ചെയ്യുന്നതു കാണാം. ‘തൊഴില്‍’ എന്ന marxian നിര്‍‌വചനം ക്ഷേത്രമെന്ന അന്തരീക്ഷത്തില്‍ പാലിക്കപ്പെടുന്നില്ല, അവിടെ കമ്യൂണിസ്റ്റുകള്‍ക്കു മനസ്സിലാകാത്ത ‘ഭക്തി’യെന്ന വികാരം കൂടിയുണ്ടു്. പൂജാരിയെ സംബന്ധിച്ചിടത്തോളം ഇത്തരം താഴ്ന പണികളും അധികാരം കൊണ്ടു സിദ്ധിച്ചതാണോ ആവോ?

ആരെന്തു പണി ചെയ്യുന്നു എന്നല്ല വിഷയം, ഭൌതികമായി തിട്ടപ്പെടുത്താനാവാത്ത ചില മാനദണ്ഡങ്ങള്‍ (നേരത്തെ പറഞ്ഞ കമന്റില്‍ വിശദീകരിച്ചിട്ടുണ്ടു്) ഉള്‍‌പ്പെടുമ്പോള്‍ ‘പാരമ്പര്യം’ എന്ന അംശത്തെയെടുത്തു പ്രശ്നത്തിനു ലളിതമായൊരു പരിഹാരം സൃഷ്ടിച്ചെടുക്കുകയാണു നമ്പൂതിമാരെ‍ ശാന്തിപ്പണി ചെയ്യുവാനോ വാരസ്സ്യാരെ മാലകെട്ടുവാനോ‍ തിരഞ്ഞെടുക്കുന്നതിന്റെ തുടര്‍ച്ചയിലൂടെ ചെയ്യുന്നതു്. ഇതൊരു ‘പെര്‍ഫക്റ്റ്’ സൊലൂഷ്യനല്ലെന്നു തീര്‍ച്ച, ലഭ്യമായതില്‍ നല്ലതെന്നു തോന്നുന്നു.

 
At 4:31 PM, Blogger രാജ് said...

ഓരോ ജാതികള്‍ക്കും വ്യത്യസ്ത ആരാധനാലയങ്ങളുണ്ടായിരുന്നു, കാവുകളേയും കോവിലുകളേയും ഉള്‍പ്പെടുത്തിയാണു ക്ഷേത്രം എന്ന വാക്കു ഞാന്‍ ഉപയോഗിച്ചതു്. കളരിദൈവങ്ങളേയും, ഗരുഡന്‍, ഹനുമാന്‍, നാഗം, ദേവി, ശിവന്‍, ശൈവഭൂതങ്ങള്‍ ഈ വഹക്കെല്ലാം കേരളത്തിന്റെ പഴക്കത്തോളം തന്നെ ആരാധനയും നടന്നു പോന്നിരുന്നു. ഇവിടെയും പൂജ ചെയ്യുവാനും മറ്റും അധികാരം ആ സമൂഹത്തിലെ എല്ലാവര്‍ക്കും ഉണ്ടായിരുന്നില്ല. അതിനു വേണ്ടി സ്വയം തയ്യാറാക്കപ്പെട്ട ചിലര്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാരമ്പര്യത്തിന്റെ അല്ലെങ്കില്‍ വിശ്വാസത്തിന്റെ ഉപയോഗം അങ്ങിനെയാണുണ്ടാകുന്നതു്.

ഒരു നമ്പൂതിരി അയാളുടെ മകനെ ഉപനയനവും കഴിച്ചു പത്തുപന്തീരാണ്ടു കാലം പൂജാവിധികളില്‍ ശിക്ഷണവും കൊടുത്താണു ശാന്തിക്കു നിയോഗിക്കുന്നതു്. ഇക്കാലമത്രയും അയാള്‍ ദൈവീക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുമെന്നും, മാംസം ഭുജിക്കുകയില്ലെന്നും, ക്ഷേത്രം നിഷ്കര്‍ഷിച്ചിരിക്കുന്ന ജീവിതരീതികള്‍ പാലിക്കുമെന്നും വിശ്വസിക്കുന്നു. ഈ വിശ്വാസത്തിലാണു പാരമ്പര്യം എന്ന അംശം കടന്നുവരുന്നതു്. കഴകത്തിനു വരുന്നവരുടെ ഭക്തിയിലും ഇപ്രകാരം വിശ്വാസമുള്ളതുകൊണ്ടാണു അവരെയാ പണി ചെയ്യുവാന്‍ ഏല്‍പ്പിക്കുന്നതും. (ഡോക്ടര്‍ എന്ന ബിരുദം ഉയര്‍ത്തിക്കാട്ടി ഭിഷഗ്വരന്‍ വിശ്വാസം ആര്‍ജിക്കുന്നതുപോലെ പൂജക്കാരനും അതു ആര്‍ജിക്കേണ്ടതില്ലേ?)

ക്ഷേത്രപ്രവേശനം എന്ന മഹാ‌അബദ്ധത്തില്‍ ജനം നഷ്ടപ്പെടുത്തിയതു സ്വന്തം ദൈവങ്ങളേയും ആരാധനാസ്വാതന്ത്രത്തേയുമാണു്. സ്വന്തമായുള്ളതു നഷ്ടപ്പെടുത്തി മറ്റൊരുത്തന്റെ ‘ശീലങ്ങളില്‍/സ്ഥാപനങ്ങളില്‍’ ഇപ്പോള്‍ ശാന്തിക്കും കഴകത്തിനും സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന അന്യജാതിക്കാരന്‍ ആദ്യം ചെയ്യേണ്ടതു ആ പണികള്‍ക്കായി വേണ്ടുന്ന വിശ്വാസ്യത ആര്‍ജിക്കുകയാണു്. നാരായണന്‍ പറഞ്ഞുകൊണ്ടിരുന്ന ഫങ്ഷണല്‍ റിക്വയര്‍മെന്റ് ഈ അവസ്ഥയില്‍ ഏതാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമെന്നു കരുതുന്നു. വെള്ളാപ്പള്ളി ഒരു ക്ഷേത്രം പണിതു പൂജ ചെയ്താല്‍ ഇന്നത്തെ ലോകത്ത് ആരും ശ്രദ്ധിച്ചെന്നു വരില്ല, നാരായണഗുരു അതു ചെയ്തപ്പോള്‍ ലോകം ശ്രദ്ധിച്ചിരുന്നു, ഒരു പൂജാരിയുടെ വിശ്വസ്യത ഗുരു നേടിയെടുത്തിരുന്നു.

ക്ഷേത്രപ്രവേശനത്തിനോടൊപ്പം അന്യജാതിക്കാര്‍ക്കു നമ്പൂതിരിയുടേയോ മറ്റു അമ്പലവാസികളുടേയോ ആദ്ധ്യാത്മിക ജീവിതം കൂടി സാദ്ധ്യമാക്കിയിരുന്നെങ്കില്‍ ‘പൂജ ചെയ്യുവാനുള്ള അധികാരം’ അശ്ലീലമാണെന്നു് ആര്‍ക്കും തോന്നുമായിരുന്നില്ല. അതു സ്വതേ അതിനര്‍ഹരായവര്‍ക്കു വന്നുചേരുമായിരുന്നു. അതൊരിക്കലും സാദ്ധ്യമാകുമായിരുന്ന ഒന്നായിരുന്നില്ല, ഉടലിന്റെ പകുതിയോളം മാത്രം നൂഴ്‌ന്നു പോകാവുന്ന ഒരു പുനര്‍ജനിയിലേയ്ക്കാണു ക്ഷേത്രപ്രവേശനത്തിന്റെ ചുക്കാന്‍ പിടിച്ചവര്‍ സാമാന്യജനത്തെ തള്ളിവിട്ടതു്.

എനിക്ക് ഇപ്പോള്‍ നമ്പൂതിരിയുടെ ക്ഷേത്രം ലഭിച്ച സന്തോഷമല്ല, എന്റെ ദൈവം നഷ്ടപ്പെട്ട സങ്കടമാണു്.

 
At 5:29 PM, Blogger കണ്ണൂസ്‌ said...

ചര്‍ച്ച പൂര്‍ണ്ണമായും വഴി തെറ്റിയിരിക്കുന്നു.

നാരായണാ, നമ്പൂതിരി, നായര്‍, അമ്പലവാസികള്‍ തുടങ്ങി എല്ലാ വരേണ്യന്‍മാരേയും നമുക്ക്‌ "പാര്‍ശ്വവല്‍ക്കരിക്കാം". ഇവരേയും, ഇവരുടെ കുലത്തൊഴിലുകളേയും മറക്കുക. ഇന്ന് ഒരു അയ്യങ്കാളിയോ ശ്രീനാരായണഗുരുവോ ഇല്ല. ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളില്‍, ഇന്നും അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നു കരുതുന്നവര്‍ക്കായി എന്തു രാഷ്ട്രീയ പരിഹാരമാണ്‌ താങ്കള്‍ക്ക്‌ നിര്‍ദ്ദേശിക്കാനുള്ളത്‌? സംവരണം തുടരുന്നു എന്ന് സങ്കല്‍പ്പിച്ചു കൊണ്ടു തന്നെ.

ബ്ലോഗിന്റെ അരാഷ്ട്രീയ പ്രതിച്ഛായക്കു മേല്‍ ഇത്തരം സംവാദങ്ങള്‍ ഒരു അപവാദമാവുകയെങ്കിലും ചെയ്യട്ടെ. :-)

 
At 5:39 PM, Anonymous Anonymous said...

നമ്പൂതിരി കൌശലക്കാരനായിരുന്നു എന്നതില്‍ സംശയമില്ല. സ്വത്ത് ഭാഗിച്ച് പോകാതിരിക്കാന്‍ അപ്ഫന്മാര്‍ക്ക് മംഗലം നിഷേധിച്ചു. എന്നിട്ട് അവരുടെ മാംസദാഹത്തിന്ന് ഒരു ശൂദ്രജാതിയെ കരുവാക്കി. സ്വന്തം സ്ത്രീകളെ അന്യരെ കാണിക്കാതെ അടച്ചിട്ടൂ, എന്നിട്ട് ശൂദ്രസ്തീകള്‍ക്ക് പാതിവ്രത്യം നിഷേധിച്ചു. കേരളോത്പത്തി എന്നൊരു പ്രമാണം ചമച്ചുണ്ടാക്കി ഭൂമിയുടെ മുഴുവന്‍ അവകാശികളായി സ്വയം അവരോധിച്ചു. എന്നാല്‍ കളി പിഴച്ചു. അവകാശികളില്ലാതെ ഇല്ലങ്ങള്‍ കുളം തോണ്ടിയപ്പോള്‍ പിതൃത്വം നിഷേധിക്കപ്പെട്ട ദുര്‍ഭഗ സന്തതികള്‍ സ്വത്തും അധികാരവും പിടിച്ചടക്കി. ഇതു കേരളത്തിന്റെ ഇന്നലെകള്‍. ഇപ്പോള്‍ അതേ സന്തതികള്‍ നമ്പൂതിരിയുടെ മേന്മ പറഞ്ഞിറങ്ങിയാല്‍ പാടവരമ്പത്ത് ജീവനോടെ കുഴിച്ചിടപ്പെട്ട തലപ്പുലയനും, വഴി നടന്നതിന് അടി പ്രതിഫലം വാങ്ങിയ ഈഴവനും, സ്വന്തം വേര്‍പ്പു നീരാക്കി ഉണ്ടാക്കിയ അരിയും പച്ചക്കറിയും ഇല്ലത്തു കൊണ്ടിറക്കി ഓണത്തിനു പട്ടിണി കിടന്ന അടിയാനും കല്ല് പിളര്‍ന്ന് വരും. അതു താങ്ങാന്‍ ഒരു അധ്യാത്മികതയും പോരാതെ വരും.

 
At 5:49 PM, Blogger രാജ് said...

നാരായണന്‍ മലയാളം നേരെ വായിക്കാന്‍ ആദ്യം പഠിക്കൂ, എന്നിട്ട് ചരിത്രം വായിക്കുവാന്‍ എന്നെ ഉപദേശിക്കൂ.

എവിടെയാണുഹേ നമ്പൂതിരിമാര്‍ മൊത്തം പൂജാവിധികളുമായി നടന്നവരാണെന്നു ഞാനെഴുതിയതു്. ഒരു സമൂഹത്തില്‍ പൂജാരിയാകേണ്ടവന്‍ അതിനുള്ള പ്രത്യേകം ജീവിതമാണു ജീവിക്കുന്നതു്. അത് നമ്പൂതിരിയായാലും കളരിദൈവങ്ങളെ പൂജിക്കുന്ന നായരായാലും. നമ്പൂതിരി എന്ന സമൂഹം വേട്ടയാടി നടന്നാലും പൂജാദികാര്യങ്ങള്‍ക്കു നടന്നിരുന്നവര്‍ അങ്ങിനെയാവണം എന്നുണ്ടോ? നമ്പൂതിരിമാരില്‍ ഓതിക്കന്മാരൊഴികെ മറ്റുള്ളവരൊന്നു ക്ഷേത്രസംബന്ധിയായ പൂജയും കാര്യങ്ങളും ചെയ്യില്ലെന്നു ചരിത്രപണ്ഡിതനായ നാരായണനു ആരും പറഞ്ഞു തന്നില്ലേ ആവോ. മാംസം തിന്നരുതെന്നു ഒരു അനുഷ്ഠാനം നിഷ്കര്‍ഷിക്കുന്നുണ്ടെങ്കില്‍ മാംസം കഴിക്കാതിരിക്കുന്നതാണു ആ അനുഷ്ഠാനത്തിനോടു പുലര്‍ത്തേണ്ട കൂറ്. ഇതില്‍ വെജ്ജി/നോണ്‍-വെജ്ജി സംവാദത്തിനു സ്കോപ്പില്ല.

താങ്കള്‍ക്കു നമ്പൂതിരിമാരോടോ ഏതെങ്കിലും പ്രത്യേക ജാതിയോടോ വിരോധം ഉണ്ടെങ്കില്‍ ആ വിരോധത്താല്‍ തിമിരം ബാധിച്ച കണ്ണുകൊണ്ടു ചര്‍ച്ച ചെയ്യാതിരിക്കുക. ഫങ്ഷണല്‍ റിക്വയര്‍മെന്റ് എന്നു ഘോഷിച്ച സാമൂഹിക പ്രാമാണികത്വത്തില്‍ ഭക്തിയും അദ്ധ്യാത്മികയും ഏതളവുകോലുകൊണ്ടു് അളക്കുമെന്നു പറയുക. അതോ ഈ കാര്യങ്ങള്‍ വേണ്ടുന്ന ഒരു തൊഴിലിനെ തൊഴിലായി കണക്കാക്കുന്നില്ലെന്നുണ്ടോ? കൂപത്തിലെ മണ്ഢൂകം കൂപമല്ലാതെ വേറൊരു ലോകമില്ലെന്നു ധരിക്കുന്നതു പോലെ.

 
At 5:53 PM, Anonymous Anonymous said...

പിതൃശൂന്യരല്ലാത്ത അനോണികളുമുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായോ?

 
At 6:13 PM, Anonymous Anonymous said...

താങ്കള്‍ക്കു നമ്പൂതിരിമാരോടോ ഏതെങ്കിലും പ്രത്യേക ജാതിയോടോ വിരോധം ഉണ്ടെങ്കില്‍ ആ വിരോധത്താല്‍ തിമിരം ബാധിച്ച കണ്ണുകൊണ്ടു ചര്‍ച്ച ചെയ്യാതിരിക്കുക.
അതാണ് പോയന്റ്.
ചരിത്രം ചെയ്ത കുറ്റങ്ങള്‍ക്ക് (അതും നമ്പൂരിമാര്‍ ഒന്നടങ്കം നീചന്മാര്‍ ആയിരുന്നൂ ട്ടോ. ഇ,എം,എസ് കംയൂണിസ്റ്റ് ആയത് കുറുക്കന്റെ ബുദ്ധി ആയിട്ടാണേ...)
ഇന്നത്തെ തലമുറയോട് വിരോധം വച്ചാണ്, എല്ലാവരും വാദിക്കുന്നത്.
അതായിരിക്കാം അതിന്റെ ശരി. നാളേറെ കഴിയുമ്പൊള്‍ കോരന്റെ ദുഷ്ടത്തത്തെക്കുറിച്ചും, കൊഞ്ഞാടന്റെ മുതലാളിത്വത്തേക്കുറിച്ചും അഗ്നിഹോത്രിയും ജഗന്നാഥനുമെല്ലാം പകയോടെ അന്നത്തെ തലമുറയെ നോക്കി പല്ലുകടിക്കുമായിരിക്കും.

അനൊണികളുടെ പിതാക്കന്മാരും അനോണികളാണോന്ന് ആരോ ചോയ്ച്ചല്ലോ..
സുഹൃത്തേ..താങ്കള്‍‌ക്ക് സ്വന്തമായി ഒരു പേരുണ്ടെന്നേയുള്ളൂ...അത്രേയുള്ളു വ്യത്യാസം ;-))

 
At 6:34 PM, Blogger രാജ് said...

നാരായണന്റെ അഭിപ്രായം അറിയുവാന്‍ ഞാന്‍ താല്പര്യപ്പെട്ട കാര്യത്തിനു നാരായണന്‍ ഇപ്പോഴും മറുപടി തന്നിട്ടില്ല. രാഷ്ട്രീയമെന്നാല്‍ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനം മാത്രമാണോ എന്നുള്ള സംശയങ്ങള്‍ക്കും പ്രത്യേകം മറുപടിയൊന്നും കാണുകയുണ്ടായില്ല. നായരെന്നോ നമ്പൂതിരിയെന്നോ വായിച്ചാല്‍ ‘ചാടിക്കടിക്കുന്നതു്’ ചിലര്‍ക്കു ശീലമാണു്. ചട്ടമ്പിസ്വാമി സാമൂഹിക-സാംസ്കാരികവേദിയില്‍ ഒന്നുമാകുന്നില്ലെന്നു പ്രസ്താവിച്ചു കണ്ടു, പക്ഷെ എന്തുകൊണ്ടു രാഷ്ട്രീയക്കാരനാവില്ലെന്നു പറഞ്ഞും കണ്ടില്ല. പൂജ ചെയ്യേണ്ടുന്നവന്‍ നേടിയെടുക്കേണ്ടുന്ന വിശ്വാസ്യത, അതു നമ്പൂതിരിയായാലും നേടിയെടുക്കാതെ വയ്യ (അല്ലാതെ നമ്പൂതിരിയായി ജനിച്ചു എന്നതുകൊണ്ടു നീ പൂജ ചെയ്തോടാ എന്നാരും പറയില്ല). ഇതു തൊഴില്‍ പരമായുള്ള ഔന്നിത്യമല്ലാതെ എന്താണു്? ഇവിടെ നാരായണന്‍ പ്രൊഡക്റ്റിവിറ്റി അളക്കുന്ന വിധം, ‘പാത്രം വെളുത്തുവെന്നോ’ ‘ചന്ദനം നന്നായി അരഞ്ഞെന്നോ’ ആണെങ്കില്‍ അദ്ദേഹം തന്നെ പറഞ്ഞു പോന്ന functional requirement നിശ്ചയിക്കുവാനുള്ള കഴിവിലായ്മയായി കണക്കാക്കേണ്ടി വരും.

നാരായണന്റെ എല്ലാ വാദങ്ങളും പ്രതിപക്ഷ ബഹുമാനത്തോടെയാണു ഞാന്‍ വായിച്ചതും മനസ്സിലാക്കിയിരുന്നതും, തിരികെ അപ്രകാരമല്ല ‘വായന ഉപരിപ്ലവമായിട്ടെ’ നടക്കുന്നുള്ളൂ എന്നു തോന്നിയതു കൊണ്ടാണു ‘വായിക്കേണ്ടതിനെ’ കുറിച്ചു പറയുവാന്‍ ഇടവന്നതു്, അതൊരു നിന്ദിക്കലായി കണക്കുകൂട്ടാതിരിക്കുക.

സംവാദം ജാതീയതിലേയ്ക്കു വഴിതെറ്റി വന്നതാണെന്നു ഞാനും മനസ്സിലാക്കുന്നു, എന്റെ ഉറക്കത്തിനേക്കാള്‍ അതിനു കാരണമായതു മറ്റുചിലരുടെ അസഹിഷ്ണുതയായിരുന്നു.

 
At 6:35 PM, Anonymous Anonymous said...

njangal Samgh Parivar kudummakkaare nannaakkaan Gandhi vichaarichchittu kazhinjittilla. pinneyalle Narayan? veruthe thondayile vellam vattikkanda. India njangadeyaanu, Kerala njangadeyaanu, lokam muzhuvan njangalaanu. Ethu chaathan, ethu koran, ethu konadan? aham brahmasthram, thath NA masi ennaa shasthram.

 
At 8:43 PM, Blogger മഹേഷ് said...

ബ്ലോഗിലെ രാഷ്ട്രീയവും ബ്ലോഗിന്റെ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വന്ന ഈ കമന്റാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്.
"നാളെ എല്ലാ മൈക്രൊസൊഫ്റ്റ്‌ ജീവനക്കാരും പാളത്താറുടുത്തുവരണമെന്ന് ബില്‍ ഗേറ്റ്സ്‌ ഒരു ഇ-മെയിലയച്ചാല്‍ 'ബ്ലോഗ്‌ പ്രതിരോധനിര'യിലെ മൈക്രൊസോഫ്റ്റ്‌ ജീവനക്കാര്‍ എന്തു ചെയ്യും...?

സാങ്കേതികജ്ഞാനത്തിന്റെ അധികാരം ബ്ലോഗര്‍ സമൂഹത്തിനുണ്ട്. മലയാളികളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവ്.അതില്‍ മലയാളം ഉപയോഗിക്കുന്നവര്‍ അംഗുലീപരിമിതം.
ഈ പശ്ചാത്തലത്തില്‍ ബ്ലോഗിന്റെ വരേണ്യതയെ വിശകലനം ചെയ്യേണ്ടത് സാമൂഹികമായ ഉത്തരവാദിത്തമാണ്.എനിക്കു രാഷ്ട്രീയമില്ല എന്നു പറയുന്ന വലതുപക്ഷ നിലപാടും പ്രകടമായ വലതുപക്ഷനിലപാടും തമ്മിലുള്ള അന്തരം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്.

അധികാരത്തെക്കുറിച്ചുള്ള ചര്‍ച്ച നാരായണഗുരുവിലും ചട്ടമ്പിസ്വാമികളിലും കുടുങ്ങിപ്പോയത് സ്വാഭാവികം.നാട്ടിന്‍പുറത്തെ ചായക്കട ചര്‍ച്ചയുടെ രീതിയാണത്.വാസ്തവത്തില്‍ ചര്‍ച്ചചെയ്യുന്നത് എന്താണോ അതില്‍ നിന്ന് മാറി ആനുഷംഗികവിഷയത്തിലേക്കു പോകുക,പുലരുംവരെ കണ്ഠക്ഷോഭം ചെയ്യുക.ഇതാണ് നാടന്‍ രീതി.ബ്ലോഗറായാലും വിവരസാങ്കേതികതാവിശാരദരായാലും കേരളത്തനിമ ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതിനെ അഭിനന്ദിക്കുകയാണോ ഇതിനോട് സഹതപിക്കുകയാണോ വേണ്ടത് എന്ന് അറിയില്ല.

ഇനി വിഷയമാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലോ,സഞ്ജയന്‍ പറഞ്ഞതുപോലെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ.

പൊതുവ്യവഹാരത്തില്‍ രാഷ്ട്രീയം തെരഞ്ഞടുപ്പ് രാഷ്ട്രീയമാണ്. ഏത് അര്‍ത്ഥത്തിലാണോ ഞാന്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നത് എന്നു മനസ്സിലാക്കാനുള്ള കാരുണ്യം പലരും കാണിച്ചില്ല.

നമ്മള്‍ ജനാധിപത്യവാദികളാണ്.സ്ഥിതിസമത്വത്തിലും വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായ പൌരാവകാശവും ജനാധിപത്യാവകാശവും നമ്മുടെ ആലോചനയില്‍ ഇല്ല എന്ന കൌതുകം കേരളത്തിന് അവകാശപ്പെട്ടതാണ്.വി.ആര്‍.കൃഷ്ണയ്യരെ എല്ലാവര്‍ക്കും ബഹുമാനമാണ്. എന്നാല്‍ അദ്ദേഹം നയിച്ച പി.യു.സി.എല്‍ എന്ന സംഘടന കേരളത്തില്‍ ഒരു മേല്‍വിലാസവുമില്ലാത്ത ഈര്‍ക്കില്‍ സംഘടനയാണ്. ഇതാണ് നമ്മുടെ നവോത്ഥാനപാരമ്പര്യത്തിന്റെ കേമത്തം. ഇടതുപക്ഷം ഊട്ടിവളര്‍ത്തിയത് എന്തിനെയായിരുന്നുവെന്ന് ആലോചിക്കാന്‍ ഈ വസ്തുതയെങ്കിലും പ്രേരണ നല്കട്ടെ

 
At 9:01 PM, Blogger evuraan said...

എനിക്കു രാഷ്ട്രീയമില്ല എന്നു പറയുന്ന വലതുപക്ഷ നിലപാടും പ്രകടമായ വലതുപക്ഷനിലപാടും തമ്മിലുള്ള അന്തരം വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്.

എനിക്കു രാഷ്ട്രീയമില്ല.. എന്നു പറയുന്നതെങ്ങനെ വലുതുപക്ഷ നിലപാടും ? രാഷ്ട്രീയമില്ലാത്തൊരു അവസ്ഥ സാദ്ധ്യമല്ല എന്നാണോ വ്യംഗ്യം?

 
At 9:38 PM, Anonymous Anonymous said...

ഇടതു പക്ഷമേ, രഷ്ട്രീയം എന്നും ഒരു വര്‍ഗത്തിന്റേതു മാത്രമായിരുന്നു., പുരുഷ പക്ഷത്തിന്റെ! അതു ബ്ലോഗിലാണെങ്കിലും പൊതുസമൂഹത്തിലാണെങ്കിലും. അരാഷ്ട്രീയ വാദികള്‍ അല്ലെങ്കില്‍ താങ്കള്‍ വിശേഷിപ്പിക്കുന്ന വലതുപക്ഷക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയം ഉള്ളത്. ലോക ബങ്ക് സഹായം സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അവര്‍ക്ക് രഷ്ട്രീയമില്ല., പക്ഷെ, സംവരണത്തില്‍ അവര്‍ക്ക് രാഷ്ട്രീയമുണ്ട്. സംവരണ വിരുദ്ധ രാഷ്ട്രീയം. പൊതുവിദ്യാഭ്യാസം സര്‍ക്കാര്‍ നല്‍കണമോ എന്നതില്‍ അവര്‍ക്ക് അഭിപ്രായമില്ല., പക്ഷെ പി എഫ് പലിശയുടെ കാര്യത്തില്‍ വ്യക്തമായ രാഷട്രീയമുണ്ട്.

അതുപോലെ, സമത്വ സുന്ദര സുരഭില ലോകം വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റിന് എല്ലാ കാര്യത്തിലും വര്‍ഗപരമായ് താല്പര്യങ്ങളുണ്ട്. പക്ഷെ സ്ത്രീപക്ഷ രാഷ്ട്രീയം വരുമ്പോള്‍ വ്യക്തതയില്ല. കേരള ചരിത്രത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പേരുകളായിരുന്നല്ലോ ശ്രിമതി ഗൌരിയമ്മയുടേതും സുശീലാ ഗോപാലന്റെതും. അപ്പോള്‍ എവിടെയായിരുന്നു ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം? അവസാന പി ബി യില്‍ ഒരു പ്രാതിനിധ്യത്തിനു വേണ്ടി പരസ്യ പ്രസ്താവന വരെ നടത്തേണ്ടി വന്നില്ലേ?

അപ്പോള്‍ എല്ലാവര്‍ക്കും എവിടെയും രാഷ്റ്റ്രീയമുണ്ട്. ബ്ലോഗിലായിരുന്നലും പൊതു സമൂഹത്തിലായിരുന്നാലും, അവരവരുടെ അവസരങ്ങള്‍ വരുമ്പോള്‍ മാത്രം., അവസരവാദ രാഷ്ടീയം മാത്രം, അതും വ്യക്തമായ കാഴ്ചപ്പാടോടു കൂടിയും

സുലോചന
മംസാര്‍,ദേര, ദുബൈ

 
At 11:58 PM, Blogger vimathan said...

നാരായണനന്‍-പെരിങൊടെര്‍ജീ സംവാദം... വായിച്ചു. ഇടയ്ക്കു അനോണി പറഞ്ഞ കാര്യങളും. ( അനോണികളെ നിരോധിക്കണമെന്ന് അല്ലെങ്കില്‍ നിയന്ത്രിക്കണെമെന്ന് ഒരു പക്ഷമുണ്ട്, അതിലേക്ക് കടക്കുന്നില്ല, പക്ഷെ congrat's anoni.. well said.. ).

നാരായണനന്‍, your efforts are futile. It is not because they do not see "things" but they refuse to see it. അവര്‍ അതു കാണാത്തത് കൊണ്ടല്ല. അവര്‍ അതു കാണാ‍ന്‍ വിസ്സമ്മതിക്കുന്നത് കൊണ്ടാണ്.
അവര്‍ക്ക് അതിനേ കഴിയൂ. കാരണം അവര്‍ അവരുടെ “സുവര്‍ണ്ണ” ( അങിനെ അവര്‍ വിശ്വസിക്കുന്ന )ഭൂതകാലത്തിന്റെ തടവുകാരാണ്.

തറവാട്ട് നാലുകെട്ടിന്റെ പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുന്ന വല്യമ്മാവനും, മുറ്റത്ത് അടിയാന്മാര്‍ കുന്നു കൂട്ടിയ കാഴ്ച്ച കുലകളും, കറികോപ്പുകളും. അകത്ത് അവിയലും, കാളനും, ഓലനും, അച്ചിങ മെഴുക്കുപുരട്ടിയും, നാമം ജപിക്കുന്ന ഒരു മുത്തശ്ശിയും,പിന്നെ രസികത്തി അമ്മായിമാരും. എത്ര സമത്വ സുന്ദര ലോകം, അടിയാന്മാര്‍ സ്വമനസ്സാലെ പാട്ടമളന്നു കുന്നു കൂട്ടുന്നു, വല്യമ്മ്മാന്‍ അവര്‍ക്ക് എണ്ണയും, മുണ്ടും കൊടുക്കുന്നു, ആര്‍ക്കും ഒരു പരാതിയുമില്ല. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും പച്ചപ്പ് മാത്രം. ( ഒരു ഇളം കാറ്റ് വീശുന്നുണ്ടോ ? )
എന്താ സംശയം.. അന്നൊക്കെ, ഇന്നത്തെ പോലെ ഈവക രാസവളങള്ളുണ്ടൊ, കീടനാശിനികളുണ്ടൊ, കര്‍ഷക തൊഴിലാളി സംഘടനയുണ്ടോ, മിനിമം കൂലിയുണ്ടോ, മാറുമറച്ച അടിയാത്തിപെണ്ണുങളുണ്ടൊ, എന്തിന് ഞങള്‍ നടക്കുന്ന വഴിയില്‍ ഇവറ്റകള്‍ക്ക്... OOPS!sorry, പെരിയവരേ..‘തിരുകിക്കയറ്റം” പൊറുക്കുക

 
At 2:18 AM, Blogger രാജ് said...

വിമതാ സവര്‍ണ്ണരെന്ന മേലങ്കി ചാര്‍ത്തിത്തന്നു് ഒരു കൂട്ടര്‍ പറയുന്നതെല്ലാം സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ ഉള്ളിലിരുപ്പുകളാണെന്നു വരുത്തിതീര്‍ക്കുവാനുള്ള ശ്രമങ്ങള്‍ കൊള്ളാം, ആ പരിപ്പ് ഏറെക്കാലം വേവുമെന്നു കരുതേണ്ടാ!

നായര്‍ എന്ന ‘വാലുള്ള’ ഒരുത്തന്‍ ‘പൊരുത്തക്കേടു’ തോന്നിപ്പിക്കുന്ന എന്തെങ്കിലും പറഞ്ഞാല്‍ ‘നാലുകെട്ടിലെ ധൂര്‍ത്തിലേയ്കും മാറുമറയ്ക്കലിന്റെ ധാര്‍മികതിയിലേയ്ക്കും’ ശ്രദ്ധതിരിക്കുന്ന ഗിമ്മിക്കുകള്‍ മതിയാക്കൂ സുഹൃത്തേ, മലയാളികളുടെ പൊതുസ്വഭാവമായ ‘ബ്രാന്‍ഡിങ്’ -ല്‍ അനിഷ്ടമായിത്തോന്നുന്ന വചനങ്ങളെല്ലാം മായ്ചുകളയാമെന്ന മൂഢധാരണ പുലര്‍ത്തുന്നതുകൊണ്ടു പ്രത്യേകം ഗുണമൊന്നുമില്ല. ‘തങ്ങളുടെ കിണറാണ്’ ലോകമെന്നു കരുതുന്ന ഹാര്‍ഡ്കോര്‍ കമ്യൂണിസ്റ്റുകള്‍ വിമതനായാലും വെട്ടിനിരത്തുന്നവനായാലും ‘ഗുണംകെട്ട്’ മൃതിയടയുന്ന കാഴ്ച ആരും കാണാതിരിക്കുന്നുമില്ല.

പുരാവൃത്തങ്ങളുടെ പേരില്‍ സ്യൂഡോ ഭൂവുടമകളെ സൃഷ്ടിച്ചും അവര്‍ക്കെതിരെ സാങ്കല്പിക വിപ്ലവങ്ങള്‍ നടത്തിയും കാലം കഴിക്കുന്ന വിമതനെപ്പോലുള്ളവര്‍ കണ്ണുതുറക്കില്ലെന്നു അറിഞ്ഞിട്ടു തന്നെയാണു് ഇവിടെയൊരാള്‍ ‘തൊഴിലിനു്’ തോന്നിയപടി സാമൂഹിക നിര്‍വചനം നല്‍കിയപ്പോള്‍ എതിര്‍ത്തതും. മനുഷ്യനു പകരം തൊഴിലാളിയെന്നും ചൂഷകനെന്നും നിര്‍വചിക്കുവാന്‍ മാത്രം പഠിച്ചിട്ടുള്ള മതഭ്രാന്തന്മാരെ കണ്ണുതുറപ്പിക്കുന്നതും ശ്രമകരമായ പ്രവര്‍ത്തി തന്നെ.

നാരായണന്‍, താങ്കള്‍ക്കു സ്വന്തമായൊരു ബ്ലോഗിലെന്നു തോന്നുന്നു. അതൊരു ആവശ്യമല്ല, എന്നാലും താങ്കളുടെ വിചാരങ്ങള്‍ ഒരു ബ്ലോഗില്‍ പകര്‍ത്തിവയ്ക്കുവാനും കൂടെ ശ്രമിച്ചുകൂടെ? താല്പര്യപ്പെടുന്നവര്‍ക്ക് താങ്കളിലേയ്ക്കെത്തിച്ചേരാന്‍ എളുപ്പമുള്ള വഴിയാവുമതു്.

 
At 12:11 PM, Blogger vimathan said...

ശ്രീ പെരിങൊടര്‍ജീ,
എല്ലാ സവര്‍ണ്ണനെയും ആ “മേലങ്കി” ചാര്‍ത്തി, brand ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഫ്യൂഡല്‍ nostalgia, ഉള്ളില്‍ നുരയുന്ന സവര്‍ണനും, അവന്റെ രാഷ്ട്രീയവും ശക്തമായി നിലനില്‍ക്കുന്ന ഒരു സാംസ്‌ക്കാരികാന്തരീക്ഷം ഇന്ന് കേരളത്തില്‍ നിലവിലുണ്ട് എന്നത് ഒരു വസ്തുത മാത്രമാണ്.

താങ്കള്‍ എഴുതി: “‘തങ്ങളുടെ കിണറാണ്’ ലോകമെന്നു കരുതുന്ന ഹാര്‍ഡ്കോര്‍ കമ്യൂണിസ്റ്റുകള്‍ വിമതനായാലും വെട്ടിനിരത്തുന്നവനായാലും ‘ഗുണംകെട്ട്’ മൃതിയടയുന്ന കാഴ്ച ആരും കാണാതിരിക്കുന്നുമില്ല.

പുരാവൃത്തങ്ങളുടെ പേരില്‍ സ്യൂഡോ ഭൂവുടമകളെ സൃഷ്ടിച്ചും അവര്‍ക്കെതിരെ സാങ്കല്പിക വിപ്ലവങ്ങള്‍ നടത്തിയും കാലം കഴിക്കുന്ന വിമതനെപ്പോലുള്ളവര്‍ കണ്ണുതുറക്കില്ലെന്നു അറിഞ്ഞിട്ടു തന്നെയാണു് “

മേല്‍പ്പറഞ്ഞ വരികളിലൂടെ എന്നെ brand ചെയ്യാന്‍ ശ്രമികുന്ന താങ്കള്‍, സ്വയം, താങ്കളുടെ BRAND NAME വെളിപ്പെടുത്തുന്നുണ്ട് എന്നത് നല്ല കാര്യം തന്നെ. പിന്നെ, താങ്കള്‍ എഴുതി, പുരാവൃത്തങ്ങളുടെ പേരില്‍... പുരാവൃത്തം ? FOLK LORE ? ഒരിക്കലുമല്ല. ഇന്നാട്ടിലെ, ഭൂരിപക്ഷ ജനതയുടെ, പച്ചയായ, പൊള്ളുന്ന, ഭൂതകാല യാഥാര്‍ത്ഥ്യം താങ്കള്‍ക്ക് വെറും FOLKLORE ?

 
At 12:35 PM, Anonymous Anonymous said...

വിമതാ ആശംസകള്‍. നിങ്ങളെപ്പോലുള്ള ചിലരെങ്കിലും ഉള്ളത് ഭാഗ്യം. രാധേയനും നിങ്ങളും നാരായണനുമൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അസ്സലായി അറിയുന്ന സവര്‍ണ്ണപക്ഷക്കാരാണ് എതിര്‍ഭാഗത്ത്. ഈ ചര്‍ച്ച പാഴാവും.

ഏവൂരാന്‍റെ തത്വം പറച്ചില്‍ ബഹൂത് സുന്ദര്‍.

മനുഷ്യനെ മനുഷ്യനായിക്കാണാതെ നിര്‍വചനങ്ങളിലൂടെ കാണാന്‍ ശ്രമിക്കുന്ന ഏതൊരു പ്രത്യയ ശാസ്ത്രത്തിനും അപചയമാണു വിധി. കമ്മ്യൂണിസത്തിനു പറ്റിയതും അതു തന്നെയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ വരാനിരിക്കുന്നതും അതു തന്നെയാണ്.

എനിക്കു രാഷ്ട്രീയമില്ല.. എന്നു പറയുന്നതെങ്ങനെ വലുതുപക്ഷ നിലപാടാവും?


കുളിരുകോരുന്നു. തലയ്ക്ക് ഓളം കയറുന്നതാണ് പാഗല്‍... പാഗല്‍.. തലയില്‍ ഒന്നും ഇല്ലാത്തതും. അരേ വാഹ്

 
At 1:04 PM, Blogger രാജ് said...

വിമതാ നമ്മളിവിടെ ബ്രാന്‍ഡ് ചെയ്തു കളിക്കുകയല്ലെന്നു കരുതട്ടെ. ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തില്‍ ‘വിമതന്‍’ എന്ന പേരിനെ, അതിനുള്ളിലെ മനുഷ്യനെ പ്രത്യേകം ബ്രാന്‍ഡ് ചെയ്യുകയൊന്നും വേണ്ടാ. രാഷ്ട്രീയത്തില്‍ വിമതനെ പ്രതീക്ഷിക്കാം. രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നയിടത്തു സംസാരിക്കുന്നവന്റെ ജാതിപ്പേരിനെന്താവോ പ്രസക്തി? താങ്കളുടെ ചര്‍ച്ചയില്‍ പ്രസക്തിയുണ്ടു്, ‘ചില പ്രത്യേക ജാതിയിലെ ഒരുത്തന്‍ പ്രത്യയശാസ്ത്രത്തിനു് എതിരു പറഞ്ഞാല്‍’ അതു സവര്‍ണ്ണമേധാവിത്വമാണെന്നും ഫാസിസ്റ്റ് ഹിന്ദൂയിസമാണെന്നും പറയുവാനുള്ള ത്വരയെ ബ്രാന്‍ഡിങ് എന്നല്ലാതെ എന്തു വിളിക്കാന്‍? അപ്രകാരമുള്ള അവസരവും നഷ്ടപ്പെടുത്തുവാന്‍ നിങ്ങളെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നില്ല.

വായില്‍ വാക്കുകള്‍ തിരുകിക്കയറ്റുമ്പോള്‍ ആരായാലും കയ്‌ച്ചുതുപ്പും,‍ ‘അതവന്‍ ഛര്‍ദ്ദിക്കുന്നതാണു്’ എന്നു വിളിച്ചു പറയുന്നതും പുതിയകാല രാഷ്ട്രീയ ചര്‍ച്ചകളിലെ സ്ഥിരം അടവാണെന്നു തോന്നുന്നു. പുരാവൃത്തത്തിനു ‘പണ്ടു കഴിഞ്ഞതു്’ എന്നൊരു ഋജുവായ അര്‍ത്ഥമുണ്ടു്, അതേ ഞാനും ഉദ്ദേശിച്ചുള്ളൂ.

അനോണി പറഞ്ഞതു ശരിയാണ്, വിമതനും നാരായണനും പറയുന്നതു അസ്സലായി മനസ്സിലാകുന്നുണ്ടു്, അതിനെ ഇപ്രകാരം വ്യാഖ്യാനിക്കാം: ഞാന്‍ മീറ്റര്‍ അളവാണ്‌ ഉപയോഗിക്കുന്നത്‌ അതുകൊണ്ട്‌ അതുപയോഗിച്ചു വേണം നിങ്ങളുടെ വെള്ളവും , തൂക്കവും ഒക്കെ അളക്കാന്‍ - അല്ലെങ്കില്‍ ഞാന്‍ സമ്മതിക്കില്ല എന്നപോലെയുള്ള വാദമുഖങ്ങള്‍ അരോചകമാണ്‌. അതിനെയും വിതണ്ഡാവാദം എന്നു തര്‍ക്കശാസ്ത്രത്തില്‍ പറയും. - ഇന്ത്യാഹെറിറ്റേജ് എന്ന ബ്ലോഗില്‍ കണ്ട ഒരു കമന്റാണിതു്.

നിങ്ങളില്‍ ചിലര്‍ കൂപത്തിലെ മണ്ഢൂകമാണെന്നും ഞങ്ങളില്‍ ചിലര്‍ ഉറക്കം നടിക്കുകയാണെന്നും ഇരുകൂട്ടര്‍ക്കും തോന്നിക്കുവാന്‍ കാരണവും അതു തന്നെ. ചര്‍ച്ച പാഴാവും, അനോണി പറഞ്ഞതുപോലെ ചിലര്‍ക്കു പക്ഷം പിടിച്ചുകൊണ്ടല്ല അങ്ങിനെ പറയുന്നതു് (പ്രത്യേകിച്ചൊരു പക്ഷം എനിക്കില്ല, ഇടതുപക്ഷമല്ലാതെ ‌- ഈ വാക്കിന്റെ അര്‍ഥം വിക്കിയില്‍ ചെന്നു തപ്പിക്കോള്ളൂ).

 
At 2:12 PM, Anonymous Anonymous said...

പെരിങ്ങോടരേ...
നിര്‍ത്തിക്കൂടെ ഈ വൃഥാവ്യായാമം? താങ്കള്‍ പറയുന്നത് മനസ്സിലായിട്ടും ചരിത്രത്തിന്റെ തെറ്റുകള്‍ എണ്ണമിട്ടെഴുതാനല്ലാതെ ഇവര്‍ക്കൊന്നും വേറെയൊന്നും പറയാനില്ല, അറിയില്ല.

വിമതനെപ്പോലെയുള്ള “വിപ്ലവ“കാരികളാണ് (ഹഹഹ) ഈ നാടിന്റെ ശാപം. (വിമതനെ പേഴ്സണലായിട്ട് കുറ്റപ്പെടുത്തുന്നില്ല...ചിന്താഗതിയെയാണ് ഉദ്ദേശിക്കുന്നത്)

സവര്‍ണ്ണനും അവര്‍ണ്ണനും നിലനില്‍ക്കേണ്ടത് അവന്റെ ആവശ്യമാണ്.
എന്നാലല്ലേ സവര്‍ണ്ണന്റെ മെക്കിട്ട് കയറി അവന്റെ ജീവിതത്തില്‍ അവന്റെ കഴിവുകേടുകൊണ്ട് സംഭവിച്ച പരാജയങ്ങള്‍ക്ക് കാരണം നിരത്താന്‍ കഴിയൂ...കുറ്റബോധവും നിരാശയും അങ്ങനെയെങ്കിലും മാറട്ടെ.
അരിവാങ്ങാനും തുണിവാങ്ങാനും കാശില്ലാത്ത നമ്പൂതിരിയോ നായരോ മേനനോ ആരെ കുറ്റം പറയും? മിണ്ടരുത്. മിണ്ടിയാല്‍ അവര്‍ണ്ണ മുന്നേറ്റത്തിനെതിരെ വിഷം തുപ്പുന്ന ചരമമടഞ്ഞ യാഥാസ്തികമുതലാളിത്വവര്‍ണ്ണവര്‍ഗ്ഗവിവേചനചിന്തയുടെ മൂടുതാങ്ങികളാകും അവര്‍.

ഇവനൊക്കെ ചരിത്രം കുഴിച്ചുമൂടുന്നത് ചിന്തിക്കാന്‍ പറ്റില്ല. കാരണം കഴിവില്ല, മുന്നേറാനുള്ള ത്വരയില്ല, പ്രചോദനമില്ല, ആത്മവിശ്വാസമില്ല. നമ്പൂരി അടിയാളനെ ചാട്ടക്ക് പണ്ട് വീക്കി എന്ന് വീണ്ടുംവീണ്ടും ഓര്‍ക്കണം ഇവനൊക്കെ ജീവിക്കാനുള്ള പ്രചോദനത്തിന്.
നമ്പൂരിയോട് ഞാനും തങ്ങളും ഒരു വ്യത്യാസവുമില്ല ഹേ എന്ന് പറഞ്ഞ് ഒപ്പമിരുന്ന് ചായ കുടിക്കാന്‍ ഇവനിപ്പോഴും മടിയാണ്. പേടിയാണ്. അതു കൊണ്ടാണ് ഇങ്ങനെ അമര്‍ഷം. അവനവനെത്തന്നെ കുറ്റം പറയൂ സുഹൃത്തേ..അത് നിങ്ങളുടെ കുഴപ്പമാണ്, ആത്മവിശ്വാസക്കുരവാണ്.
ഏതെങ്കിലും സവര്‍ണ്ണന്‍ ഭൂതകാലത്തിന്റെ പിണിയാളുകളായുണ്ടെങ്കില്‍ അവരെ വെട്ടി നിരത്താന്‍ ഭൂരിപക്ഷം “സവര്‍ണ്ണരും” കാണും, നിങ്ങളുടെ കൂടെ, ഇന്ന്.

പക്ഷേ ഇപ്പോഴും ഭൂതകാലത്തില്‍ ജീവിക്കുന്നത് നിങ്ങളാണല്ലോ..അത് നിങ്ങള്‍‌ക്കാണല്ലോ ഇപ്പോള്‍ അത്യാവിശ്യം!
ഹ!

 
At 2:33 PM, Blogger കേരളീയന്‍ said...

കേരളത്തിന്റെ നവോത്ഥാനഘട്ടത്തില്‍ വര്‍ഗപരമായ പരിമിതികള്‍ നിമിത്തം ചില സമുദായങ്ങള്‍ പ്രതിലോമകരമായ നിലപാടുകളെത്തിട്ടൂണ്ട് എന്നത് ചരിത്രസത്യമാണ്‍. എന്നാല്‍ ആ സമുദായങ്ങളിലും ഉണ്ടായിരുന്ന ഉത്പതിഷ്ണുക്കള്‍ ഇക്കാലങ്ങളില്‍ ജനപക്ഷത്തിന്റെ വക്താക്കളായി രംഗത്തു വന്നിട്ടുണ്ട് എന്നതും വസ്തുതയാണ്‍. നവോത്ഥാനം കേരളസമൂഹത്തെ ഇടിച്ചു നിരത്തി എല്ലാവര്‍ക്കും ഒരുമിച്ചു മുന്നേറാനുള്ള സാഹചര്യം സൃഷ്ടിച്ചു. ഇത് എല്ലാ സമുദായങ്ങള്‍ക്കും മൊത്തത്തില്‍ ഗുണകരമായിത്തീരുകയാണുണ്ടായതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇതിന്റെ പേരില്‍ ഒരു സമുദായവും വേദനിക്കേണ്ടതില്ല. എന്നാല്‍ ക്ഷേത്രപ്രവേശനം, മാറു മറക്കല്‍, അധ:കൃത സംവരണം എന്നിങ്ങനെ നവോത്ഥാനത്തിന്റെ ഗുണഫലങ്ങള്‍ വ്യര്‍ത്ഥമായി ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുക തന്നെ വേണം.

“മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിര്‍!”

 
At 2:35 PM, Blogger vimathan said...

അനോണീ, കണ്മണീ,

റാന്‍.., തമ്പ്രാന്‍ കല്‍പ്പിച്ച്..അടിയന്‍ വിടോണ്ട്..

Note:
മൂഷിക സ്ത്രീകള്‍ നാട്യം വെടിഞ്ഞ് വീണ്ടും മൂഷികസ്ത്രീകളാകുന്നത് കാണാന്‍ രസമുണ്ട്.

 
At 4:28 PM, Anonymous Anonymous said...

Good..I am happy that Narayan , atlast , agreed that he was talking only shit till now.

Go get a girlfriend.

 
At 4:56 PM, Anonymous Anonymous said...

neeyallenkil ninte achan kulam kalakki kunjade ennu parayunna simhathinte logikkum manassilakam, aadukal ellam koottaththode athmahathya cheyth ninte munnil irachiyayi kidannillenkil ath vargeeya koottukettaakunnath ethu nyayam aanedo?

enno discrimination undayirunnathinunte peril mainstreamil ninnum maari ninn athine thadassappeduthan ninak adhikaram undo? be part of the community or opt out of it. akathirunnu veruthe mongathe.


listen, dont be a show killer, earn respect, earn your prestige instead of breaking it. i received zero assistance from the government for which all my family pay tax. it did not give me any job. no complaints, i leftthe country with empty hands and found my empire. athinanu anthass ennu parayunnath. athu kadayil vaangan kittilledo. you need to know earn it, inherit it and teach it to your son.
പ്രൊഫെയിലില്‍ തെളിയുന്ന ചോക്ലേറ്റ്‌ മുഖങ്ങള്‍ ! dont expose your green eyes and be the joker of the pack

 
At 5:03 PM, Blogger രാജ് said...

ഹാഹാ നാരായണന്റേയോ വിമതന്റേയോ ധിഷണാപരമായ ഒത്താശ വേണ്ട എനിക്ക് ആര്‍.എസ്.എസ് ആകുവാനും ആകാതിരിക്കുവാനും. പിന്നെ ചില കാപട്യങ്ങള്‍ തുറന്നുകാട്ടുമ്പോള്‍ ‘ആര്‍.എസ്.എസ്’ ‘ഹിന്ദുത്വവാദി’ ‘സവര്‍ണ്ണന്‍’ എന്നൊക്കെ പുലമ്പുവാന്‍ വലിയ എഫര്‍ട്ട് വേണ്ടാ, നാരായണന്റെ ഭാവനയില്‍ തെളിഞ്ഞ മൂത്രമൊഴിക്കുന്നതിന്റെയത്ര പോലും. ഒന്നോ രണ്ടോ ‘സ്റ്റോണ്‍സ്’ വന്നാല്‍ മൂത്രമൊഴിക്കുന്ന കാര്യം പരുങ്ങലിലാവും, പക്ഷെ കൊങ്ങയ്ക്കു പിടിച്ചാലും നാരായണനെപ്പോലുള്ള പാമ്പുകള്‍ വിഷം ചീറ്റും.

 
At 5:12 PM, Anonymous Anonymous said...

i received zero assistance from the government for which all my family pay tax. it did not give me any job. no complaints, i left the country with empty hands and found my empire.

appol kallavandi kayariyaanu thaaaaaan kaashundaakkaan poyathalle?

 
At 5:13 PM, Anonymous Anonymous said...

ho ho
this guy is now against RSS...I was thinking he was only against all those "savarnar" (almost extinct species, only found in the hearts of a few die-hard numskulls who refuse to live in the present and who start cussing at every effort to null the difference..why? because they aint good at anything else! weeping crybabies....)

man, whether you agree or not, talking shit is talking s.h.i.t. , and your arguments stink. You cant argue with facts, just banging on the table doest prove anything.
If somebody points out whats wrong with you, accept or reject it, and dont come up with the adventures you have done with your pee and poo. gross! you suck, really!

 
At 5:28 PM, Blogger Radheyan said...

ഇതു വായിച്ചിട്ട് സവര്‍ണ്ണനും അവര്‍ണ്ണനും തമ്മില്‍ തല്ലുകയണെന്ന ഒരു മട്ട്.ചിലര്‍ ആ ഭൂതകാലം മിസ് ചെയുന്നതായി ഒരു സംശയം.വിവേകാനന്ദന് തെറ്റിയില്ല,കേരളം ഇന്നും ഊളമ്പാറ തന്നെ.ഇന്നും ജാതി ജടിലമായ ആ ഭൂതകാലത്തെ ഒരു ലഗസിയായി അവതരിപ്പിക്കാനുള്ള ത്വര കണ്ട് പറഞ്ഞതാണ്.ഇതു പറയുമ്പോള്‍ എന്നെ ചൂഷിതമായ അടിയാള വര്‍ഗ്ഗക്കാരനായി കൂട്ടണ്ട. ഞാനും മറ്റേ വര്‍ഗ്ഗം തന്നെ,ആരന്റെ അധ്വാനം കൊണ്ട് സ്വന്തം അറയും ആമാടപ്പെട്ടിയും നിറച്ച വര്‍ഗ്ഗം

 
At 5:29 PM, Blogger vimathan said...

പെരിങൊടന്‍, ഇതെന്തു പറ്റി. പതിവില്ലാതെ പ്രകോപിതനായല്ലൊ? ബ്രഹ്മ സത്യം ജഗത്ത് മിഥ്യ എന്നല്ലേ പ്രമാണം. ഒക്കെ ഒരു മായ.. വിഭ്രാന്തി.. വിട്ടു കള..
അല്ലെങ്കില്‍ തന്നെ ഈ നാരായണനനും, പെരിങോടനും, ഞാനുമൊക്കെ ഈ ബ്രഹ്മത്തിന്റെ ഭാഗമല്ലേ..അല്ലേ.. അപ്പൊള്‍ നാരായണന്‍ പാമ്പ് ചീറ്റുന്ന വിഷം പെരിങോടന്റേത് കൂടിയല്ലെ ?

 
At 5:45 PM, Blogger Radheyan said...

RSS പോലെ നിക്രിഷ്ടമായ ഒരു സംഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യെണ്ടതുണ്ടോ?
ഫാസിസത്തെയും ഹിറ്റ്ലെറിനെയും ആരാധിക്കുന്ന,വര്‍ഗ്ഗവെറിയും അസഹിഷ്ണുതയും കൈമുതലാക്കിയ,Pluralityയുടെ ശത്രുക്കളായ ഇത്തരക്കാര്‍ക്കു ബ്ലോഗ് പോലുള്ള ലിബറല്‍ ബഹുസരതയെ എങ്ങനെ സഹിക്കനാവും

 
At 6:13 PM, Blogger Kalesh Kumar said...

ഇതൊന്ന് നിര്‍ത്ത്. മതി.

 
At 7:18 PM, Anonymous Anonymous said...

കൊങ്ങാക്ക് പിടിക്കാന്‍ ചിലര്‍ പറഞ്ഞെന്ന് വരും.
കാരണം എല്ലാരും താങ്കളെപ്പോലെ മൂത്രം ആയുധമാക്കേണ്ട ഗതികേടിലല്ല, കേട്ടോ നാരായണമൂത്രീ...

ഇതിനും കയറ് വല്ലവന്റേം നെഞ്ചത്ത്.

 
At 7:31 PM, Anonymous Anonymous said...

തൂക്കണാംകുരുവിയെ വെടിവക്കാന്‍ ബോഫോഴ്സ്‌ പീരങ്കിയൊന്നും വേണ്ടല്ലോ അനോണീ?

 
At 7:32 PM, Anonymous Anonymous said...

പേരില്‍ ഒരു വാലുള്ളതു കൊണ്ടുമാത്രം ആരെയും ബ്രാന്റ്റ് ചെയ്യേണ്ടതില്ല. വിഷയം ബ്ലോഗിന്റെയും ബ്ലോഗരുടെയും രാഷ്ട്രീയമാണ്.

പുലിക്കൂട്ടില്‍ അകപ്പെട്ട മാന്‍ നിഷ്പക്ഷത ചമയുന്നത് കാപട്യമാണ്. അവിടെ നിഷ്പക്ഷത പാലിക്കുന്നത് പുലിയെ സഹായിക്കല്‍ മാത്രമാണ്. അതായത് രാഷ്ട്രിയമില്ലാത്ത നിഷ്പക്ഷന്റെ നിലപാട്. അതിനാല്‍ ഞാന്‍ ഇവിടെ പ്ക്ഷം ചേരുകയാണ്. അബലയുടെ പ്ക്ഷം.

ഞങ്ങള്‍ സ്ത്രീകള്‍ എന്നും മേലാളന്റെ ‘കാളമേച്ചിലിനുള്ള’ പുറങ്ങള്‍ മാത്രമായിരുന്നു. ഞങ്ങളുടെ പുരുഷന്മാര്‍ക്ക് അതില്‍ വല്ലാതൊന്നും കുണ്ഠിതമുണ്ടായിരുന്നില്ല., കാരണം അവരുടെ രാഷ്ട്രീയം അതിനനുകൂലമായിരുന്നു. തുറന്നുപറയാം, നമ്പൂരിയെ സന്തോഷിപ്പിച്ചാല്‍ അവര്‍ക്ക് ലാഭമുണ്ടായിരുന്നു. എന്നാല്‍ നമ്പൂരി കുടുംബങ്ങളിലെ കുട്ടിക്കാവുകളുടെ അവസ്ഥ മറ്റൊന്നായിരുന്നു. അവര്‍ക്ക് വേളികള്‍ അപൂര്‍വ്വമായിരുന്നു. ശരീരത്തിന്റെ ആവശ്യങ്ങള്‍ ഞങ്ങള്‍ ആവശ്യങ്ങളായി തന്നെ നിന്നു. പുരുഷമാര്‍ക്ക് എവിടെയും സംബന്ധം ആവാമായിരുന്നു. മേലാളന്റെയും കീഴാളന്റെയും സ്ത്രീകള്‍ക്ക് അവഗണന തന്നെയായിരുന്നു.
ഇപ്പോ‍ഴും അവസ്ഥക്ക് മാറ്റമൊന്നുമില്ല. മറ്റൊരു രൂപത്തിലെന്നുമാത്രം. മേലാളനായാലും കീഴാളനായാലും, പണമുണ്ടെങ്കില്‍, അധികാരമുണ്ടെങ്കില്‍, അത് പ്രകടിപ്പിക്കുന്നത് സ്ത്രീകളുടെ ‘പുറ’ങ്ങളില്‍ , അവളുടെ അവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് മാത്രമാണ്. പണ്ടതിന് സാമൂഹ്യമായൊരു മാനം ചാര്‍ത്താന്‍ സമൂഹം ശ്രമിച്ചിരുന്നെങ്കില്‍ ഇന്നതിന്, സാമ്പത്തികമായൊരു പ്രത്യയശാസ്ത്രപൂരണം അത്രയേയുള്ളൂ.

പോയകാല സാമൂഹ്യസ്ഥിതിയില്‍ ഊറ്റം കൊള്ളുന്നവരും, തിരിച്ചുവന്നാല്‍ തരക്കേടില്ലെന്ന് നിനച്ചിരിക്കുന്നവര്‍ക്കും ഏത് രാഷ്ട്രീയമാണെന്ന് തിരിച്ചറിയാന്‍ അധികം ബുദ്ധി വേണമെന്നില്ല., അവരേത് വര്‍ണ്ണമായാലും, സ്ത്രീകള്‍ക്കെതിരായിരിക്കും. ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചു., പക്ഷെ പുരുഷന്റെ മനസ്സിനുമാത്രം ഒരുവികാസവും സംഭവിച്ചില്ല. സംഭവില്ക്കുകയും ഇല്ല. പോയകാല മധുരസ്മരണകളിലും, വരാനിരിക്കുന്ന വസന്തത്തിലും സ്ത്രീക്കുമുകളില്‍ നടത്തിയ അധിനിവേശത്തിന്റെ കണക്കെടുക്കുകയാണ് അവനെന്നും.

സുലോചന, ദുബൈ.

 
At 7:36 PM, Blogger രാജ് said...

Disclaimer: മൂത്രത്തിലെ കല്ല്‌, കൊങ്ങയ്ക്കുപിടിക്കുക എന്നീ പ്രയോഗങ്ങള്‍ ‘എതിര്‍ വാദം കൊണ്ടുവരിക’ എന്ന അര്‍ത്ഥത്തില്‍ മാത്രമാണു് ഉപയോഗിച്ചിരിക്കുന്നതു്. മൂത്രത്തിലെ കല്ല് ‘അല്ലറ ചില്ലറ എതിര്‍വാദങ്ങള്‍’ കൊങ്ങയ്ക്കു പിടുത്തം ‘ബഢാ എതിര്‍വാദങ്ങള്‍’ എന്നര്‍ഥം ;)

അല്ലാതെ ആരുടേയും കിഡ്ണിയില്‍ കല്ലു വിതറാനോ കൊങ്ങയ്ക്കു പിടിക്കാനോ ഈയുള്ളവനു ഭാവമില്ലെന്നു അറിയിച്ചുകൊള്ളുന്നു.

 
At 7:46 PM, Blogger മഹേഷ് said...

കാര്യങ്ങള്‍ സഞ്ജയന്‍ പറഞ്ഞേടത്തേക്ക് പുരോഗമിക്കുകയാണ്. നാട്ടിന്‍പുറത്തെ ചായക്കടയില്‍ നിന്നും ബഹുദൂരം പോയിരിക്കുന്നു.

ഇതിനിടയില്‍ ,സുലോചനയുടെ ഇടപെടല്‍ ശ്രദ്ധേയമായി. പ്രാന്തവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളുടേയും സ്വരങ്ങള്‍ പുറത്തുവരാനാവശ്യമായത്,ആദ്യം തന്നെ,ജനാധിപത്യബോധമാണ്,മനുഷ്യാകാശത്തെക്കുറിച്ചുള്ള ധാരണകളാണ്.

നൂറ്റിപ്പതിനൊന്ന് കമനന്റുകളിലൂടെ കടന്നു പോകുമ്പോള്‍ നമ്മുക്കു കാണാനാകാത്തതും മേല്പറഞ്ഞ ബോധവും ധാരണകളുമാണ്.

പ്രബുദ്ധത,പുരോഗമനം,നവോത്ഥാനം,സംസ്കാരം എന്നൊക്കൊ വിളിച്ചുകൂവുന്ന ഒച്ച ചിലമ്പിച്ചതാണ്. അത് ഉള്ളു പൊള്ളയായ ഒരു ചെണ്ടയുടെ ശബ്ദം മാത്രമാകുന്നു.

 
At 9:13 PM, Anonymous Anonymous said...

ച്ചേ!! ഇഷ്ടമായില്ലെങ്കില്‍ പരസ്യമായി തെറിയെഴുതരുത് ഇഞ്ചിപ്പെണ്ണേ.

 
At 10:24 PM, Blogger vimathan said...

"പോയകാല സാമൂഹ്യസ്ഥിതിയില്‍ ഊറ്റം കൊള്ളുന്നവരും, തിരിച്ചുവന്നാല്‍ തരക്കേടില്ലെന്ന് നിനച്ചിരിക്കുന്നവര്‍ക്കും ഏത് രാഷ്ട്രീയമാണെന്ന് തിരിച്ചറിയാന്‍...”
സുലോചനാ, നന്നായി. യഥാര്‍ത്ഥ സ്ത്രീപക്ഷം. താങ്കളുടെ ഇടപെടലുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

 
At 8:42 AM, Blogger nalan::നളന്‍ said...

ശാസ്ത്രവും സാങ്കേതിക വിദ്യയും വികസിച്ചു., പക്ഷെ പുരുഷന്റെ മനസ്സിനുമാത്രം ഒരുവികാസവും സംഭവിച്ചില്ല. സംഭവില്ക്കുകയും ഇല്ല.

അതു കലക്കി..
മനസ്സീന്നു feminine qualities ഒക്കെ എടുത്തു കളയനമെന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ഇനി അതാവുമോ ഈ മുരടിപ്പിനു കാരണം.

 
At 3:17 PM, Blogger Roby said...

കെ ജി എസിന്റെ ഒരു കവിത ഓര്‍മ്മ വന്നു...

ഒരു കഷണ്ടിക്കാരന്‌ മറ്റൊരു കഷ്ണ്ടിക്കാരനോട്‌ ഒന്നും ഒളിക്കാനില്ല.
ഒരു കത്തിയോ ഒരു തേറ്റയോ എല്ലാവരും കൊണ്ടു നടക്കുന്നു.

ഇതാ കള്ളന്‍ ഇതാ ജാരന്‍
ഇതാ പിരിവുകാരോ വിരുന്നുകാരോ വരുന്നെന്ന്‌
ഒരു പട്ടി എപ്പോഴും തന്റെ സത്യം അപ്പാടെ വിളിച്ചു പറയുന്നു.
ഒരു പട്ടി പോലുമാകാതെ, ഒന്നു കുരയ്ക്കാനാകാതെ,
ആട്ടാന്‍ ഒരു വാലു പോലുമില്ലാതെ,
ഈ സൌധങ്ങളില്‍ നാമൊക്കെ ചീഞ്ഞു നാറുന്നു.

ഇനി, ബ്ളോഗിന്റെ രാഷ്ട്രീയം ഞാന്‍ പറയാം...

ഇവിടെയുണ്ട് ഞാന്‍ എന്നറിയിക്കുവാന്‍
മധുരമായൊരു കൂവല്‍ മതി...
ഇവിടെയുണ്ടായിരുന്നുവെന്നറിയിക്കുവാന്‍
വെറുമൊരിളം തൂവല്‍ താഴെയിട്ടാല്‍ മതി...
(ലളിതം: പി. പി. ആര്‍, തിരമൊഴി ബ്ളോഗിന്റെ നാഥന്‍)

കൂവാനറിയാത്ത, താഴെയിടാന്‍ തൂവലില്ലാത്ത എന്നെപ്പോലുള്ളവര്‍ക്കൊരിടം

അതാണു ബ്ളോഗ്‌.

 
At 12:14 PM, Blogger paarppidam said...

ശ്രീ പെരിങ്ങോടന്റെ ആദ്യപോസ്റ്റിനോട്‌ യോജിക്കുന്നു. അതോടൊപ്പം ഒന്നുകൂടി ഇന്ന് രാഷ്ട്രീയം ഒരു തൊഴില്‍ മേഘലയായും ബിസിനസ്സായും അധ്‌:പതിച്ചിരിക്കുന്നു.കര്‍ഷകരും ചെറുകിട കച്ചവടക്കാരും ആത്മഹത്യ ചെയ്യുന്ന കേരളത്തില്‍ ഒരു രാഷ്ട്രീയക്കാരനും ആത്മഹത്യചെയ്യുന്നില്ല എന്നത്‌ എന്താണ്‌ അര്‍ഥമാക്കുന്നത്‌.പ്രത്യേകിച്ച്‌ തൊഴില്‍ ഒന്നും ഇല്ലാത്ത ഇന്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനുള്ള തുക എവിടെ നിന്നു ലഭിക്കുന്നു. ഇതു വിരല്‍ ചൂണ്ടുന്നത്‌ അഴിമതിതുറന്നിടുന്ന സാമ്പത്തിക സ്രോതസ്സുകളിലേക്കാണ്‌.ഇവര്‍ നയിക്കുന്ന ആര്‍ഭാടജീവിതവും ആര്‍ജിക്കുന്ന സ്വത്തും എവിടെ നിന്നെന്ന ചോദ്യത്തിന്‌ ഉത്തരം വളരെ ലളീതം. ഇതേക്കുറിച്ച്‌ ഒരു സജീവ ചര്‍ച്ചയും ജനങ്ങള്‍ക്ക്‌ ഒരു അവഭോധവും വേണമെന്നത്‌ അത്യാവശ്യമാണ്‌. സമൂഹത്തെ ഒരേസമയം ചൂഷണം ചെയ്യുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഇക്കൂട്ടരെ നമ്മള്‍ എന്തിനു ചുമക്കണം.

 
At 1:17 AM, Blogger Unknown said...

൦രുവധി ദിനമായതിനാല്‍ ഈ ചര്‍ച്ചയിലേക്ക്‌ കടക്കാന്‍ കഴിഞ്ഞത്‌ ഇപ്പോഴണ്‌. രാഷ്ട്രീയത്തെ ഇന്ത്യയിലെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെടുത്തിയില്ല എന്നതാണ്‌ ഇടതുപക്ഷത്തിണ്റ്റെ പരാജയത്തിന്‌ ഒരു പ്രധാന കാരണമെന്ന നിരീക്ഷണം എവിടെയോ വായിച്ചത്‌ ഓര്‍മ്മ വന്നു ഈ ചര്‍ച്ചയുടെ ആദ്യഭാഗം വായിച്ചപ്പോള്‍. അതിനുശേഷം ശ്രദ്ധേയമായി തോന്നിയത്‌ സുലോചനയുടെ അഭിപ്രായമാണ്‌. ജാതിവ്യവസ്ഥയിലെ താഴേക്കിടയിലുള്ളവരെ നന്നായി അധിക്ഷേപിക്കാനും അവര്‍ക്ക്‌ മുന്നേറാന്‍ ലഭിച്ച അവസരത്തെ ഉപയോഗിച്ചില്ലെന്നും ഒക്കെയുള്ള കമണ്റ്റ്‌ കണ്ടു. നൂറ്റാണ്ടുകള്‍ അടിച്ചേല്‍പ്പിച്ച ഒരു ദാസ്യ മനസ്സില്‍ നിന്നും പുറത്തുകടക്കാന്‍ അര നൂറ്റാണ്ട്‌ മതി എന്നാണോ ചങ്ങാതി ഉദ്ദേശിച്ചത്‌. അത്‌ കഴിയുന്നവര്‍ അപൂര്‍വം ചിലര്‍ ഉണ്ടാകും എന്നല്ലാതെ. ഇപ്പോഴും ഒരു ദളിതന്‍ ഉയര്‍ന്ന ജോലിയിലിരുന്നുകൊണ്ട്‌ നമ്മോട്‌ നിയമപ്രകാരം പെരുമാറിയതില്‍ അയാളുടെ ഉള്ളിലെ ജാതിയുടെ ധാര്‍ഷ്ട്യം കാണുകയും അല്ലാത്ത ഒരാള്‍ അതിനെക്കാള്‍ മോശമായി പെരുമാറിയാല്‍ അതില്‍ അയാളുടെ ജോലിയുടെ അഹങ്കാരം മാത്രം കാണുകയും ചെയ്യുന്ന നമ്മുടെയൊക്കെ ഉളില്‍ നിന്ന് ഇപ്പോഴും ജാതിപിശാച്‌ ഇറങ്ങി പോയിട്ടില്ല. അതുകൊണ്ടാണല്ലോ ഇടതുപക്ഷത്തിണ്റ്റെ രാഷ്ട്രീയത്തില്‍ തുടങ്ങിയ ചര്‍ച്ച ജാതികളുടെ പൂറ്‍ണ വിശദാംശങ്ങളിലേക്ക്‌ കടന്നു പോയത്‌. സുലോചന പറഞ്ഞതിനോട്‌ പൂറ്‍ണമായി യോജിക്കുന്നു. ഒപ്പം മറ്റൊന്നുകൂടി. ഏതൊരു പ്രവര്‍ത്തിയിലും രാഷ്ട്രീയമുണ്ട്‌. അത്‌ പൊതുസമൂഹത്തിന്‌ അനുകൂലമോ പ്രതികൂലമോ എന്ന് മാത്രമാണ്‌ ചിന്തിക്കേണ്ടത്‌. അറിവിണ്റ്റെ അധികാരവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇന്ന് നമ്മള്‍ ബൂലോകവാസികള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ കാണിച്ച ഔത്സുക്യത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്‌. പക്ഷേ ഏതൊരു രാഷ്ട്രീയവും വലതുപക്ഷമോ ഇടതുപക്ഷമോ എന്നല്ല എത്ര ജനപക്ഷമാണ്‌ എന്നാണ്‌ നിരീക്ഷിക്കേണ്ടത്‌ എന്നാണ്‌ എണ്റ്റെ അഭിപ്രായം. സ്വാഭാവികമായും കുറെയെങ്കിലും ജനപക്ഷമാകുന്നത്‌ പ്രഖ്യാപിത ഇടതുപക്ഷത്തിണ്റ്റെ ചെയ്തികളാണ്‌ എന്ന് നിരീക്ഷിക്കാതെ വയ്യ. ഇനിയും കുറേക്കൂടി എഴുതാനുണ്ട്‌. ഇപ്പോള്‍ സ്മയമില്ലാത്തതിനാല്‍ നിറ്‍ത്തുന്നു.

 
At 2:14 AM, Anonymous Anonymous said...

"നാരായണാ,കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലെ നവോത്ഥാനത്തിന് ഒരു സംഭാവനയും നല്കിയിട്ടില്ല.നമ്പൂതിരിപ്പാട് ആവര്‍ത്തിച്ച് എഴുതിയ അസംബന്ധങ്ങള്‍ അനുയായികള്‍ പാടിനടന്ന് അങ്ങനെയൊരു തെറ്റിദ്ധാരണ കേരളത്തില്‍ നിലനില്ക്കുന്നുണ്ട്."

ഒരു നല്ല തമാശ വായിച്ച സുഖമുണ്ട്‌ മുകളിലെ വരികള്‍ വായിച്ചപ്പോള്‍.

ചരിത്രം മറന്നുകൊണ്ടുള്ള വൃഥാ വാചമടി എന്നതിനപ്പുറം ഇതൊന്നുമല്ല. ഒരു തെളിവും നല്‍കേണ്ട എങ്കില്‍ ആരെക്കുറിച്ചും ഇതുപോലെ പറയാം. ഇടതുപക്ഷം എന്ന പേരില്‍ എഴുതുന്ന വ്യക്തിയുടെ ബ്ലോഗിനു പുറത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനം എന്ത് എന്ന് അറിയുവാന്‍ ആഗ്രഹമുണ്ട്‌.(പ്രൊഫൈലില്‍ നോക്കിയപ്പോള്‍ ഒരു വിവരവും ചേര്‍ത്തതായി കണ്ടില്ല). സി.പി.എം നിലപാടല്ലാത്ത ഇടതുപക്ഷ നിലപാടെന്നോ മറ്റോ ഒരു പ്രയോഗം ഇതിലൊരിടത്ത് കണ്ടു. ആ നിലപാട് ഏതുരീതിയിലാണ് പ്രയോഗത്തില്‍ വരുത്തുവാന്‍ പൊകുന്നത്, അല്ലെങ്കില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം. ആ ഇടതുപക്ഷത്തിന്റെ ബ്ലോഗിനു പുറത്തുള്ള പ്രവര്‍ത്തനം എന്ത്, അതുകൊണ്ട് കേരള ജനതക്കുണ്ടായ മെച്ചം എന്ത്? അറിയുവാന്‍ ആഗ്രഹമുണ്ട്. എന്തായാലും ചാരുകസേരയില്‍ കിടന്നോ, കമ്പ്യൂട്ടറിന്റെ മുന്നിലിരുന്നോ ഇടതുപക്ഷപ്രയോഗം നടത്തുന്നവരേക്കാള്‍ കേരളത്തിനാവശ്യം സി.പി.എം ഉള്‍പ്പെടുന്ന ‘വ്യവസ്ഥാപിത ഇടതുപക്ഷത്തെ’ത്തന്നെയാണ്. എന്നും അങ്ങിനെ ആയിരുന്നു താനും. എല്ലാ ‘യഥാര്‍ത്ഥ ഇടതുപക്ഷ‘ങ്ങളും വലതുപക്ഷത്തെ സഹായിച്ച ചരിത്രമെയുള്ളൂ...

 
At 4:41 PM, Blogger മഹേഷ് said...

നമ്മുടെ നാട്ടിലെ മുഖ്യധാരാഇടതുപക്ഷ വിശ്വാസികള്‍ മുഖ്യമായും രണ്ടു തരക്കാരാണ്:
ഒന്ന്.ശുദ്ധന്മാര്‍. ഇത്തരക്കാര്‍ പാര്‍ട്ടിയാണ് ലോകം എന്നു കരുതുന്നവരാണ്. മാര്‍ക്സിസം,ലെനിനിസം,സിദ്ധാന്തങ്ങള്‍ എന്നിവയൊന്നും ഇത്തരം ശുദ്ധാത്മാക്കളുടെ ആലോചനയിലേ വരില്ല. അതിനാല്‍ പാര്‍ട്ടിക്കാര്യം ചര്‍ച്ചചെയ്തും പാര്‍ട്ടി ചെയ്യുന്ന അസംബന്ധങ്ങളെ നീതീകരിച്ചും ലോകം മുഴുവനും പാര്‍ട്ടിക്ക് ശത്രുക്കളാണെന്നും അവരെ കരുതിയിരിക്കണമെന്നു കരുതിയും ജീവിക്കും.
രണ്ട്.കാര്യസാദ്ധ്യക്കാര്‍.ഇവരാണ് മിടുക്കന്മാര്‍.തരംപോലെ കാര്യം കാണാനായി നേതാക്കളെ സ്തുതിച്ചും വൃത്തികെട്ട കങ്കാണിപ്പണിചെയ്തും കാലം കഴിക്കും. ഇവര്‍ക്കും മാര്‍ക്സിസം,ലെനിനിസം,സിദ്ധാന്തങ്ങള്‍ എന്നിവയുമായൊന്നും ഒരു ബന്ധവുമില്ല.സ്വന്തം കാര്യങ്ങള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കുന്നവര്‍ എന്ന നിലയിലും പാര്‍ട്ടി ഇവരെ തള്ളിപ്പറയുന്നില്ല എന്ന നിലയിലുമാണ് ഇത്തരക്കാര്‍ കമ്യൂണിസ്റ്റുകളും ഇടതുപക്ഷവുമാകുന്നത്.‍
സി.പി.എം ഒരു വിപ്ളവപാര്‍ട്ടിയാണെന്നും അതില്‍ കാറ്റും വെളിച്ചവും കടക്കരുത് എന്നൊക്കെ എം.എന്‍.വിജയന്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ വികാരം കൊള്ളുന്ന തമാശക്കാരാണ് രണ്ടു വിഭാഗക്കാരും.
ശ്രീമാന്‍ മൂര്‍ത്തി ഏതു വിഭാഗത്തിലാണെന്നു സ്വയംവിമര്‍ശനം നടത്തി കണ്ടെത്തട്ടെ.
ബാക്കി ചര്‍ച്ച അതിനു ശേഷമാകാം.നാളെ ലോകം അവസാനിച്ചു പോവുകയൊന്നുമില്ല.ആവശ്യത്തിന് സമയമുണ്ട്.

 
At 8:20 PM, Anonymous Anonymous said...

അമിതമായി ലളിതവത്ക്കരിക്കപ്പെട്ട ചില സിദ്ധാന്തങ്ങള്‍ എന്നേ പറയാനുള്ളൂ..‘മുഖ്യധാരാ ഇടതുപക്ഷം‘ ശുദ്ധഗതിക്കാരോ കാര്യസാദ്ധ്യക്കാരോ മാത്രമെന്നു പറഞ്ഞാല്‍ മാത്രമേ “യഥാര്‍ത്ഥ ഇടതുപക്ഷത്തിന്“ നില്ക്കാനെങ്കിലുമുള്ള തറ കിട്ടൂ..പ്രയോഗിക്കാത്ത സിദ്ധാന്തത്തിന് ഗ്രന്ഥശാലകളിലെ ചില്ലലമാറകളില്‍ വിശ്രമിക്കാന്‍ മാത്രമേ കഴിയൂ എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ...പാകപ്പിഴകളോടെയാണെങ്കിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്ന ‘മുഖ്യധാരാ ഇടതുപക്ഷത്തെ”ത്തന്നെ യാണ് നമുക്കാവശ്യം അല്ലെങ്കില്‍ കൂടുതല്‍ ആവശ്യം എന്ന് ഒന്നു കൂടി പറഞ്ഞുറപ്പിക്കട്ടെ..വിമര്‍ശനം വേണ്ടെന്നോ അരുതെന്നോ ആരും പറഞ്ഞില്ല. ചരിത്രം മറന്നുകൊണ്ടുള്ള കാടടപ്പന്‍ വെടി വേണ്ടെന്നേ പറഞ്ഞുള്ളൂ..എന്റെ ചോദ്യത്തിന് താങ്കള്‍ ഉത്തരം പറഞ്ഞില്ല, തെളിവുകള്‍ ഒന്നും അവതരിപ്പിച്ചില്ല.‘മുഖ്യധാരാ ഇടതുപക്ഷത്തെ’ ‘നന്നാക്കാന്‍‘ നോക്കി വലതുപക്ഷത്തെ സഹായിക്കുന്ന രീതിയെയാണ് എതിര്‍ക്കുന്നത് എന്നു കൂടി സൂചിപ്പിച്ചുകൊള്ളട്ടെ.

 
At 9:08 PM, Blogger മഹേഷ് said...

മൂര്‍ത്തിയുടെ പ്രൊഫൈല്‍ എവിടെയാണ്?

ഇടതു പക്ഷത്തിന്റെ പ്രൊഫൈലില്‍ കൂടുതല്‍ വിവരങ്ങളൊന്നും കാണാതെ അന്വേഷിക്കുന്നയാള്‍ക്ക് പ്രൊഫൈലുമില്ല,സ്വയംവിമര്‍ശനസന്നദ്ധതയുമില്ല.

ശൂദ്ധന്മാരും കാര്യസാദ്ധ്യക്കാരും ചേരിതിരിഞ്ഞ് കേരളത്തില്‍ വിപ്ലവം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മൂര്‍ത്തിക്കറിയാമോ?

ധൃതി പിടിക്കേണ്ട. സ്വയംവിമര്‍ശനം കഴിഞ്ഞ് അവനനവന്‍ എവിടെ നില്ക്കുന്നുവെന്ന് മനസ്സിലാക്കി വരിക.

ബാക്കി അപ്പോള്‍ പറയാം.

 
At 11:24 PM, Blogger കൈയൊപ്പ്‌ said...

‘ഇടതുപക്ഷം’ എന്ന തലവാചകത്തില്‍ കുറിപ്പുകളെഴുതുന്ന ഈ ‘ഇട‘ത്തിന്റെ പക്ഷം എവിടെയാണെന്ന് പതിവു പോലെ ഈ പോസ്റ്റും സംശയിപ്പിക്കുന്നു. പ്രശ്നങ്ങളിലുള്ള നിലപാടില്ലായ്മയാണ് ഈ പോസ്റ്റിലും കാണുന്നത്. ഈ കുറിപ്പ് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സമകാലിക കേരള പരിപ്രേക് ഷ്യത്തില്‍ നിന്നുള്ള വിലയിരുത്തല്‍‍ അല്ല!

കേരള നവോദ്ധാനത്തെക്കുറിച്ച്:

നവോദ്ധാനം ഒരു ഏകമാന പ്രതിഭാസമാണു എന്ന ധാരണയാവാം, ‘ആവി എഞ്ചിന്‍ കണ്ടു പിടിച്ചതാര്’ എന്ന് ചോദിക്കുന്നതു പോലെ നവോദ്ധാനത്തിനു പിന്നില്‍ ആര് എന്ന തര്‍ക്കത്തിനാധാരം. ഇത് പരിഹരിക്കാന്‍ നവോദ്ധാന ശ്രമങ്ങളെ കുറച്ചുകൂടി ലളിതമായി സമീപിക്കാം.

1) ജാതീയതയെ തൂത്തെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍.
2) ജന്മിത്തത്തിനെതിരായ സമരവും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പ്രക്ഷോഭം.
3) സാമ്പത്തിക അസമത്വത്തെ ഉടച്ചു വാര്‍ക്കല്‍
4) ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവയുടെ ജനകീയവത്കരണം.
5) അധികാര വികേന്ദ്രീകരണം.

1) വൈകുണ്ഡസ്വാമി (1809-1851) അയ്യങ്കാളി, ശ്രീനാരായണ ഗുരു, വക്കം അബ്ദുല്‍ ഖാദര്‍ മൌലവി, പൊയ്കയില്‍ യൊഹന്നാന്, വിദ്യാദിരാജ ചട്ടമ്പി സ്വാമികള്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരിലൂടെ ശക്തികൊണ്ടതാണു നവോദ്ധാനത്തിന്റെ ആദ്യ ഘട്ടങ്ങള്‍. ജാതി വിരുദ്ധ സമരവും അവര്‍ണരെ പുനരുദ്ധരിക്കലുമായിരുന്നു ഈ ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയുടെ സ്ഥാപകന്‍ ശ്രീനാരായണ ഗുരുവിന്റെ ഒരു ശിഷ്യനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ വളര്‍ച്ചക്ക് അടിത്തറ നല്‍കിയതിനു ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് പരസ്യ മായി സമ്മതിച്ചിട്ടുണ്ട്.

2) മലബാറിലെ കാര്‍ഷിക കലാപവും (1910-40)ജന്മിത്തവീരുദ്ധ സമരവും തൊഴിലാളി മൂവ്മെന്റ്റും ജാതി വിരുദ്ധ മുദ്രാവാക്യം കൂടി ഉയര്‍ത്തിയതായിരുന്നു. മലബാര്‍ കലാപം ഒരേ സമയം ജന്മിത്തവിരുദ്ധ സമരവും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവുമാണെന്ന നിലപാടാണു‍ കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ടത്. 30 കളിലും 40 കളിലും സജീവമായ ട്രേഡ് യൂണിയന്‍-കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ജാതിവിരുദ്ധ പോരാട്ടങ്ങളെ രാഷ്ട്രീയവത്കരിച്ചു കൊണ്ടുകൂടിയായിരുന്നു എന്ന സത്യം ‘ഇടതുപക്ഷം’ എന്ന സുഹ്ര്ത്തിനു നിഷെധിക്കാനാവുമോ? ഈ സമരങ്ങളെയും ഇതിന്റെ ചുവടു പറ്റിയ വയലാറും പുന്നപ്രയുമടങ്ങുന്ന കമ്യൂണിസ്റ്റ് പോരാട്ടങ്ങളെപോലും കേരള നവോദ്ധാനത്തിന്റെ ഭാഗമായി കാണാനാവാത്ത ‘ഇടതുപക്ഷം’ എന്ന എഴുത്തുകാരന്‍ ഏതു ഇടതുപക്ഷ നിലപാടിനെയാവോ പ്രതിനിധാനം ചെയ്യുന്നത്!

3) താഴെതട്ടില്‍ വരെ സജീവമായ കര്‍ഷക- തൊഴിലാളി സംഘടനകള്‍ 57 മുതലിങ്ങോട്ടുള്ള സര്‍ക്കാര്‍ നിലപാടുകളെ നയിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. വലതുപക്ഷ ഗവണ്മെന്റുകള്‍ പോലും സേവന മേഖലകളിലെ ഇടപെടലുകള്‍ തുടര്‍ന്നു പോന്നത് (എ.ഡി.ബിക്കും മുന്‍പ്!) ഇത്തരം സംഘടനകളുടെയും അവ സ്ര്ഷ്ടിച്ച സാമൂഹികാവബോധത്തിന്റെയും സാന്നിദ്ധ്യഫലമായിട്ടാണു.

4) കേരളത്തിന്റെ സവിശേഷമായ സാമൂഹിക വളര്‍ച്ചയെക്കുറിച്ച് എഴുതിയ അമര്‍ത്യാ സെന്‍ എടുത്തു പറഞ്ഞ ഒരു വസ്തുതയുണ്ട്- വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണമാണത്. 1817-ല്‍ റാണി ഗൌരി പാര്‍വതി ഭായി ഒരു അപൂര്‍വ്വ വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ തുടക്കം കുറിച്ച സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം ജനകീയമാകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി അടങ്ങുന്ന പുരോഗമന ജനാധിപത്യ ശക്തികളുടെ ഇടപെടലുകളിലൂടെയാണെന്ന കാര്യം വിസ്മരിക്കരുത്. കമന്റില്‍ ഒരിടത്ത് എസ്.എഫ്.ഐ. യെ പരാമര്‍ശിച്ചു കണ്ടു. ഒരു കാലത്ത് കേരളത്തിലെ കാമ്പസ് വരാന്തകള്‍ അരാജകവാദികളുടെയും മയക്കു മരുന്ന് മാഫിയകളുടെയും വിഹാരകേന്ദ്രമായിരുന്നുവെങ്കില്‍ ഇന്ന് ഒരു പെ‍ണ്‍കുട്ടിക്ക് ഒറ്റയ്ക്ക് കാമ്പസ് വരാന്തയിലൂടെ നടക്കാനും ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാ‍നുമുള്ള അന്തരീക്ഷം സ്ര്ഷ്ടിച്ചത് ഈ സംഘടനയുടെ സാന്നിദ്ധ്യം തന്നെയാണു.

ജാതീയത, ജന്മിത്തം, സാന്മ്രാജ്യത്വം, സാമ്പത്തിക അസമത്വം എന്നീ ദു:സ്ഥിതികളെ രാഷ്ട്രീയ കാഴ്ചപാടില്‍ സമീപിക്കുക എന്നതായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നയം. നമ്പൂതിരി സമുദായം, ക്ഷേത്രാചാരങ്ങള്‍, ജന്മിത്വം, സവര്‍ണ്ണ- അവര്‍ണ്ണ വേര്‍തിരിവുകള്‍, തൊഴിലാളി സമരങ്ങള്‍ തുടങ്ങിയ പ്രശ്നപരിസരങ്ങളിലെ കമ്യൂണിസ്റ്റ് നിലപാടുകള്‍ ഇവയെല്ലാം പുതിയ പൊതു സമൂഹസ്ര്ഷ്ടിയുടെ സമരമുഖങ്ങള്‍ തന്നെയാണു എന്ന കാഴ്ച്കപ്പാടോടെയായിരുന്നു. നവോദ്ധാനത്തിന്റെ പൊതുധാരയും ഈ സമഗ്രതയാണു. ഓരോന്നിനും പൊതുവായ ഉദാഹരണങ്ങള്‍ വേണമെങ്കില്‍ ഒരു പോസ്റ്റിടാം.

ഐക്യകേരള രൂപീകരണം തൊട്ടിങ്ങോട്ടുള്ള മാറ്റങ്ങള്‍ക്ക് ഇ.എം.എസ് ആണു കാരണക്കാരന്‍ എന്ന വാദം അതിശയോക്തി നിറഞ്ഞതാണു. ഭാഷാടിസ്ഥാനത്തില്‍ ഇന്ന് നിലവിലുള്ള ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യക്കാരുടെ മുന്‍ നിരയീല്‍ ഇ.എം.എസുണ്ടായിരുന്നല്ലോ. ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്കരണം നടപ്പാക്കിയ ഭരണസാരഥ്യവും അദ്ദേഹത്തിന്റേതാണെന്നറിയാമല്ലോ. എന്നാല്‍ ഇ.എം.എസിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെ പുതിയ കാലത്തില്‍ പരിശോധിക്കാതെ (അതദ്ദേഹം നിരന്തരം ചെയ്തു പോന്ന ഒരു ചര്യ കൂടിയാണു) അദ്ദേഹത്തെ വിഗ്രഹവത്കരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടുകള്‍ക്ക് തന്നെ വിരുദ്ധമാണു.

ശ്വസിക്കുന്ന വായുവില്‍ പോലും രാഷ്ട്രീയമുണ്ടെന്നു വിശ്വസിക്കുന്നവനാണു ഇന്നു കാലികത നിലനിര്ത്തു‍ന്ന രാഷ്ട്രീയക്കാരന്‍. ആദിവാസി പ്രശ്നങ്ങളും പരിസ്ഥിതിയും മുതല്‍ ആണവോര്‍ജം വരെയുള്ള വിഷയങ്ങളി‍ല്‍ തൊട്ട് ഉടുവസ്ത്രത്തില്‍വരെ ഇടതുപക്ഷ നിലപാടിന്റെ പ്രതിഫലനങ്ങള്‍ കണ്ടെത്താം. ഈ ബോധം കേവല തെരഞ്ഞെടുപ്പ് ഗുസ്തികളുടെ ഉല്പന്നവുമല്ല. ഇതൊന്നും തിരിച്ചരിയാതെ പ്രിയ ‘ഇടതു പക്ഷം’ എന്ന സുഹ്ര്ത്ത നയമില്ലാത്ത ജല്പനങ്ങള്‍ ഇനിയും വിളിച്ചു പറയരുത്.

 
At 11:25 PM, Blogger കൈയൊപ്പ്‌ said...

‘ഇടതുപക്ഷം’ എന്ന തലവാചകത്തില്‍ കുറിപ്പുകളെഴുതുന്ന ഈ ‘ഇട‘ത്തിന്റെ പക്ഷം എവിടെയാണെന്ന് പതിവു പോലെ ഈ പോസ്റ്റും സംശയിപ്പിക്കുന്നു. പ്രശ്നങ്ങളിലുള്ള നിലപാടില്ലായ്മയാണ് ഈ പോസ്റ്റിലും കാണുന്നത്. ഈ കുറിപ്പ് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സമകാലിക കേരള പരിപ്രേക് ഷ്യത്തില്‍ നിന്നുള്ള വിലയിരുത്തല്‍‍ അല്ല!

കേരള നവോദ്ധാനത്തെക്കുറിച്ച്:

നവോദ്ധാനം ഒരു ഏകമാന പ്രതിഭാസമാണു എന്ന ധാരണയാവാം, ‘ആവി എഞ്ചിന്‍ കണ്ടു പിടിച്ചതാര്’ എന്ന് ചോദിക്കുന്നതു പോലെ നവോദ്ധാനത്തിനു പിന്നില്‍ ആര് എന്ന തര്‍ക്കത്തിനാധാരം. ഇത് പരിഹരിക്കാന്‍ നവോദ്ധാന ശ്രമങ്ങളെ കുറച്ചുകൂടി ലളിതമായി സമീപിക്കാം.

1) ജാതീയതയെ തൂത്തെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍.
2) ജന്മിത്തത്തിനെതിരായ സമരവും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പ്രക്ഷോഭം.
3) സാമ്പത്തിക അസമത്വത്തെ ഉടച്ചു വാര്‍ക്കല്‍
4) ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവയുടെ ജനകീയവത്കരണം.
5) അധികാര വികേന്ദ്രീകരണം.

1) വൈകുണ്ഡസ്വാമി (1809-1851) അയ്യങ്കാളി, ശ്രീനാരായണ ഗുരു, വക്കം അബ്ദുല്‍ ഖാദര്‍ മൌലവി, പൊയ്കയില്‍ യൊഹന്നാന്, വിദ്യാദിരാജ ചട്ടമ്പി സ്വാമികള്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരിലൂടെ ശക്തികൊണ്ടതാണു നവോദ്ധാനത്തിന്റെ ആദ്യ ഘട്ടങ്ങള്‍. ജാതി വിരുദ്ധ സമരവും അവര്‍ണരെ പുനരുദ്ധരിക്കലുമായിരുന്നു ഈ ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയുടെ സ്ഥാപകന്‍ ശ്രീനാരായണ ഗുരുവിന്റെ ഒരു ശിഷ്യനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ വളര്‍ച്ചക്ക് അടിത്തറ നല്‍കിയതിനു ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് പരസ്യ മായി സമ്മതിച്ചിട്ടുണ്ട്.

2) മലബാറിലെ കാര്‍ഷിക കലാപവും (1910-40)ജന്മിത്തവീരുദ്ധ സമരവും തൊഴിലാളി മൂവ്മെന്റ്റും ജാതി വിരുദ്ധ മുദ്രാവാക്യം കൂടി ഉയര്‍ത്തിയതായിരുന്നു. മലബാര്‍ കലാപം ഒരേ സമയം ജന്മിത്തവിരുദ്ധ സമരവും ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവുമാണെന്ന നിലപാടാണു‍ കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ടത്. 30 കളിലും 40 കളിലും സജീവമായ ട്രേഡ് യൂണിയന്‍-കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ജാതിവിരുദ്ധ പോരാട്ടങ്ങളെ രാഷ്ട്രീയവത്കരിച്ചു കൊണ്ടുകൂടിയായിരുന്നു എന്ന സത്യം ‘ഇടതുപക്ഷം’ എന്ന സുഹ്ര്ത്തിനു നിഷെധിക്കാനാവുമോ? ഈ സമരങ്ങളെയും ഇതിന്റെ ചുവടു പറ്റിയ വയലാറും പുന്നപ്രയുമടങ്ങുന്ന കമ്യൂണിസ്റ്റ് പോരാട്ടങ്ങളെപോലും കേരള നവോദ്ധാനത്തിന്റെ ഭാഗമായി കാണാനാവാത്ത ‘ഇടതുപക്ഷം’ എന്ന എഴുത്തുകാരന്‍ ഏതു ഇടതുപക്ഷ നിലപാടിനെയാവോ പ്രതിനിധാനം ചെയ്യുന്നത്!

3) താഴെതട്ടില്‍ വരെ സജീവമായ കര്‍ഷക- തൊഴിലാളി സംഘടനകള്‍ 57 മുതലിങ്ങോട്ടുള്ള സര്‍ക്കാര്‍ നിലപാടുകളെ നയിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. വലതുപക്ഷ ഗവണ്മെന്റുകള്‍ പോലും സേവന മേഖലകളിലെ ഇടപെടലുകള്‍ തുടര്‍ന്നു പോന്നത് (എ.ഡി.ബിക്കും മുന്‍പ്!) ഇത്തരം സംഘടനകളുടെയും അവ സ്ര്ഷ്ടിച്ച സാമൂഹികാവബോധത്തിന്റെയും സാന്നിദ്ധ്യഫലമായിട്ടാണു.

4) കേരളത്തിന്റെ സവിശേഷമായ സാമൂഹിക വളര്‍ച്ചയെക്കുറിച്ച് എഴുതിയ അമര്‍ത്യാ സെന്‍ എടുത്തു പറഞ്ഞ ഒരു വസ്തുതയുണ്ട്- വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണമാണത്. 1817-ല്‍ റാണി ഗൌരി പാര്‍വതി ഭായി ഒരു അപൂര്‍വ്വ വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ തുടക്കം കുറിച്ച സാര്‍വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം ജനകീയമാകുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി അടങ്ങുന്ന പുരോഗമന ജനാധിപത്യ ശക്തികളുടെ ഇടപെടലുകളിലൂടെയാണെന്ന കാര്യം വിസ്മരിക്കരുത്. കമന്റില്‍ ഒരിടത്ത് എസ്.എഫ്.ഐ. യെ പരാമര്‍ശിച്ചു കണ്ടു. ഒരു കാലത്ത് കേരളത്തിലെ കാമ്പസ് വരാന്തകള്‍ അരാജകവാദികളുടെയും മയക്കു മരുന്ന് മാഫിയകളുടെയും വിഹാരകേന്ദ്രമായിരുന്നുവെങ്കില്‍ ഇന്ന് ഒരു പെ‍ണ്‍കുട്ടിക്ക് ഒറ്റയ്ക്ക് കാമ്പസ് വരാന്തയിലൂടെ നടക്കാനും ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാ‍നുമുള്ള അന്തരീക്ഷം സ്ര്ഷ്ടിച്ചത് ഈ സംഘടനയുടെ സാന്നിദ്ധ്യം തന്നെയാണു.

ജാതീയത, ജന്മിത്തം, സാന്മ്രാജ്യത്വം, സാമ്പത്തിക അസമത്വം എന്നീ ദു:സ്ഥിതികളെ രാഷ്ട്രീയ കാഴ്ചപാടില്‍ സമീപിക്കുക എന്നതായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നയം. നമ്പൂതിരി സമുദായം, ക്ഷേത്രാചാരങ്ങള്‍, ജന്മിത്വം, സവര്‍ണ്ണ- അവര്‍ണ്ണ വേര്‍തിരിവുകള്‍, തൊഴിലാളി സമരങ്ങള്‍ തുടങ്ങിയ പ്രശ്നപരിസരങ്ങളിലെ കമ്യൂണിസ്റ്റ് നിലപാടുകള്‍ ഇവയെല്ലാം പുതിയ പൊതു സമൂഹസ്ര്ഷ്ടിയുടെ സമരമുഖങ്ങള്‍ തന്നെയാണു എന്ന കാഴ്ച്കപ്പാടോടെയായിരുന്നു. നവോദ്ധാനത്തിന്റെ പൊതുധാരയും ഈ സമഗ്രതയാണു. ഓരോന്നിനും പൊതുവായ ഉദാഹരണങ്ങള്‍ വേണമെങ്കില്‍ ഒരു പോസ്റ്റിടാം.

ഐക്യകേരള രൂപീകരണം തൊട്ടിങ്ങോട്ടുള്ള മാറ്റങ്ങള്‍ക്ക് ഇ.എം.എസ് ആണു കാരണക്കാരന്‍ എന്ന വാദം അതിശയോക്തി നിറഞ്ഞതാണു. ഭാഷാടിസ്ഥാനത്തില്‍ ഇന്ന് നിലവിലുള്ള ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യക്കാരുടെ മുന്‍ നിരയീല്‍ ഇ.എം.എസുണ്ടായിരുന്നല്ലോ. ഇന്ത്യയില്‍ ആദ്യമായി ഭൂപരിഷ്കരണം നടപ്പാക്കിയ ഭരണസാരഥ്യവും അദ്ദേഹത്തിന്റേതാണെന്നറിയാമല്ലോ. എന്നാല്‍ ഇ.എം.എസിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെ പുതിയ കാലത്തില്‍ പരിശോധിക്കാതെ (അതദ്ദേഹം നിരന്തരം ചെയ്തു പോന്ന ഒരു ചര്യ കൂടിയാണു) അദ്ദേഹത്തെ വിഗ്രഹവത്കരിക്കുന്നത് കമ്യൂണിസ്റ്റ് നിലപാടുകള്‍ക്ക് തന്നെ വിരുദ്ധമാണു.

ശ്വസിക്കുന്ന വായുവില്‍ പോലും രാഷ്ട്രീയമുണ്ടെന്നു വിശ്വസിക്കുന്നവനാണു ഇന്നു കാലികത നിലനിര്ത്തു‍ന്ന രാഷ്ട്രീയക്കാരന്‍. ആദിവാസി പ്രശ്നങ്ങളും പരിസ്ഥിതിയും മുതല്‍ ആണവോര്‍ജം വരെയുള്ള വിഷയങ്ങളി‍ല്‍ തൊട്ട് ഉടുവസ്ത്രത്തില്‍വരെ ഇടതുപക്ഷ നിലപാടിന്റെ പ്രതിഫലനങ്ങള്‍ കണ്ടെത്താം. ഈ ബോധം കേവല തെരഞ്ഞെടുപ്പ് ഗുസ്തികളുടെ ഉല്പന്നവുമല്ല. ഇതൊന്നും തിരിച്ചരിയാതെ പ്രിയ ‘ഇടതു പക്ഷം’ എന്ന സുഹ്ര്ത്ത നയമില്ലാത്ത ജല്പനങ്ങള്‍ ഇനിയും വിളിച്ചു പറയരുത്.

 
At 11:29 AM, Anonymous Anonymous said...

ഇടതുപക്ഷപ്രസ്ഥാനങ്ങളേയും, സി.പി.എമ്മിനേയും, സഖാവ് ഇ.എം.എസ്സിനെയുമൊക്കെ കാടന്‍വെടിയിലൂടെ അധിക്ഷേപിക്കുന്ന താങ്കളുടെ
രാഷ്ട്രീയപ്രവര്‍ത്തനം എന്ത് എന്നു മാത്രമാണ് ചോദിച്ചത് . ഊരോ പേരോ മേല്‍‌വിലാസമോ അല്ല. ആ ചോദ്യത്തിന് ഉത്തരം പറയാതിരിക്കുക വഴി, പ്രത്യേകിച്ച് പ്രവര്‍ത്തനം ഒന്നും ഇല്ല എന്ന ഉത്തരം താങ്കള്‍ തന്നു കഴിഞ്ഞു എന്ന് കരുതട്ടെയോ?

സി.പി.എമ്മിനേയും ‘മുഖ്യധാരാ ഇടതുപക്ഷത്തെയും‘ വിമര്‍ശിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടു പറയട്ടെ,വിമര്‍ശനം ആരോഗ്യപരമായിരിക്കണം. ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവുകള്‍
നല്‍‌കണം. എവിടെ തെളിവുകള്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ ഒരു കള്ളിയിലൊതുക്കി കളിയാക്കി തെളിവുകള്‍ നല്‍‌കാനുള്ള ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് താങ്കള്‍ക്ക് ഭൂഷണമല്ല. കേരളീയ നവോത്ഥാനത്തിന് സി.പി.എം സംഭാവന നല്‍കിയിട്ടില്ല, അവര്‍ അടിയന്തിരാവസ്ഥ ആഘോഷിച്ചു,പുരോഗമന കലാ സാഹിത്ത്യ
സംഘത്തിന്റെ രൂപീകരണത്തിനു പിന്നില്‍ വേറെ ഉദ്ദേശം ഉണ്ട് എന്നുമൊക്കെ പറയുമ്പോള്‍, എല്ലാവരും അത്‌ തൊണ്ട തൊടാതെ വിഴുങ്ങിക്കോളണം, ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്ന രീതിയില്‍ സംസാരിക്കുന്നത്
ആരോഗ്യകരമായ സംവാദമല്ല. താങ്കള്‍ പറഞ്ഞത് തെറ്റാണെന്നു തെളിയിക്കുന്ന ചില തെളിവുകള്‍ ‘കൈയൊപ്പ്’ നല്‍കിയിട്ടുള്ളത് ശ്രദ്ധിച്ചുകാണുമല്ലോ.

‘മുഖ്യധാരാ ഇടതുപക്ഷ‘ത്തില്‍ പ്രത്യയശാസ്ത്രവുമായി ബന്ധമില്ലാത്ത ശുദ്ധഗതിക്കാരും കാര്യസാദ്ധ്യക്കാരും മാത്രമേ മുഖ്യമായി ഉള്ളൂ എന്ന വാദത്തെ അതര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. അറിവിന്റെ അപ്പോസ്തലന്‍
ഞാന്‍ മാത്രം എന്ന ചിന്താഗതിയില്‍ നിന്നുമാണ് ഇത്തരം വാദങ്ങളൊക്കെ ജനിക്കുന്നത്.

സ്വയം വിമര്‍ശനം നടത്തേണ്ടതും തെറ്റു തിരുത്തേണ്ടതും താങ്കള്‍ തന്നെയാണ്; വെറും ചെളിവാരിയെറിയല്‍ അല്ല
ഉദ്ദേശമെങ്കില്‍. തെളിവുകള്‍ ഉണ്ടെങ്കില്‍ നല്‍കാനും, ആവശ്യത്തിന് സമയമുണ്ട്.

 
At 11:51 AM, Blogger മഹേഷ് said...

മൂര്‍ത്തിയുടെ കുറിപ്പുകളിലൂടെ ഏതു വിഭാഗത്തിലാണ് ഇയാള്‍ ഉള്‍പ്പെടുന്നതെന്ന് നിരീക്ഷിക്കുകയാണ്. ഇടതുപക്ഷത്തിന്റെ പ്രൊഫൈലിനെക്കുറിച്ച് വേവലാതിപ്പെടുകയും സ്വയം പ്രൊഫൈലില്ലാതിരിക്കുയും താനാരാണെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഇയാള്‍ എം.എന്‍.വിജയന്‍ വിഭാവനം ചെയ്യുന്ന സമകാലിക സി.പി.എം വിപ്ലവകാരിയായിരിക്കാനാണ് സാദ്ധ്യത.

എന്തായാലും കടുത്ത അസഹിഷ്ണുതയില്‍ നിന്ന് പതുക്കെയെങ്കുലും മാറാന്‍ മൂര്‍ത്തി തയ്യാറാവുന്നത് നല്ല കാര്യം തന്നെ.

സ്വയം വിമര്‍ശനസന്നദ്ധതകൂടി ഉണ്ടാകട്ടെ.

നാളെ വിപ്ലവം തുടങ്ങില്ല. തിരക്കില്ല. പതുക്കെ മതി.

 
At 8:18 PM, Anonymous Anonymous said...

എം.എന്‍.വിജയന്‍ വിഭാവനം ചെയ്യുന്ന സി.പി.എം വിപ്ലവകാരി എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം അതു പറഞ്ഞ താങ്കള്‍ക്കെങ്കിലും അറിയാം എന്നു വിശ്വസിക്കട്ടെയോ?

ഒരു പ്രസ്ഥാനത്തെ തെളിവുകള്‍ ഇല്ലാതെ അധിക്ഷേപിക്കുമ്പോള്‍ വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്, ഉദ്ദേശശുദ്ധിയോടെയായിരുന്നു എന്ന് തെളിയിക്കുവാനുള്ള ധാര്‍മ്മികബാദ്ധ്യത താങ്കള്‍ക്കുണ്ട്. ബദില്‍ രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ട് എന്ന് തെളിയിക്കേണ്ടതും താങ്കളുടെ ബാദ്ധ്യതയാണ്. അതുചെയ്യാതെ ഒരു തരം എല്ലാമറിയുന്നവന്റെ ഭാവത്തിലുള്ള ജാട വര്‍ത്തമാനം പുച്ഛം ജനിപ്പിക്കുകയേ ഉള്ളൂ.

ബ്ലോഗ് തുടങ്ങി വിമര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നത് താങ്കളാണ്. ഇടതുപക്ഷം എന്ന പേരല്ലാതെ താങ്കളെക്കുറിച്ച് ഒന്നും ഇല്ലാത്തതുപോലെയെ ഉള്ളൂ എന്റെ കാര്യവും.അതുമാത്രം പറഞ്ഞുകൊണ്ടിരുന്ന് യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താങ്കള്‍ക്കു കഴിയും.പക്ഷെ അത് ഈ ബ്ലോഗിന്റെ വിശ്വാസ്യതയുടെ ചിലവിലായിരിക്കും എന്ന് മാത്രമേ പറയുന്നുള്ളൂ.

സമയമുണ്ട്.ആലോചിക്കുക.

 
At 8:32 PM, Blogger മഹേഷ് said...

മൂര്‍ത്തീ,
അടിയന്തരാവസ്ഥയ്ക്കു മുമ്പത്തെ കഥയാണ്:
ഇന്ത്യന്‍ വിപ്ലവത്തിന്റെ ഡേറ്റ് ദേശാഭാമാനിയിലാണ് വരിക എന്നും അല്ല ജനയുഗത്തിലാണെന്നും പറഞ്ഞ് ഒരു സി.പി.എം കാരനും സി.പി.ഐക്കാരനും തമ്മില്‍ തല്ലി കേസായി.

പോലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു കേട്ടപ്പോള്‍ പോലീസുകാരന്‍ പോലും ചിരിച്ച് തളര്‍ന്നു പോയി. എസ്.ഐ ഒരു മാസത്തെ ലീവെടുത്ത് വീട്ടില്‍ പോയി.

വിപ്ലവത്തിന്റെ കാര്യം മൂര്‍ത്തി. എം.എന്‍.വിജയന്‍ പിന്നെ ഈ കഥയിലെ പാവം വിശ്വാസികള്‍ എന്നിവര്‍ കൊണ്ടു നടക്കുന്ന ഫാന്റസിയാണിന്ന്.

പ്രസ്ഥാനത്തിന് ലോകമെങ്ങും ശത്രുക്കളാണെന്ന ഭ്രമകല്പനയും ഇതിന്റെ ഭാഗമാണ്.

 
At 2:37 AM, Anonymous Anonymous said...

പ്രിയ ‘ഇടതുപക്ഷം’ എന്ന ഇടതുവിരുദ്ധപക്ഷം,

താങ്കള്‍ അര്‍ത്ഥമാക്കുന്ന ‘വിപ്ലവം’ ഒരു ഘടികാരത്തിന്റെ അലാറമുഹൂര്‍ത്തത്തില്‍ വെട്ടേറ്റ തേങ്ങാക്കുല പോലെ ടപ്പേന്നു താഴെ വീഴുന്നതാണെന്നു സദാ നിരീച്ചു കൊണ്ടിരിക്കുക. നന്മകള്‍ നേരുന്നു!

 
At 5:02 AM, Blogger മഹേഷ് said...

ഇടതുപക്ഷം അര്‍ത്ഥമാക്കുന്ന വിപ്ലവം എന്തെന്നും അത് എങ്ങനെയാണ് സംഭവിക്കുകയെന്നും മനസ്സിലാക്കിയ ജ്ഞാനിയായ സ്നേഹിതാ,ദയവായി താങ്കളുടെ ജ്ഞാനം വെളിവാക്കി അജ്ഞാനികളായ ഞങ്ങളെ ഇരുട്ടില്‍ നിന്ന് കരകയറ്റിയാലും.

അലാറമുഹൂര്‍ത്തത്തില്‍ എന്ന പ്രയോഗം നന്നായി ബോധിച്ചു.

 

Post a Comment

<< Home